മകനേ മടങ്ങി വരൂ... അഖിലേഷിനെ പിരിഞ്ഞിരിക്കാന്‍ പാര്‍ട്ടിക്കാകില്ല; എന്തുകൊണ്ട്..?
200 എംഎല്‍എമാരുടെ പിന്തുണ അഖിലേഷിനുണ്ട്. അഖിലേഷിന്റെ ആവശ്യങ്ങള്‍ മുലായം സിംഗ് യാദവ് അംഗീകരിച്ചു.
ല്കനൗ: യാദവ രാഷ്ട്രീയം കലങ്ങി മറിയാന്‍ തുടങ്ങിയിട്ട് നാളുകളായി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയപ്പോള്‍ ഉണ്ടായ പൊട്ടിത്തെറി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചത്. പ്രത്യേകിച്ചും അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി. അഖിലേഷ് പാര്‍ട്ടിയില്‍ ജനപിന്തുണയുള്ള യുവനേതാവാണ്. അത് പുറത്താക്കല്‍ തീരുമാനത്തോടെ വ്യക്തമാകുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരമാണ് അപ്രതീക്ഷിതമായ ആ തീരുമാനം മുലായം സിംഗ് യാദവ് അറിയച്ചത്. അഖിലേഷ് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജിവയ്ക്കില്ലെന്ന് അഖിലേഷ് പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പുതിയ മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുലായവും വ്യക്തമാക്കി. അഖിലേഷിന്റെ പുറത്താക്കല്‍ ഉത്തര്‍പ്രദേശിനെ കലുഷിതമാക്കി. അഖിലേഷിന് പിന്തുണ പ്രഖ്യാപിച്ച് അനുയായികള്‍ അദ്ദേഹത്തിന്റെ വസതിക്കുമേല്‍ തടിച്ചു കൂടി.
മുലായം സിംഗ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവും അഖിലേഷും തമ്മിലുള്ള മൂപ്പിളലിമ തര്‍ക്കങ്ങളാണ് ഒടുക്കം അഖിലേഷിന്റെ പുറത്താക്കല്‍ വരെ എത്തിച്ചത്. മുലായം മകനെ പിന്തുണക്കുമെന്ന് കരുതിയെങ്കിലും മുലായം ശിവ്പാലിനൊപ്പം നിന്നു.
സമാജ് വാദി പാര്‍ട്ടി കുടുംബ ഭരണത്തില്‍ നിന്നും മാറി നിന്ന മുലായം മൂത്തമകന്‍ അഖിലേഷ് യാദവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. പുതിയ തലമുറക്ക് ഭരണം കൈമാറി എന്ന് പറഞ്ഞ് മകന മുന്നില്‍ നിറുത്തി അച്ഛന് ഭരണം തുടരാനുള്ള തന്ത്രമാണ് മുലായത്തിന്റേതെന്ന് വിമര്‍ശനമുയര്‍ന്നു. എന്നാല്‍ അച്ഛന്റെ വാക്കുകള്‍ക്ക് കീഴടങ്ങി നില്‍ക്കുന്ന ഒരു മകനെയല്ല യുപി അഖിലേഷില്‍ കണ്ടത്. വ്യക്തമായ കാഴ്ചപ്പാടുകളുള്ള പരിചയ സമ്പന്നനായ ഭരണാധികാരിയെയാണ്. പലപ്പോഴും അച്ഛന്റെ വാക്കുകളെ പലപ്പോഴും അഖിലേഷിന് ധിക്കരിക്കേണ്ടതായി വന്നു.
ശിവ്പാലിനേയും ശിവ്പാല്‍ പക്ഷത്തുള്ള 10 മന്ത്രിമാരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാണ് അഖിലേഷ് ആദ്യ വെടി പൊട്ടിച്ചത്. എന്നാല്‍ ആ ഉണ്ടയില്ലാ വെടി പാര്‍ട്ടിയില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. ശിവ്പാല്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി തുടര്‍ന്നു.
