ജെഡിഎസിന്റെ കിംഗ് മേക്കർ മോഹം പൊലിഞ്ഞു, പാലം വലിച്ച് ബിജെപി, മത്സരത്തിനില്ലെന്ന് സ്ഥാനാർത്ഥികൾ
ബെംഗളൂരു: യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിർണായകമായ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കർണാടക. തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി ചായ്വ് പരസ്യമാക്കിയിരുന്നു ജെഡിഎസ്. 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 7 ഇടത്തെങ്കിലും വിജയിച്ചാല്‍ മാത്രമെ യെഡിയൂരപ്പ സർക്കാരിന് അധികാരത്തിൽ തുടരാൻ സാധിക്കുകയുള്ളു. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടാൽ പിന്തുണ നൽകി ഭരണം നിലനിർത്താൻ സഹായിക്കുമെന്ന് ഇതിനോടകം തന്നെ ജെഡിഎസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ കർണാടകയിൽ വീണ്ടും കിംഗ് മേക്കറാകാനുള്ള ജെഡിഎസിന്റെ ശ്രമങ്ങൾക്ക് ആദ്യ തിരിച്ചടി നേരിട്ടിരിക്കുകയാണ് ഇപ്പോൾ. നാമ നിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്ന വ്യാഴാഴ്ച ജെഡിഎസിന്റെ രണ്ട് എംഎൽഎമാരും പത്രിക പിൻവലിച്ചിരിക്കുകയാണ്.

രണ്ട് പേർ
അതാനി, ഹിരേകേരൂർ നിയമസഭാ മണ്ഡലങ്ങളിലെ ജെഡിഎസ് സ്ഥാനാർത്ഥികളായിരുന്ന ഗുരു ദശയാലും ശിവലിംഗ ശിവാചാര്യ സ്വാമിയുമാണ് അവസാന നിമിഷം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ തിരുമാനിച്ചിരിക്കുന്നത്. ബിജെപി നേതാക്കളുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇരുവരുടെയും നീക്കം. ബിജെപി വിമതനായ അശോക് പൂജാരിയേയും ഗോകക്കിലെ ജെഡിഎസ് സ്ഥാനാർത്ഥിയേയും അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാൻ ബിജെപി നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

ജെഡിഎസിന് പ്രതിഷേധം
ജെഡിഎസ് ദേശീയ അധ്യക്ഷനായ ദേവഗൗഡയും മുൻ മുഖ്യമന്ത്രി കുമാരസ്വാമിയും ഉൾപ്പെടെയുള്ള ജെഡിഎസ് നേതാക്കൾ ആവശ്യം വന്നാൽ ബിജെപിയെ സഹായിക്കുമെന്നും സംസ്ഥാനം ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടും ബിജെപി നടത്തിയ നീക്കം ജെഡിഎസിന്റെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന തീരുമാനം ജെഡിഎസ് പിൻവലിക്കാനും സാധ്യതയുണ്ട്.

ഉപമുഖ്യമന്ത്രിയുടെ സുഹൃത്ത്
കർണാടക ഉപമുഖ്യമന്ത്രിയായ ലക്ഷ്മൺ സാവധിയുടെ അടുത്ത സുഹൃത്താണ് ഗുരു ദശായാൽ. ലക്ഷ്മൺ സാവധി നിലവിൽ എംഎൽഎയോ എംഎൽസിയോ അല്ല. അതുകൊണ്ട് തന്നെ മന്തരിസഭയിൽ തുടരണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ വിജയം അനിവാര്യമാണ്. അതാനി സീറ്റിൽ നിന്നും മത്സരിക്കാൻ സാവധി ശ്രമം നടത്തിയെങ്കിലും വിമത എംഎൽഎയായ രമേഷ് കുമത്തല്ലിക്ക് ബിജെപി സീറ്റ് നൽകുകയായിരുന്നു. ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങി നാമനിർദ്ദേശ പത്രിക പിൻവലിക്കില്ലെന്നും കുമാരസ്വാമി സർക്കാരിന്റെ കർഷക അനുകൂല നിലപാടുകൾ ഉപതിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുമെന്നും കഴിഞ്ഞ ദിവസം ദശായാൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗുരു ദശായാലിന്റെ നിലപാട് മാറ്റം. ഇനി ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനാണ് തന്റെ തീരുമാനമെന്ന് ദശായാൽ വ്യക്തമാക്കി.

2918ൽ
2018 നിയമസഭ തിരഞ്ഞെടുപ്പിൽ ലക്ഷ്മൺ സാവധിയായിരുന്നു അത്താനിയിലെ ബിജെപി സ്ഥാനാർത്ഥി. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മഹേഷ് കുമത്തല്ലിയായിരുന്നു അന്ന് മണ്ഡലത്തിൽ വിജയിച്ചത്. കോൺഗ്രസ് - ജെഡിഎസ് സർക്കാരിനെ വീഴ്ത്തി അധികാരം പിടിക്കാൻ ബിജെപിയെ സഹായിച്ച കുമത്തല്ലിക്ക് ബിജെപി ഇക്കുറി അത്താനിയിൽ തന്നെ സീറ്റ് നൽകുകയായിരുന്നു. 2013ലാണ് സാവധി അവസാനമായി അത്താനി സീറ്റിൽ വിജയിക്കുന്നത്.

ഹിരേകേരൂരിൽ
കുമാരസ്വാമിയുടെയും മറ്റ് നേതാക്കളുടെയും നിരന്തരമുള്ള സമ്മർദ്ദത്തിൻറെ ഫലമായാണ് ഹിരേകേരൂർ സീറ്റിൽ മത്സരിക്കാൻ ജെഡിഎസിന്റെ ശിവാചാര്യ സ്വാമി സമ്മതം അറിയിച്ചത്. മണ്ഡലത്തിന്റെ വികസനം മാത്രമായിരുന്നു എന്റെ അജണ്ട. എന്നാൽ മുഖ്യമന്ത്രി യെഡിയൂരപ്പയെ പ്രതിനിധീകരിച്ചെത്തിയ ബിവൈ രാഘവേന്ദ്ര എന്റെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പത്രിക പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ശിവാചാര്യ വ്യക്തമാക്കി. എംപിയും യെഡിയൂരപ്പയുടെ മകനുമായ രാഘവേന്ദ്രയോടൊപ്പം എത്തിയായിരുന്നു ശിവാചാര്യ പത്രിക പിൻവലിച്ചത്.

വോട്ട് ഭിന്നിക്കും
ശിവാചാര്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ലിംഗായത്ത് വോട്ടുകൾ വിഭജിച്ച് പോയേക്കുമെന്ന വിലയിരുത്തലിലായിരുന്നു ബിജെപി. മണ്ഡലത്തിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥികൾ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ആദ്യം ജെഡിഎസിനൊപ്പവും പിന്നീട് കോൺഗ്രസിനൊപ്പവുമായിരുന്നു നിലവിൽ ബിജെപി സ്ഥാനാർത്ഥിയായ ബിസി പാട്ടീൽ. ഇതോടെ 12 ഇടത്ത് മാത്രമാണ് നിലവിൽ ജെഡിഎസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഹോസ്കോട്ടയിൽ സ്വന്ത്രസ്ഥാനാർത്ഥി ശരദ് ബച്ചേഗൗഡയെ പിന്തുണയ്ക്കാനാണ് ജെഡിഎസ് തീരുമാനം. ബിജെപി എംപിയുടെ മകനാണ് ശരത് .












Click it and Unblock the Notifications