എണ്ണവില കുറയ്ക്കാന്‍ ഇന്ത്യ കൈവിട്ട കളിക്ക്!! പാളിയാല്‍ രാജ്യം പ്രതിസന്ധിയില്‍, മോദി അനുമതി നല്‍കി
ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത താളം തെറ്റുന്ന രീതിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുകയും ചെയ്യുന്നു. ഇന്ത്യ പ്രതിദിനം ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന മേഖല എണ്ണ ഇറക്കുമതിയാണ്. ക്രമാധീതമായ വര്‍ധന പിടിച്ചുനിര്‍ത്താന്‍ എന്താണ് മാര്‍ഗം. എണ്ണ കമ്പനികള്‍ കഴിഞ്ഞാഴ്ച ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രം മുംബൈയില്‍ പ്രത്യേക യോഗം ചേര്‍ന്നു. നിര്‍ണായക തീരുമാനവും എടുത്തു. കൈവിട്ട കളിക്കാണ് ഇന്ത്യ ഒരുങ്ങുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. പാളിയാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ....
എണ്ണ ഇറക്കുമതി കുറയ്ക്കും
എണ്ണ ഇറക്കുമതി കുറയ്ക്കാനാണ് കമ്പനികള്‍ കൈക്കൊണ്ട തീരുമാനം. ദീര്‍ഘകാലത്തേക്കല്ല. ചുരുങ്ങിയ കാലത്തേക്ക് എണ്ണ ഇറക്കുമതി കുറയ്ക്കുക. ഇതുവഴി ഉപഭോക്താക്കള്‍ എണ്ണ സസൂക്ഷ്മം ഉപയോഗിക്കുന്ന സാഹചര്യം വരുമെന്ന് കമ്പനികള്‍ കണക്കുകൂട്ടുന്നു. ഇറക്കുമതി കുറയ്ക്കുന്നതോടെ ആഗോള വിപണിയില്‍ വില ഇടിയുമെന്നാണ് കരുതുന്നത്.
പ്രധാന ഇറക്കുമതി രാജ്യം
ലോകത്തെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ഇന്ത്യയാണ് കൂടുതല്‍ എണ്ണ ഇറക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞാല്‍ വിലയിലും മാറ്റംവരുമെന്നാണ് പ്രതീക്ഷ. ഇതോടെ രാജ്യത്തിന്റെ വിദേശവ്യാപാര കമ്മി നികത്താനും സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ബിജെപിയുടെ വെല്ലുവിളി
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളറിലെത്തിയിട്ടുണ്ട്. ഇറാനെതിരെ ഉപരോധം ശക്തമാക്കുന്നതോടെ വില ഇനിയും ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വില കുത്തനെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരവെ പ്രചാരണത്തില്‍ ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളിയും സാമ്പത്തിക പ്രതിസന്ധിയാണ്.
എണ്ണയും രൂപയും
കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം എണ്ണ വിലയില്‍ 30 ശതമാനം വര്‍ധനവുണ്ടായി. രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നതും ഇതിന് ഒരു കാരണമാണ്. കൂടാതെ ആഗോള തലത്തിലെ വര്‍ധനവും. എന്നാല്‍ എണ്ണവില വര്‍ധനവ് രാജ്യത്തിന്റെ വിദേശവ്യാപാര കമ്മി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതാണ് രൂപയ്ക്ക് തിരിച്ചടി നേരിടാന്‍ കാരണം.
15ന് ചേര്‍ന്ന സുപ്രധാന യോഗം
എണ്ണ കയറ്റുമതി-ഇറക്കുമതി ഇടപാട് ഡോളറിലാണ് നടത്തുന്നത്. എന്തുവില കൊടുത്തും എണ്ണവില കുറയ്ക്കണമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. തുടര്‍ന്നാണ് എണ്ണ കമ്പനികള്‍ ഈ മാസം 15ന് മുംബൈയില്‍ പ്രത്യേക യോഗം ചേര്‍ന്നത്. എണ്ണ ഇറക്കുമതി കുറയ്ക്കുക എന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്.
ഓഗസ്റ്റില്‍ ചെലവ് 1200 കോടി ഡോളര്‍
യോഗത്തില്‍ പങ്കെടുത്ത വ്യക്തിയെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ ആവശ്യമുള്ള എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ഓഗസ്റ്റില്‍ ഓരോ ദിവസവും 44 ലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇതിന് 1200 കോടി ഡോളറാണ് ചെലവ് വന്നതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
ഡോളറിന്റെ ആവശ്യം കുറയ്ക്കണം
ഒരു മാസത്തേക്കുള്ള എണ്ണ ഇന്ത്യ എപ്പോഴും സംഭരിച്ചുവയ്ക്കാറുണ്ട്. ഇറക്കുമതി ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇറക്കുമതി കുറച്ചാല്‍ രാജ്യത്തിന് ഡോളറിന്റെ ആവശ്യവും കുറയ്ക്കാന്‍ സാധിക്കുമെന്ന് ഭാരത് പെട്രോളിയത്തിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍കെ സിങ് പറയുന്നു.
