നടുക്കം മാറാതെ കുടുംബവും; രസീലയുടെ കൊലപാതകത്തിന് പിന്നില്‍? ടെക്കി വനിതകളുടെ സുരക്ഷിതത്വം???
തന്നെ തുറിച്ച് നോക്കിയതുമായി ബന്ധപ്പെട്ടുണ്ട് സെക്യൂരിറ്റി ജീവനക്കാരനുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ്. ഇനിയും തുടര്‍ന്നാല്‍ പരാതിപ്പെടുമെന്ന് രസീല പറഞ്ഞിരുന്നു.
പൂനെ: രണ്ട് മാസത്തിനിടെ പൂനെയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ടെക്കിയാണ് രസീല രാജു. മലയാളിയായ രസീലയുടെ കൊലപാതകത്തിന് പിന്നില്‍ ഓഫീസിലെ സെക്യൂരുറ്റി ജീവനക്കാരനും. ഡിസംബറിലാണ് അന്തരദാസ് (23) എന്ന ടെക്കി യുവതിയുടെ കൊലപാതകം. അവിടെയും സഹപ്രവര്‍ത്തകനായിരുന്നു പ്രതി. തുടര്‍ച്ചയായ ഈ രണ്ട് സംഭവങ്ങളോടെ പൂനെയിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന യുവതികള്‍ ഭീതിയിലാണ്. രാത്രി വൈകിയും ജോലി ചെയ്യുന്ന ഇവര്‍ സുരക്ഷയേക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്.
ഞായറാഴ്ച്ച വൈകുന്നേരമാണ് പൂനെയില്‍ ഇന്‍ഫോസിസ് ഓഫീസില്‍ വച്ച് രസീല കൊല്ലപ്പെടുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിവരം പുറംലോകം അറിയുന്നത്. ഇതിനിടെ കൃത്യം നടത്തി രക്ഷപെടാന്‍ ശ്രമിച്ച പ്രതി ബാബന്‍ സൈക്യയെ പോലീസ് അറസ്റ്റ് ചെയതു. ശനിയാഴ്ച രസീലയും സൈക്യയും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നത്.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് രസീലയ്ക്ക് അപകടം സംഭവിച്ചതായി ഫോണ്‍ സന്ദേശം വരുന്നത്. ഉടന്‍ പൂനെയില്‍ എത്തണമെന്നും യാത്രക്കുള്ള വിമാന ടിക്കറ്റ് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അറിയിച്ചു. ഉടന്‍ പൂനെയിലുള്ള സുഹൃത്ത് വഴി രസീലയുടെ അമ്മാവന്‍ ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. ഉടന്‍ തന്നെ രസീലയുടെ പിതാവും ബന്ധുക്കളും പൂനെയ്ക്ക് തിരിച്ചു.
ശനിയാഴ്ചയാണ് കൊലപാതകത്തിന് കാരണമായ പ്രശ്‌നങ്ങളുടെ തുടക്കം. തന്നെ തുറിച്ച നോക്കിയ സൈക്യയെ രസീല വിലക്കി. ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് രസീല താക്കീതുചെയ്‌തെങ്കിലും സൈക്യ ചെവിക്കൊണ്ടില്ല. ഓഫീസില്‍ പരാതിപ്പെടും എന്ന് രസീല അറിയിച്ചു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും നടന്നിരുന്നു.
ഞായറാഴ്ച പൂനയിലെ ഓഫീസില്‍ രസീല തനിച്ചായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി 11 വരെയായിരുന്നു ഷിഫ്റ്റ്. രസീല ജോലിക്കെത്തുമ്പോള്‍ സൈക്യയും ജോലിയിലുണ്ടായിരുന്നു. കാര്‍ഡ് സൈ്വപ്പ് ചെയ്ത് രസീല ഓഫീസില്‍ പ്രവേശിച്ചപ്പോള്‍ സൈക്യയും ഒപ്പം പ്രവേശിച്ചു.