പാര്‍ട്ടിയിലെ പടലപിണക്കള്‍ രൂക്ഷമാക്കുന്നതായിരുന്നു സമാജ് വാദി പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. തനിക്ക് താല്പര്യമുള്ള എംഎല്‍എമാര്‍ അടക്കം 403 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് അഖിലേഷ് മുലായത്തിന് കൈമാറിയത്. എന്നാല്‍ അഖിലേഷ് മുന്നോട്ടുവച്ച പല പേരുകളും മുലായം വെട്ടിമാറ്റി. പകരം ശിവ്പാലും വിശ്വസ്തരും ലിസ്റ്റില്‍ ഇടം നേടി. ഇതിന്റെ അസ്വസ്തത അഖിലേഷില്‍ പ്രകടമായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് അഖിലേഷിനെ പുറത്താക്കിയത്. അഖിലേഷിനൊപ്പം അഖിലേഷിന് പിന്തുണ പ്രഖ്യാപിച്ച് കൂടെ നിന്ന സ്വസഹോദരന്‍ രാംഗോപാല്‍ യാദവിനേയും മുലായം പുറത്താക്കി. പുതിയ. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മുലായം വ്യക്തമാക്കി. എന്നാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ ഇല്ലെന്ന് അഖിലേഷും വ്യക്തമാക്കി. പകരം മുലായത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ച് വിജയിക്കുമെന്ന് അഖിലേഷും വ്യക്തമാക്കി.
അഖിലേഷിനെ പുറത്താക്കിയതിന് പിന്നാലെ മുലായം സിംഗ് യാദവ് വിളിച്ചു ചേര്‍ത്ത യോഗത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ അഖിലേഷിന്റെ യോഗത്തില്‍ പങ്കെടുത്തു. 229 ഭരണകക്ഷി എംഎല്‍എമാരില്‍ 200ഓളം എംഎല്‍മാരുടെ പിന്‍തുണ അഖിലേഷ് ഉറപ്പാക്കിയിരുന്നു.
ഉത്തര്‍പ്രദേശില്‍ ബീഹാര്‍ മോഡല്‍ വിശാല ഐക്യത്തിനായി കോണ്‍ഗ്രസ് മുലായം സിംഗ് യാദവിനെ സമീപിച്ചിരുന്നു. എന്നാല്‍ മുലായം ഇത് തള്ളിയിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ അഖിലേഷ് പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്ത വന്നിരുന്നു. കോണ്‍ഗ്രസുമായി അഖിലേഷ് അടുക്കുന്നതിന്റെ സാധ്യതകളയാണ് ഈ നീക്കത്തെ കണ്ടത്.
അഖിലേഷിന്റെ പിന്തുണ സമാജ് വാദി പാര്‍ട്ടി നേതൃത്വങ്ങളെ തൊല്ലൊന്നുമല്ല ആശങ്കയിലാക്കിയത്. പാര്‍ട്ടിയുടെ വിളര്‍പ്പ് ആസന്നമായ ഘട്ടത്തിലാണ് മുതിര്‍ന്ന നേതാക്കളായ അസംഖാന്റേയും ലാലു പ്രസാദ് യാദവിന്റേയും മദ്ധ്യസ്ഥതയിലാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. മുലായം അഖിലേഷ് കൂടിക്കാഴ്ച്ചക്ക് അസംഖാനാണ് വഴിയൊരുക്കിയത്.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ അമര്‍സിംഗിനേപ്പോലുള്ള നേതക്കളാണെന്നാണ് അഖിലേഷ് പറയുന്നത്. പാര്‍ട്ടിയെ രക്ഷിക്കാന്‍ അമര്‍സിംഗിനെ പുറത്താക്കണമെന്നാണ് അഖിലേഷിന്റെ ആവശ്യം. ഇത് പാര്‍ട്ടി അംഗീകരിച്ചതായാണ് സൂചന.