ബിജെപിക്ക് ലോക്കിടാന്‍ കമല്‍നാഥ്, കളി ഇങ്ങനെ, 22 മന്ത്രിമാര്‍, സിന്ധ്യക്ക് ഒരേയൊരു നേതാവ്, വജ്രായുധം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയുമായുള്ള പോരാട്ടം വേഗത്തിലാക്കി കമല്‍നാഥ്. കോണ്‍ഗ്രസിന്റെ എല്ലാ പ്ലാനും കമല്‍നാഥാണ് ഒരുക്കുന്നത്. അണിയറയില്‍ രാഹുല്‍ ഗാന്ധിയും കമല്‍നാഥിനൊപ്പമുണ്ട്. കമല്‍നാഥ് രാഹുലിനെയാണ് ഈ തിരഞ്ഞെടുപ്പിലെ വജ്രായുധമായി തയ്യാറാക്കി നിര്‍ത്തുന്നത്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ ഒരു വശത്ത് കൂടി നടക്കുന്നുണ്ട്. ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് കമല്‍നാഥ് എന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയേക്കാള്‍ ശിവരാജ് സിംഗ് ചൗഹാനുമായിട്ടാണ് കമല്‍നാഥ് ഇടഞ്ഞ് നില്‍ക്കുന്നത്. മധ്യപ്രദേശിലെ സൗഹൃദ രാഷ്ട്രീയം ചൗഹാന്‍ അവസാനിപ്പിച്ചെന്നാണ് കമല്‍നാഥ് ഉന്നയിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് ഫോര്‍മുല
24 മണിക്കൂര്‍ പ്രവര്‍ത്തനം എന്ന ശൈലിയാണ് ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കമല്‍നാഥ് സ്വീകരിക്കുന്നത്. അണിയറയില്‍ മുന്‍നിരയിലും ഇരുന്ന് കമല്‍നാഥ് തന്നെയാണ് ബിജെപിയെ വീഴ്ത്താന്‍ തന്ത്രമൊരുക്കുന്നത്. ഗ്വാളിയോര്‍-നിമര്‍ മേഖലയില്‍ നിന്ന് ഓരോ ദിവസവും കമല്‍നാഥ് റിപ്പോര്‍ട്ട് തേടുന്നുണ്ട്. ഇവിടെ ഒരാള്‍ പോലും ബിജെപിയെ സ്വീകരിച്ച അവസ്ഥയിലല്ല. കോവിഡ് പ്രവര്‍ത്തനം മോശമായ രീതിയിലാണ്. സിന്ധ്യയുടെ മന്ത്രിമാരെ ഈ വഴിക്ക് കാണാനില്ലെന്നാണ് പരാതി.
22 മന്ത്രിമാര്‍
കമല്‍നാഥ് വിജയിക്കാനായി എന്ത് കളിയും കളിക്കാനുള്ള ഒരുക്കത്തിലാണ്. പ്രധാനമായും 22 സീറ്റുകളിലാണ് നോട്ടം. തിരഞ്ഞെടുപ്പ് നടക്കുന്നത് 24 സീറ്റുകളിലേക്കാണ്. തന്റെ ക്യാബിനറ്റിന്റെ ഭാഗമായിരുന്ന എല്ലാ മന്ത്രിമാരെയും തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ 22 മന്ത്രിമാരോ എംഎല്‍എമാരോ മണ്ഡലങ്ങളുടെ പ്രവര്‍ത്തനം നടത്തും. ഒരാള്‍ക്ക് രണ്ട് മണ്ഡലങ്ങളെ വരെ നല്‍കുന്നുമുണ്ട്. നേരത്തെ തന്നെ ഇവരെ മണ്ഡലത്തില്‍ സുപരിചിതരാക്കാനാണ് ലക്ഷ്യമിടുന്നത്. കമല്‍നാഥ് തന്നെയാണ് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നത്. താനറിയാതെ ഒരു വിവരങ്ങളും പുറത്തുപോവരുതെന്നാണ് നിര്‍ദേശം.
രാഹുല്‍ തുറുപ്പുച്ചീട്ട്
രാഹുല്‍ തന്റെ വജ്രായുധമാണെന്ന് കമല്‍നാഥ് പാര്‍ട്ടി യോഗത്തില്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. രാഹുലിനെ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉള്‍പ്പെടും. താരപ്രചാരകനായിരിക്കും അദ്ദേഹം. ഗ്വാളിയോര്‍ മേഖലയില്‍ കര്‍ഷകരുടെ വലിയൊരു നിര തന്നെയുണ്ട്. ഇവര്‍ക്കിടയില്‍ വലിയ സ്വീകാര്യത രാഹുലിനുണ്ട്. കമല്‍നാഥിനേക്കാള്‍ ജനപ്രിയനാണ് ഈ മേഖലയില്‍ അദ്ദേഹം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രകടമായിരുന്നു. രാഹുല്‍ പ്രചാരണത്തിനിറങ്ങാന്‍ പാതി സമ്മതം മൂളിയിട്ടുണ്ട്.
കമല്‍നാഥിന്റെ പ്രതികാരം
ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയുള്ള കമല്‍നാഥിന്റെ നേരിട്ടുള്ള ആക്രമണമാണിത്. സിന്ധ്യയും രാഹുലും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ തമ്മില്‍ പരസ്പരം ആദ്യമായി നേര്‍ക്കുനേര്‍ വരുന്നുവെന്നതും തിരഞ്ഞെടുപ്പ് പോരാട്ടത്തെ മറ്റൊരു തലത്തിലേക്ക് നയിക്കും. രാഹുലിന് ഉപതിരഞ്ഞെടുപ്പ് വ്യക്തിപരമായ പ്രതികാരത്തിനുള്ള അവസരം കൂടിയാണ്. തന്നെ കാണാന്‍ സാധിക്കാതെ വന്നതോടെ പാര്‍ട്ടിയുമായി ഇടഞ്ഞതാണ് പുറത്തുപോവാന്‍ കാരണമെന്ന് സിന്ധ്യ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. വിജയിച്ചാല്‍ കമല്‍നാഥ് സര്‍ക്കാരിന്റെ നിയന്ത്രണം രാഹുലിന്റെ കൈയ്യിലാവും.
