കലാപം;മുസാഫര്‍ നഗറിന് ശേഷം മഥുരയോ?
ദില്ലി: മുസാഫര്‍ നഗര്‍ കലാപം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ജനങ്ങള്‍ ഇത് വരെയും മോചിതരായിട്ടില്ല. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ സൃഷ്ടിയ്ക്കപ്പെട്ട അകല്‍ച്ച ഇത് വരെയും മാറ്റപ്പെട്ടിട്ടില്ല. ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധാരണക്കാരായ ജനങ്ങളുള്‍പ്പെടയുള്ളവര്‍ ശ്രമിയ്ക്കുമ്പോഴാണ് ചില രാഷ്ട്രീയക്കാർ വീണ്ടും മുതലെടുപ്പിന് ശ്രമിയ്ക്കുന്നത്. ഇനി അടുത്ത് കലാപം നടക്കുക മഥുരയിലായിരിയ്ക്കുമെന്ന് പറയാതെ വയ്യ. ചില ബിജെപി ദേശീയ നേതാക്കളാണ് മഥുരയിലെ ജനങ്ങളുടേ മനസില്‍ പ്രതികാരത്തിന്റെ വിത്ത് പാകിയതായി ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ നാഗ്ല ചന്ദ്രഭനില്‍ നടത്തിയ മൂന്ന് ദിവസത്തെ അനുസ്മരണ പരിപാടിയിലാണ് നേതാക്കള്‍ വിവാദപരമായ പ്രസംഗം നടത്തിയത്. അമിത് ഷാ ഉള്‍പ്പെടയുള്ള നേതാക്കളാണ് പ്രസംഗം നടത്തിയത്.

ഉത്തര്‍ പ്രദേശില്‍ കലാപമുണ്ടായത് സര്‍ക്കാരിന്റെ കഴിവ് കേട് കൊണ്ടാണെന്നും മോഡി ഭരിയ്ക്കുന്ന ഗുജറാത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഒരു ചെറുകലാപം പോലും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. മുസാഫര്‍ നഗറില്‍ കലാപത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിയ്ക്കുകയാണെന്ന് സർക്കാർ ആരോപിയ്ക്കുന്നതായും അമിത് ഷാ.
എന്നാല്‍ മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ കല്യാണ്‍ സിംഗിന്റെ വാക്കുകള്‍ വീണ്ടുമൊരു കലാപത്തെ സൃഷ്ടിയ്ക്കാന്‍ പോന്ന തരത്തിലായിരുന്നു. മുസാഫര്‍ നഗറില്‍ നടന്നത് ഒരു പ്രവര്‍ത്തിയ്‌ക്കെതിരെ നടന്ന പ്രതിരോധം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെ മുസ്ലീം യുവാവിനെ ചോദ്യം ചെയ്തതിനാണ് ഹിന്ദുക്കളെ കൊന്നതെന്നും കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കാത്തിനെത്തുടര്‍ന്നാണ് ഹിന്ദുക്കളില്‍ നിന്നും പ്രതികരണം ഉണ്ടായതെന്നും കല്യാണ്‍ പറഞ്ഞു.
കലാപത്തെത്തുടര്‍ന്ന് ഇപ്പോഴും ബിജെപി നേതാക്കളെയാണ് വേട്ടയാടുന്നതെന്നും ഇവിടത്തെ പാകിസ്താന്‍ ഭരണകൂടത്തിന് സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കലാപത്തെത്തുടര്‍ന്ന് രണ്ട് ബിജെപി എംഎല്‍എമാരെ അറസ്റ്റ് ചെയ്തിരുന്നു. 48 പേര്‍ മരിയ്ക്കുകയും നൂറോളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കലാപമായിരുന്നു മുസാഫര്‍ നഗറിലേത്.












Click it and Unblock the Notifications