അദ്വാനിയെയും ജോഷിയെയും തഴഞ്ഞു; ഉത്തര്‍ പ്രദേശില്‍ മോദി തന്നെ താരം, കൂടെ കേന്ദ്ര മന്ത്രിമാരും
17 കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കിയാണ് ബിജെപി പ്രചാരണം കൊഴുപ്പിക്കുക. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും തഴഞ്ഞത് വിവാദമായിട്ടുണ്ട്.
ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബിജെപിക്ക് വേണ്ടി ഗോദയിലിറങ്ങുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളവര്‍ തന്നെ. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ള 17 കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കിയാണ് ബിജെപി പ്രചാരണം കൊഴുപ്പിക്കുക. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും തഴഞ്ഞത് വിവാദമായിട്ടുണ്ട്.
ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെ വിവിധ ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍ പ്രദേശ് പിടിക്കാന്‍ ശക്തമായ മുന്നൊരുക്കമാണ് ബിജെപി നടത്തുന്നത്. പ്രധാന പ്രചാരകരുടെ പട്ടിക പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
മതവിദ്വേഷ പ്രസംഗത്തിലൂടെ വിവാദത്തിലായ യോഗി ആദിത്യനാഥിനെയും മുന്‍നിര പ്രചാരകരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ശിശു-വനിതാ ക്ഷേമ മന്ത്രി മേനക ഗാന്ധിയുടെ മകനും സുല്‍ത്താന്‍പൂര്‍ എംപിയുമായ വരുണ്‍ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
കാണ്‍പൂര്‍ എംപിയാണ് എംഎം ജോഷി. അദ്ദേഹത്തിന് പുറമെ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടപ്പുള്ളിയായ ഉന്നാവോ എംപി സാക്ഷി മഹാരാജിനെയും പടിക്ക് പുറത്ത് നിര്‍ത്തിയാണ് ബിജെപി പ്രചാരണത്തിന് കച്ചകെട്ടുന്നത്.
മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതികളായ മുതിര്‍ന്ന ബിജെപി നേതാക്കള്‍ സുരേഷ് റാണ, സംഗീത് സിങ് സോം എന്നിവരെയും പ്രചാരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഴിമതി വിമുക്ത ഉത്തര്‍ പ്രദേശ് എന്ന മുദ്രാവാക്യമായിരിക്കും ബിജെപി ഉയര്‍ത്തുക
തീവ്ര ഹിന്ദുത്വ നേതാക്കളെ ഒഴിവാക്കിയതു വഴി ബിജെപി വര്‍ഗീയത ഇത്തവണ ആയുധമാക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. തികച്ചും വികസന രാഷ്ട്രീയമായിരിക്കും പാര്‍ട്ടി ഉപയോഗിക്കുകയെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍, അഴിമതി വിരുദ്ധ നീക്കങ്ങള്‍, നോട്ട് നിരോധനം, അതുവഴിയുണ്ടായ നേട്ടങ്ങള്‍, കള്ളപ്പണം, പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍ ആക്രമണം തുടങ്ങി കാര്യങ്ങളിലൂന്നിയായിരിക്കും ബിജെപിയുടെ പ്രചാരണം.
പിന്നാക്ക വിഭാഗത്തിന് മുന്‍തൂക്കമുള്ള ഉത്തര്‍പ്രദേശില്‍ അടവ് മാറ്റി പിടിക്കാനാണ് പാര്‍ട്ടി ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗത്തിന്റെ തീരുമാനം. മെച്ചപ്പെട്ട ഭരണം വഴി ഉത്തര്‍ പ്രദേശിന്റെ മുഖഛായ മാറ്റുമെന്ന വാഗ്ദാനമാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്.
കുറച്ച് ആഴ്ചകള്‍ നരേന്ദ്ര മോദി പ്രചാരണത്തിന് മുന്നിലുണ്ടാവും. നോട്ട് നിരോധനം മൂലമുണ്ടായ നേട്ടങ്ങളായിരിക്കും അദ്ദേഹം വിശദീകരിക്കുക. 12 റാലികളില്‍ മുഖ്യ പ്രഭാഷണം മോദിയായിരിക്കും.
രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിന്റെ മകനും ഇറ്റായിലെ എംപിയുമായ രാജ്‌വീര്‍ സിങ്, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി എന്നിവര്‍ പ്രചാരകരുടെ പട്ടികയിലുണ്ട്. വരുണ്‍ ഗാന്ധിയെ തഴയാന്‍ കാരണമെന്തെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് അനുയായികള്‍ ആവശ്യപ്പെട്ടിരുന്നു.
ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്കും അയോധ്യ പ്രസ്ഥാനത്തിന്റെ വ്യാപനത്തിനും മുഖ്യ പങ്ക് വഹിച്ച വിനയ് കത്യാരെയും പ്രചാരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അയോധ്യ പ്രസ്ഥാനത്തിന് മുന്നിലുണ്ടായിരുന്നത് അദ്വാനിയും ജോഷിയും വിനയ് കത്യാരുമായിരുന്നു. ഇവരെയെല്ലാം പട്ടികയില്‍ നിന്നു ഒഴിവാക്കിയാണ് ഇത്തവണ പ്രചാരണം.
കിഴക്കന്‍ യുപിയില്‍ ജനകീയ നേതാവായ യോഗി ആദിത്യനാഥ് മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിലുണ്ടാവും. ബിഹാറിനോട് ചേര്‍ന്ന യുപി പ്രദേശങ്ങളില്‍ സ്വാധീനമുള്ള മനോജ് തിവാരിയെ ബിജെപി രംഗത്തിറക്കും. നടന്‍, ഗായകന്‍ എന്നീ നിലകളില്‍ തിളങ്ങിയ തിവാരിക്ക് മേഖലയില്‍ വലിയ ആരാധകരുണ്ട്.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്തര രാജ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുന്‍ ബിഎസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യ തുടങ്ങിയവരെയും മുന്‍ കോണ്‍ഗ്രസ് നേതാവ് റിത ബഹഗുണയെയും ബിജെപി രംഗത്തിറക്കും.