നേട്ടം ഇങ്ങനെ
മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് ജയിച്ചാല്‍ ബ്രാന്‍ഡ് രാഹുല്‍ വീണ്ടും ശക്തമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ തിരഞ്ഞെടുപ്പ് വിജയം നേടാനാവാത്ത നേതാവാണെന്ന പരിഹാസം ശക്തമായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലഭിച്ച ഇമേജിനും ഇതോടെ തിരിച്ചടി നേരിട്ടു. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളുടെ വായടപ്പിക്കാന്‍ രാഹുലിന് മധ്യപ്രദേശിലെ വിജയം സഹായിക്കും. അതാണ് പ്രചാരണത്തിന് ഇറങ്ങാനുള്ള പ്രധാന കാരണം.
24 മണിക്കൂര്‍ ഫോര്‍മുല
ഉപതിരഞ്ഞെടുപ്പ് വിജയിക്കും വരെ വിശ്രമമില്ലാതെ പണിയെടുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ബിജെപിയുടെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നിരീക്ഷിക്കുന്നുണ്ട്. പിഴവുകള്‍ അപ്പോള്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ബിജെപിയേക്കാള്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനം കോണ്‍ഗ്രസാണ് നടത്തുന്നത്. എല്ലാവര്‍ക്കും ഭക്ഷണവും താമസും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. അതിഥി തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള ഒരുക്കങ്ങളും സജീവമാണ്. ദിഗ് വിജയ് സിംഗിന്റെ മകന്‍ ജയവര്‍ധന്‍ സിംഗാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം
പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സജീവമായി നടക്കുന്നുണ്ട്. കമല്‍നാഥ് ജനകീയ പ്രതിച്ഛായയുള്ള നേതാക്കളെയാണ് അന്വേഷിക്കുന്നത്. അതേസമയം ബിജെപി സീറ്റ് നിഷേധിക്കാന്‍ സാധ്യതയുള്ള അവരുടെ നേതാക്കളെ കുറിച്ച് ഗ്രൗണ്ട് റിപ്പോര്‍ട്ടും കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. കോണ്‍ഗ്രസിലെ വിമതര്‍ക്കാണ് ചൗഹാന്‍ സീറ്റ് നല്‍കുക. ഇതില്‍ ഇടഞ്ഞ് പാര്‍ട്ടിയിലേക്ക് നിരവധി പേര്‍ വരുമെന്ന് കമല്‍നാഥ് പറയുന്നു. ഇവരെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. ഇതില്‍ കുറച്ച് പേര്‍ക്ക് ടിക്കറ്റ് നല്‍കാനാണ് സാധ്യത. ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്.
ഒരൊറ്റ നേതാവ്
ഗ്വാളിയോര്‍-ചമ്പല്‍ മേഖല ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. ഗോവിന്ദ് സിംഗ് രജപുത് ഈ മേഖലയുടെ ബിജെപിയുടെ ചുമതലയുള്ള നേതാവാണ്. ലഹറില്‍ നിന്നുള്ള എംഎല്‍എയായ ഗോവിന്ദ് സിംഗിനാണ് കോണ്‍ഗ്രസ് ഈ മേഖലയുടെ ചുമതല നല്‍കുന്നത്. പ്രതിപക്ഷ നേതാവ് ഇയാള്‍ തന്നെയാണ്. സിന്ധ്യയെ എല്ലാക്കാലത്തും വിമര്‍ശിച്ചിരുന്ന നേതാവാണ് ഗോവിന്ദ് സിംഗ്. കോണ്‍ഗ്രസിലെയും സ്ഥിരം വിമര്‍ശകനായിരുന്നു. ഗ്രൗണ്ട്് ലെവല്‍ പദ്ധതികള്‍ ഗോവിന്ദ് സിംഗാണ് ഒരുക്കുന്നത്. സിന്ധ്യയെ നേരിടാന്‍ ഗോവിന്ദ് സിംഗിനേക്കാള്‍ വലിയ എതിരാളിയില്ലെന്ന് കമല്‍നാഥ് പറയുന്നു.
ടാസ്‌ക് ഫോഴ്‌സ്
കമല്‍നാഥ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് പിടിക്കാന്‍ കോര്‍ ടീമിനെയും രൂപീകരിച്ചിരുന്നു. എന്‍പി പ്രജാപതി, ജീതു പട്വാരി, സജ്ജന്‍ സിംഗ്, സുഖ്‌ദേവ് പന്‍സെ, സുരേന്ദ്ര സിംഗ് ബാഗല്‍, സുരേഷ് പച്ചൗരി എന്നിവരാണ് ഈ ടീമില്‍ ഉണ്ടായിരുന്നത്. ഇവര്‍ ശിവരാജ് സിംഗ് ചൗഹാന്റെ പരാജയങ്ങള്‍ പ്രചാരണത്തില്‍ അവതരിപ്പിക്കും. സാധ്യമായ എല്ലാ വഴിയും ബിജെപിക്കെതിരെ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ഗോവിന്ദ് സിംഗിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് കമല്‍നാഥ് എല്ലാ എംഎല്‍എമാരോടും ഫോണിലൂടെ ആവശ്യപ്പെട്ടപ്പോഴും ഇക്കാര്യമാണ് പറഞ്ഞത്.