ആദായനികുതി റെയ്ഡ്:ബിജെപിയ്ക്ക് തന്നെ നിശബ്ദനാക്കാനാവില്ല,ഫാസിസ്റ്റ് ശക്തികളെ ഭയക്കുന്നില്ലെന്ന് ലാലു
ദില്ലി: ആദായനികുതി വകുപ്പിന്‍റെ റെയ്ഡില്‍ കേന്ദ്രസർക്കാരിനെതിരെ ലാലുപ്രസാദ് യാദവ്. ചൊവ്വാഴ്ച യാദവിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ആർജെഡി നേതാവിന്‍റെ പ്രതികരണം. ബിജെപിയ്ക്ക് നിശബ്ദനാക്കാനാവില്ലെന്നും ഫാസിസ്റ്റ് ശക്തികളെ താൻ ഭയക്കുന്നില്ലെന്നുമാണ് ട്വീറ്റിൽ ലാലുവിന്റെ പ്രതികരണം.
1000 കോടിയുടെ ബിനാമി ഇടപാടുമായി ബന്ധമുണ്ടെന്നാരോപിച്ച് ചൊവ്വാഴ്ചയാണ് ലാലു പ്രസാദ് ഉള്‍പ്പെടെയുള്ളവരുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ജ് നടത്തിയത്. ദില്ലിയിൽ 22 ഇടങ്ങളിലായിട്ടായിരുന്നു റെയ്ഡ്.
നിശബ്ദനാക്കാന്‍ നോക്കണ്ട
തന്നെ നിശബ്ദനാക്കാൻ ബിജെപി ശ്രമിച്ചാലും രാജ്യത്ത് ആയിരക്കണക്കിന് ലാലുമാർ ഉയിർത്തെഴുന്നേറ്റ് വരുമെന്നും ലാലു ട്വീറ്റിൽ പറയുന്നു. ബിജെപിയുടെ ഭീഷണിയിൽ താൻ ഭയപ്പെടില്ലെന്നും ലാലു ചൂണ്ടിക്കാണിക്കുന്നു.
ബിനാമി ഇടപാട്
1000 കോടി രൂപയുടെ ബിനാമി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ലാലുവിന് പുറമേ അ ദ്ദേഹത്തിന്‍റെ ബന്ധുക്കളുടെ വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
റിയൽ എസ്റ്റേറ്റ് ഏജന്‍റുമാരും ബന്ധുക്കളും
ദില്ലി, ഗുഡ്ഗാവ്, റെവാരി എന്നിവിടങ്ങളിലെ ബിസിനസുകാരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച റെയ്ഡിൽ ലാലുവിന്റെ ബന്ധുക്കളുടെ വീടുകളും ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമേ ആര്‍ജെഡി എംപി പിസി ഗുപ്തയുടെ മകന്‍റെ വസതി, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാരും ഇക്കൂട്ടത്തിലുണ്ട്.
ലാലുവിനെതിരെ ബിജെപി
ആർജെഡി തലവൻ ലാലുപ്രസാദ് യാദവ് മക്കൾ എന്നിവർക്ക് 1000 കോടിയുടെ ബിനാമി ഇടപാടിൽ പങ്കുണ്ടെന്ന് ആരോപിച്ച ബിജെപി കേന്ദ്രസർക്കാർ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുപിഎ മന്ത്രിസഭയില്‍ റെയിൽ വേ മന്ത്രിയായിരിക്കുമ്പോഴാണ് ഭൂമി ഇടപാട് നടന്നതെന്നാണ് ലാലുവിനെതിരെ ഉയർന്നിട്ടുള്ള ആരോപണം
തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി!
രാജ്യസഭാ എംപിയായ ലാലുപ്രസാദിന്‍റെ മകൾ മിസ ഭാരതി സ്വത്തുവിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് നേരത്തെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു.