ബിജെപിയിൽ വൻ പൊട്ടിത്തെറി; മറ്റൊരു എംഎൽഎസി കൂടി രാജിവെച്ചു, അതൃപ്തി പരസ്യമാക്കി കൂടുതൽ നേതാക്കൾ
ബെംഗളൂരു: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി ജെ പിയിൽ പ്രതിസന്ധി രൂക്ഷം. സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുകയാണ്. രാവിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും നിലവിലെ എംഎൽസിയുമായ ലക്ഷ്മൺ സവാദി ബിജെപിയിൽ നിന്നും രാജിവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു എംഎൽഎസിയായ ആർ ശങ്കറും ബി ജെ പിയിൽ നിന്ന് രാജിവെച്ചിരിക്കുകയാണ്.
2018-ൽ റാണെബെന്നൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാളായിരുന്നു ആർ ശങ്കർ. പിന്നാലെ കോൺഗ്രസ് - ജെ ഡി എസ് സഖ്യസർക്കാരിനൊപ്പം ചേർന്നു. എന്നാൽ 2019 ൽ ബി ജെ പി പയറ്റിയ ഓപ്പറേഷൻ താമരയിൽ ശങ്കറും ബി ജെ പിക്കൊപ്പം ചേരുകയായിരുന്നു.എന്നാൽ രാജിവെച്ചതിന് പിന്നാലെ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ റാണെബെന്നൂരിൽ നിന്ന് ശങ്കറിന് ബി ജെ പി സീറ്റ് നൽകിയിരുന്നില്ല. അരുൺ കുമാറിനായിരുന്നു പാർട്ടി സീറ്റ് അനുവദിച്ചത്. ശങ്കറിനെ അനുനയിപ്പിക്കാൻ എം എൽ സി സ്ഥാനവും നൽകി.

എന്നാൽ ഇത്തവണ തനിക്ക് സീറ്റ് ലഭിക്കുമെന്നായിരുന്നു ശങ്കറിന്റെ പ്രതീക്ഷ. എന്നാൽ ശങ്കറിന്റെ തള്ളി അരുൺ കുമാറിന് തന്നെ ബി ജെ പി സീറ്റ് അനുവദിക്കുകയായിരുന്നു. ഇതിൽ അതൃപ്തി പരസ്യമാക്കിയാണ് ശങ്കർ പാർട്ടി വിട്ടത്. റാണെബെന്നൂരിൽ നിന്നും ഇക്കുറിയും സ്വതന്ത്രനായി മത്സരിക്കുമെന്ന് ശങ്കർ പറഞ്ഞു.
അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി ജെ പിയിൽ കൂടുതൽ നേതാക്കൾ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. സീറ്റ് നിഷേധിക്കപ്പെട്ട ഉഡുപ്പി എം എൽ എ രഘുപതി ഭട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് തന്നെ നേതൃത്വം തഴയുകയായിരുന്നുവെന്ന് ഭട്ട് പറഞ്ഞു.
തനിക്ക് സീറ്റ് നൽകില്ലെങ്കിൽ മാറി നിൽക്കാൻ ആവശ്യപെടാമായിരുന്നുവെന്നും ഇത്രയും മോശമായി പാർട്ടി തന്നോട് പെരുമാറുമെന്ന് കരുതിയില്ലെന്നും ഭട്ട് പറഞ്ഞു. തീവ്ര ഹിന്ദുത്വ നിലപാടുകൾ സ്വീകരിക്കുന്ന യശ്പാൽ സുവർണയ്ക്കാണ് ബി ജെ പി ഇവിടെ സീറ്റ് അനുവദിച്ചത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു ബി ജെ പി തങ്ങളുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. 189 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ 52 പുതുമുഖങ്ങളാണ് ഉള്ളത്. സീറ്റ് ലഭിക്കാത്തതിൽ മുതിർന്ന നേതാക്കൾ അടക്കമുള്ളവർ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.












Click it and Unblock the Notifications