തന്നേക്കുറിച്ച് ഓഫീസില്‍ പരാതിപ്പെടരുതെന്ന് സൈക്യ രസീലയോട് പറഞ്ഞു. ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കം നടക്കം നടന്നു തര്‍ക്കത്തിനൊടുവില്‍ സൈക്യ രസീലടെ കൊലപ്പെടുത്തുകയായിരുന്നു. കമ്പ്യൂട്ടര്‍ വയര്‍ കഴുത്തില്‍ മുറുക്കിയായിരുന്നു കൊലപാതകം.
അവധി ദിവസമായ ഞായറാഴ്ച രസീല ഡ്യുക്കെത്തിയത് തന്റെ പ്രോജക്ട് പൂര്‍ത്തിയാക്കാനായിരുന്നു. ബംഗളൂരുവിലെ സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍ വഴിയായിരുന്നു രസില ആശയ വിനിമയം നടത്തിയിരുന്നത്. മൂന്ന് മണിവരെ മോര്‍ണിംഗ് ഷിഫ്റ്റിലുള്ള സഹപ്രവര്‍ത്തക രസീലയ്‌ക്കൊപ്പമുണ്ടായിരുന്നു.
വൈകുന്നേരം 6.20 ഓടെയാണ് കഴിഞ്ഞ ഒരു മണിക്കൂറായി രസീലയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബംഗളൂരിവിലെ സഹപ്രവര്‍ത്തകര്‍ രസീലയുടെ ടീം ലീഡറായ അഭിജിത്ത് കോത്താരിയെ അറിയിക്കുന്നത്. അഭിജിത്ത് രസീലയെ ഫോണില്‍ വിളിച്ചെങ്കിലും ആരും കോള്‍ എടുത്തില്ല. 7.30ഓടെ അഭിജിത്ത് കമ്പനിയില്‍ വിളിച്ച് സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
അഭിജിത്ത് കോത്താരിയുടെ നിര്‍ദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയപ്പോഴാണ് രസീലയുടെ മരണ വിവരം അറിയുന്നത്. ഉടന്‍തന്നെ ഓഫീസിലെത്തിയ അഭിജിത്ത് കാണുന്നത് കോണ്‍ഫറന്‍സ് റൂമിലെ ചോരയില്‍ കുളിച്ച് കിടക്കുന്ന രസീലയെയാണ്. അഭിജിത്ത് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
കോഴിക്കോട് കുരുവട്ടൂരിലാണ് രസീലയുടെ വീട്. കോഴിക്കോട് കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ ഹോംഗാര്‍ഡാണ് രസീലയുടെ പിതാവ് രാജു. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ രസീല തമിഴ്‌നാട്ടില്‍ നിന്നാണ് എന്‍ജിനിയറിംഗ് ബിരുദം നേടിയത്.
രണ്ടര വര്‍ഷത്തോളം ഇന്‍ഫോസിസ് ബംഗളൂരു ഓഫീസില്‍ ജോലി ചെയ്തശേഷമാണ് രസീല പൂനെയിലേക്ക് മാറിയത്. ആറ് മാസം മുമ്പായിരുന്നു സ്ഥലം മാറ്റം. ഒന്നരമാസം മുമ്പാണ് രസീല വീട്ടില്‍ വന്ന പോയത്.
വിവരം അറിഞ്ഞയുടന്‍ രസീലയുടെ പിതാവും ബന്ധുക്കളും പൂനെയിലേക്ക് തിരിച്ചിട്ടുണ്ട്. നീതി ലഭിക്കുന്നത് വരെ പൂനെയില്‍ തുടരാണ് ഇവരുടെ തീരുമാനം. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ തങ്ങള്‍ എത്തിയ ശേഷം പൂര്‍ത്തീകരിച്ചാല്‍ മതിയെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
പൂനെയിലെ ഐടി മേഖലിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതത്വം ഇതോടെ ചര്‍ച്ചയായിരിക്കുകയാണ്. കൊലപാതകം സംഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിവരം പുറത്തറിയുന്നത് എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.