കന്നഡിഗർക്ക് നൽകിയ വാഗ്ദാനം പാലിച്ച് യെദ്യൂരപ്പ! കാർഷിക കടങ്ങൾ എഴുതി തള്ളും! അഞ്ച് വർഷം ഭരിക്കും...
ഈ വാഗ്ദാനമാണ് അധികാരമേറ്റ ആദ്യ ദിവസം തന്നെ അദ്ദേഹം നിറവേറ്റിയിരിക്കുന്നത്.
Recommended Video
ബെംഗളൂരു: ഒരു ലക്ഷം രൂപ വരെയുള്ള എല്ലാ കാർഷിക കടങ്ങളും എഴുതിതള്ളുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ബിഎസ് യെദ്യൂരപ്പ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താൻ അധികാരത്തിലേറിയാൽ കാർഷിക കടങ്ങൾ എഴുതിതള്ളുമെന്ന് പ്രകടന പത്രികയിൽ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനമാണ് അധികാരമേറ്റ ആദ്യ ദിവസം തന്നെ അദ്ദേഹം നിറവേറ്റിയിരിക്കുന്നത്.
കാർഷിക കടങ്ങൾ എഴുതിതള്ളുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ വെള്ളിയാഴ്ച അന്തിമതീരുമാനമുണ്ടാകുമെന്നും ബിഎസ് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിലെ ആറ് കോടി വോട്ടർമാരോട് നന്ദി അറിയിച്ച അദ്ദേഹം, ജെഡിഎസ്-കോൺഗ്രസ് സഖ്യത്തെ അവിശുദ്ധ കൂട്ടുക്കെട്ടെന്നാണ് വിശേഷിപ്പിച്ചത്. നിയമസഭയിൽ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും, അതിനുവേണ്ടി 15 ദിവസം വരെ കാത്തിരിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായോടും നന്ദിയുണ്ടെന്നും, എല്ലാ എംഎൽഎമാരിൽ നിന്നും താൻ പിന്തുണ തേടുമെന്നും യെദ്യൂരപ്പ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് അഞ്ച് വർഷം ഭരണം പൂർത്തിയാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം വിധാൻ സൗധയിലെത്തിയാണ് മുഖ്യമന്ത്രി യെദ്യൂരപ്പ മാധ്യമങ്ങളെ കണ്ടത്. ബിജെപി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗവും വിധാൻ സൗധയിൽ ചേർന്നിരുന്നു.