പാളിയാല്‍ സംഭവിക്കുന്നത്
ഇറക്കുമതി കുറച്ചാല്‍ സമീപഭാവിയില്‍ വില കുറയുമെന്ന കണക്കുകൂട്ടലിലാണ് പുതിയ നീക്കം. എന്നാല്‍ സമീപ ഭാവിയിലും വില കുറയാതിരിക്കുകയോ അല്ലെങ്കില്‍ വില വര്‍ധിക്കുകയോ ചെയ്താല്‍ വിപരീത ഫലമാകും ഉണ്ടാകുക. സംഭരിച്ചുവച്ച എണ്ണയില്‍ കുറവ് വരും. ഇതോടെ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യേണ്ടിവരും. അതാകട്ടെ വന്‍ തുക നഷ്ടപ്പെടുത്തുകയും ചെയ്യും.
കേന്ദ്രസര്‍ക്കാര്‍ അംഗീകാരം
സമഗ്രമായ പദ്ധതി സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ പദ്ധതി 2013ലും നടപ്പാക്കിയിരുന്നുവെന്ന് ആര്‍കെ സിങ് പറയുന്നു. അന്ന് 15 ദിവസമാണ് എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്തിയത്. രൂപ 68നും താഴേക്ക് പോയ വേളയിലായിരുന്നു ഈ നടപടി.
പ്രതികരിക്കാതെ കമ്പനികള്‍
എന്നാല്‍ പുതിയ പദ്ധതി സംബന്ധിച്ച് എണ്ണ കമ്പനികള്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. റോയിട്ടേഴ്‌സ് മിക്ക കമ്പനികളുമായി ബന്ധപ്പെട്ടെങ്കിലും ഒരു കമ്പനിയും പ്രതികരിക്കാന്‍ തയ്യാറായില്ല. ഒപെക്-ഒപെക് ഇതര രാജ്യങ്ങളുടെ പ്രതിനിധികള്‍ കഴിഞ്ഞദിവസം അല്‍ജീരിയയില്‍ യോഗം ചേര്‍ന്നിരുന്നു. ഉല്‍പ്പാദനം കൂട്ടണമെന്ന അമേരിക്കയുടെ ആവശ്യം യോഗം തള്ളുകയാണ് ചെയ്തത്.
ഇനിയും ഉയര്‍ന്നേക്കും
ഈ സാഹചര്യത്തില്‍ എണ്ണവില ഇനിയും കുത്തനെ ഉയരുമെന്ന് സൂചന. ത്വരിതഗതിയില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കേണ്ടതില്ലെന്ന് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചു. ഒപെകിലെ പ്രധാന രാജ്യമായ സൗദിയും ഒപെക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ പ്രധാനിയായ റഷ്യയും യോഗത്തില്‍ സംബന്ധിച്ചിരുന്നു.
പ്രതിസന്ധിയുടെ കാരണം ഇങ്ങനെ
വിപണിയില്‍ ഇറാന്റെ എണ്ണ കുറഞ്ഞിട്ടുണ്ട്. വെനസ്വേലയുടെ എണ്ണയും കുറഞ്ഞു. മാത്രമല്ല മെക്‌സിക്കോയുടെ എണ്ണയില്‍ ഗണ്യമായ കുറവുണ്ടായി. ലിബയയില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്നു. നൈജീരയയില്‍ നിന്നും പഴയ പോലെ ഉല്‍പ്പാദനം നടക്കുന്നില്ല. ഇതെല്ലാമാണ് വിപണിയില്‍ ലഭ്യതയില്‍ ക്ഷാമം നേരിടാന്‍ കാരണം. ഒപെക് രാജ്യങ്ങള്‍ മതിയായ ഉല്‍പ്പാദനം നടത്തുന്നുണ്ട്. വില വര്‍ധിപ്പിക്കുന്നത് ഒപെക് രാജ്യങ്ങളാണെന്ന് അമേരിക്കയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സൗദി എണ്ണ മന്ത്രി ഖാലിദ് പറഞ്ഞു.
അമേരിക്കയുണ്ടാക്കിയ പൊല്ലാപ്പ്
അമേരിക്ക ഇറാനെതിരെ ഉപരോധം ചുമത്തിയതാണ് നിലവിലെ പ്രശ്‌നം. ഒബാമ ഭരണകൂടം മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ ഇറാനുമായി ആണവകരാറുണ്ടാക്കിയിരുന്നു. ഈ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍മാറി. മാത്രമല്ല, അവര്‍ പുതിയ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ നാലിനാണ് ഉപരോധം ശക്തിപ്പെടുക. നവംബര്‍ നാലിന് ശേഷം ഇറാന്റെ എണ്ണ ലോകരാജ്യങ്ങള്‍ വാങ്ങരുതെന്നാണ് അമേരിക്കയുടെ താക്കീത്. ലോകത്ത് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാംരാജ്യമാണ് ഇറാന്‍.
ഗോവയില്‍ അടവുമാറ്റി ബിജെപി; രണ്ടു മന്ത്രിമാരെ ഒഴിവാക്കി!! അംഗബലത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