കോൺഗ്രസ് എല്ലാം മുൻകൂട്ടി കണ്ടു! ജെഡിഎസിനെ കൂടെനിർത്തിയത് ഗുലാം നബി ആസാദിന്റെ പ്ലാൻ ബി!
ജെഡിഎസ് വക്താവ് ഡാനിഷ് അലിയാണ് മൂന്ന് ദിവസം മുൻപ് നടന്ന ചർച്ചയെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ബെംഗളൂരു: ആദ്യ മണിക്കൂറിൽ കോൺഗ്രസ് മുന്നിൽ, പിന്നീട് മാറിമറിഞ്ഞ ലീഡ് നില. വോട്ടെണ്ണലിന്റെ രണ്ടാം മണിക്കൂർ മുതൽ ബിജെപിയുടെ തേരോട്ടം. ഒടുവിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാതെ കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം. ഏവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ വോട്ടെണ്ണൽ അവസാനിച്ചതിന് പിന്നാലെ കർണാടക സാക്ഷ്യംവഹിച്ചത് അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കും.
ഒരുഘട്ടത്തിൽ ബിജെപി ഒറ്റയ്ക്ക് അധികാരം പിടിക്കുമെന്ന് തോന്നിയെങ്കിലും അവസാന റൗണ്ടുകളിൽ താമര വാടി. അതിനിടെ ബിജെപി പിന്നോക്കം പോയ ഘട്ടത്തിൽ കോൺഗ്രസ് ക്യാമ്പ് ഉണർന്നു പ്രവർത്തിക്കുകയും ചെയ്തു. ഈ സമയത്ത് നടന്ന നിർണ്ണായക ചർച്ചകളാണ് ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിലേക്ക് വഴിയൊരുക്കിയത്. എന്നാൽ വോട്ടെണ്ണൽ ദിവസത്തിന് മൂന്ന് ദിവസം മുൻപ് തന്നെ കോൺഗ്രസ് ജെഡിഎസുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ജെഡിഎസ് വക്താവ് ഡാനിഷ് അലിയാണ് മൂന്ന് ദിവസം മുൻപ് നടന്ന ചർച്ചയെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
വോട്ടെടുപ്പിന് പിന്നാലെ....
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ കോൺഗ്രസ് പ്ലാൻ ബി തയ്യാറാക്കിയിരുന്നുവെന്നാണ് ജെഡിഎസ് വക്താവ് ഡാനിഷ് അലി വെളിപ്പെടുത്തിയിരിക്കുന്നത്. കർണാടകയിൽ തൂക്കുസഭയെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെയാണ് കോൺഗ്രസ് കരുക്കൾ നീക്കി തുടങ്ങിയത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദായിരുന്നു ഈ നീക്കങ്ങൾ മുൻകൈ എടുത്തത്.
ചർച്ച...
വോട്ടെടുപ്പിന് പിന്നാലെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ജെഡിഎസ് വക്താവ് ഡാനിഷ് അലിയും ദില്ലിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ എന്തെല്ലാം നീക്കുപോക്കുകൾ നടത്താനാകുമെന്നാണ് ഇരുവരും ചർച്ച ചെയ്തത്. കർണാടകയിൽ ഒരു മതേതര ജനാധിപത്യ സർക്കാർ രൂപീകരിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഗുലാം നബി ആസാദുമായി നടത്തിയ ചർച്ചയിൽ ഉരുതിരിഞ്ഞ പദ്ധതികളും ആശയങ്ങളും തിങ്കളാഴ്ച രാത്രി തന്നെ ഡാനിഷ് അലി എച്ച്ഡി കുമാരസ്വാമിയെ കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു.
എല്ലാം പെട്ടെന്ന്...
മൂന്ന് ദിവസം മുൻപ് നടന്ന ചർച്ചകളാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യം രൂപീകരിക്കാൻ സഹായകമായത്. ബിജെപിയുടെ ലീഡ് നില താഴോട്ട് പോയതോടെ കോൺഗ്രസ് നേതാക്കളും ജെഡിഎസ് നേതാക്കളും ഉണർന്നു പ്രവർത്തിച്ചു. മുൻകൂട്ടി തീരുമാനിച്ച പ്രകാരം പുതിയ സഖ്യ രൂപീകരണത്തിനുള്ള നീക്കങ്ങളും ആരംഭിച്ചു. കോൺഗ്രസിന്റെ മുതിർന്ന കേന്ദ്ര നേതാക്കളും ചർച്ചകളിൽ പങ്കാളികളായി.
മുഖ്യമന്ത്രി സ്ഥാനം..
ഇതിനിടെ കോൺഗ്രസ് ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തു. കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ തന്നെയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് കോൺഗ്രസ് ജെഡിഎസിനെ അറിയിക്കുകയും ചെയ്തു. കുമാരസ്വാമി സർക്കാരിൽ ദളിത് വിഭാഗത്തിൽപ്പെട്ട കോൺഗ്രസ് അംഗത്തെ ഉപമുഖ്യമന്ത്രിയാക്കാമെന്ന നിർദേശവും ജെഡിഎസ് അംഗീകരിച്ചു. ഇതിനുശേഷമാണ് ജെഡിഎസ്-കോൺഗ്രസ് സഖ്യത്തെക്കുറിച്ച് ഇരുപാർട്ടികളുടെയും നേതാക്കൾ പരസ്യമായി പ്രതികരിച്ചത്.
ദേവഗൗഡയുമായി...
ഗുലാം നബി ആസാദും ഡാനിഷ് അലിയും തയ്യാറാക്കിയ പ്ലാൻ ബി പ്രാവർത്തികമാക്കാൻ മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഇടപെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി അധികാരത്തിലേറുന്നത് തടയുകയെന്നത് മാത്രമായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ചൊവ്വാഴ്ച ഉച്ചയോടെ സഖ്യ രൂപീകരണത്തെക്കുറിച്ച് സോണിയ ഗാന്ധിയും ദേവഗൗഡയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ചുരുക്കം പറഞ്ഞാൽ ബിജെപി ചിന്തിച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ കോൺഗ്രസ് നടത്തിയ നീക്കങ്ങളാണ് കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിലേക്ക് വഴിയൊരുക്കിയത്.
കർണാടകയിൽ അനിശ്ചിതത്വം തുടരുന്നു! ബിജെപിയും ജെഡിഎസും വീണ്ടും ഗവർണറെ കാണും...
യെദ്യൂരപ്പ, ശ്രീരാമലു, റെഡ്ഢി സഹോദരന്മാർ! കന്നഡനാട്ടിൽ ബിജെപിയുടെ പടക്കുതിരകൾ...