കർണാടകയിൽ ബിജെപിയുടെ തന്ത്രം 'ഓപ്പറേഷൻ താമര'യല്ല... കോൺ - ജെഡിഎസ് എംഎൽഎമാർ അസംബ്ലിയിലേ എത്തില്ല
ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്ന കര്‍ണാടകത്തില്‍ ഇനിയുള്ള മണിക്കൂറുകള്‍ ബിജെപിക്ക് നിര്‍ണായകം. ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ ഇനി കുതിരക്കച്ചവടത്തിലൂടെ മാത്രമേ സാധിക്കൂവെന്ന ബോധ്യത്തില്‍ കോണ്‍ഗ്രസ് കാമ്പിലെ എംഎല്‍എമാരെ റാഞ്ചാനുള്ള തന്ത്രങ്ങളും അടവുകളും പയറ്റുകയാണ് ബിജെപി.അതേസമയം തങ്ങളുടെ പക്ഷത്തുള്ള എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ആ നീക്കം പാളിയേക്കുമെന്ന് ബിജെപി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ഇനി 'ഓപ്പറേഷന്‍ താമര' വേണ്ടെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ നിര്‍ദ്ദേശം.

സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ മറുകാമ്പിലെ ചില എംഎല്‍എമാര്‍ തങ്ങള്‍ക്ക് രഹസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്. എങ്കിലും ആ ഉറപ്പിന്‍മേല്‍ മുന്നോട്ട് പോകാനുള്ള സമയമല്ല ഇതെന്ന് വ്യക്തമായ ധാരണ ബിജെപി കാമ്പിലുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉറപ്പ് നല്‍കിയ എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കുന്നതിന് പകരം ഭൂരിപക്ഷം തെളിയിക്കേണ്ട ദിവസം നിയമസഭയില്‍ എത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്.

ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ഗവര്‍ണര്‍ ബിജെപിക്ക് നല്‍കിയിരിക്കുന്നത്. 113 എന്ന മാന്ത്രിക സംഖ്യയില്‍ തൊടണമെങ്കില്‍ ഇനിയും എട്ട് എംഎല്‍എമാരുടെ പിന്തുണവേണം. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടെടുപ്പ് ദിവസം നിയമസഭയില്‍ എത്തില്ലെന്ന് ബിജെപിക്ക് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്.

Recommended Video

കൂറുമാറ്റ നിരോധന നിയമം നിലനില്‍ക്കുന്നതിനാല്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നത് എളുപ്പമാകില്ലെന്ന് ബിജെപി നേതൃത്വത്തിന് അറിയാം. വിമത സ്വരമുയര്‍ത്തുന്ന മറുകാമ്പിലെ എംഎല്‍എമാരെ സഭയിലെ വോട്ടെടുപ്പ് ദിവസം ഹാജരാക്കാതിരിക്കലാവും ഇനി പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടാന്‍ ബിജെപിയുടെ മുന്നിലുള്ള ഏകപോംവഴി. അതുമല്ലെങ്കില്‍ കഴിയുന്നത്ര എംഎല്‍എമാരെ രാജിവെപ്പിച്ച് സഭയിലെ അംഗബലം കുറയ്ക്കുക. എംഎല്‍എമാരെ രാജിവെപ്പിച്ച് അംഗബലം 208 ലേക്ക് എത്തിക്കുകയാണെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 105 പേരുടെ ഭൂരിപക്ഷം മതിയാകും. ഈ സാധ്യതയും ബിജെപി പരിശോധിക്കും.












Click it and Unblock the Notifications