ജനത കർഫ്യൂ; സംസ്ഥാനം ഹർത്താലിന് സമാനമായ അവസ്ഥയിലേക്ക്, നിയന്ത്രണങ്ങൾ അറിയാം
തിരുവനന്തപുരം; കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച രാജവ്യാപകമായി ജനതാ കർഫ്യൂ നടപ്പാക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ ജനങ്ങൾ എല്ലാവരും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ സഹകരിക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുടെ നിർദ്ദേശത്തോട് പൂർണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ ജനത കർഫ്യൂ ഹർത്താലിന് സമാനമായ സാഹചര്യം ഉണ്ടാക്കും. സ്വകാര്യ ബസുകളും ടാക്സികളും നിരത്തിലിറങ്ങിയേക്കില്ല. ഹോട്ടലുകളും കട കമ്പോളങ്ങളും അടഞ്ഞ് കിടക്കും. മറ്റ് നിയന്ത്രണങ്ങൾ അറിയാം.
കെഎസ്ആർടിസി ഓടില്ല
രാവിലെ 7 മുതൽ രാത്രി 9 വരെ കെഎസ്ആർടിസി സർവീസ് നടത്തില്ല. ജനതാകർഫ്യൂ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അറിയിച്ചു. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനായി ഓരോ യൂണിറ്റ് അധികാരികളും പ്രത്യേകം ശ്രദ്ധപുലർത്തുമെന്നും കെഎസ്ആർടിസി ഡയറക്ടർ അറിയിച്ചു.
പെട്രോൾ പമ്പുകൾ അടച്ചിടും
കൊച്ചി മെട്രോയും ഞായറാഴ്ച സർവ്വീസ് നടത്തില്ല. ഞായറാഴ്ച്ച സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതുവരെ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രെഡേഴ്‌സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ടലുകളും കടകളും
മുഴുവന്‍ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയും അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനും അറിയിച്ചു. അവശ്യസാധനങ്ങൾ മാത്രം ലഭിക്കുന്ന സാഹചര്യം മാത്രമേ കേരളത്തിൽ ഉണ്ടാകുകയുള്ളൂവെന്നാണ് റിപ്പോർട്ട്.
ബാറുകളും ബിവറേജസുകളും
സംസ്ഥാനത്തെ ബാറുകളും ബവ്റിജസ് ഔട്‍ലെറ്റുകളും ഞായറാഴ്ച അവധിയായിരിക്കും 3700 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ റദ്ദാക്കിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്‌സ്പ്രസ് ട്രെയിനുകൾ സർവ്വീസ് നടത്തില്ല. എന്നാൽ നേരത്തെ യാത്രയാരംഭിച്ച ദീർഘദൂര വണ്ടികൾ സർവ്വീസ് തുടരും.
പരിസരം ശുചിയാക്കണം
ജനത കർഫ്യൂ ദിവസം വീട്ടിലിരിക്കുന്നവർ വീടും പരിസരവും ശുചീകരിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി നേരിടാൻ കേന്ദ്രനിർദേശങ്ങൾ പാലിക്കും എന്നാണ് കേരളത്തിന്റെ നിലപാട്. അതേസമയം മറ്റ് സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Recommended Video
മറ്റ് സംസ്ഥാനങ്ങളിലും
ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ മെട്രോ സർവ്വീസുകൾ ഉണ്ടാകില്ല. ഫാർമസി, പലചരക്ക്, പച്ചക്കറികൾ കടകൾ ഒഴിവെ ഉള്ളവ അടച്ചിടുമെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചിരുന്നു. ബെംഗളൂരുവിൽ നേരത്തേ തന്നെ മാളുകൾ അടച്ചിട്ടുണ്ട്. ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 258 ആയി. ഇതുവരെ രാജ്യത്ത് 5 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.
മരണത്തിൽ വിറങ്ങലിച്ച് ഇറ്റലി!കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ!! സംസ്കരിക്കാൻ ഇടമില്ലാതെ ശ്മശാനങ്ങൾ
ഇറാനില്‍ ജനങ്ങള്‍ മരിച്ചുവീഴുന്നു; പുറത്തുവിടാതെ ഭരണകൂടം, വന്‍ ദുരന്തവാര്‍ത്ത, ബിബിസി റിപ്പോര്‍ട്ട്
കൊറോണ വൈറസ്: തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണം