കര്‍ണാടകം പിടിക്കാൻ 'ഓപ്പറേഷൻ ലോട്ടസ്'! അമിത് ഷായ്ക്കും മുമ്പ് ഒരുക്കിയ ചാണക്യതന്ത്രം; 'രാജി'തന്ത്രം
ബെംഗളൂരു: അമിത് ഷായെ ആധുനിക ഇന്ത്യയിലെ ചാണക്യന്‍ എന്നൊക്കെയാണ് പലരും വിശേഷിപ്പിക്കുന്നത്. രാജ്യത്ത് ബിജെപിയ്ക്ക് ഇത്രയധികം സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ സാധിച്ചത് അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ കൊണ്ടാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയതിന് പിന്നിലും ഇതേ തന്ത്രം ആണെന്നാണ് പറയുന്നത്. പക്ഷേ, അതുകൊണ്ട് മാത്രം ഒന്നും ആകുന്നില്ല. സംസ്ഥാന ഭരണം ഇപ്പോഴം ത്രിശങ്കുവില്‍ ആണ്.
ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ബിജെപിക്ക് അമിത് ഷായുടെ ചാണക്യ തന്ത്രം തന്നെ വേണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. ബിഎസ് യെദ്യൂരപ്പ മുമ്പുപയോഗിച്ച മറ്റൊരു തന്ത്രമുണ്ട്.. രാജി തന്ത്രം! ഓപ്പറേഷന്‍ ലോട്ടസ്... ഇത്തവണയും അത് സംഭവിക്കുമോ എന്നാണ് ഇനി അറിയാന്‍ ബാക്കിയുള്ളത്.
കര്‍ണാടകത്തിലെ ബിജെപി പടയോട്ടം
ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് ശക്തമായ അടിത്തറയുള്ളത് കര്‍ണാടകത്തില്‍ ആണ്. 2004 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ കര്‍ണാടകത്തില്‍ ബിജെപി വലിയ ശക്തി തന്നെ ആണ്. അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയും ബിജെപി തന്നെ. 79 സീറ്റുകളാണ് അന്ന് ബിജെപി പിടിച്ചത്. പക്ഷേ, അതുകൊണ്ട് ഭരണം പിടിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
ചരിത്രത്തിന്റെ ആവര്‍ത്തനം
ചരിത്രം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് അപഹാസ്യമാകും എന്നൊക്കെ പറയാറുണ്ട്. 2004 ലെ തിരഞ്ഞെടുപ്പ് ഫലത്തിത്തിന്റെ ആവര്‍ത്തനം തന്നെയാണ് ഇപ്പോഴും കര്‍ണാടകത്തില്‍ നടക്കുന്നത് എന്ന് പറയേണ്ടിവരും. സീറ്റുകളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ്സും ജെഡിഎസ്സും സഖ്യത്തില്‍ ഏര്‍പ്പെട്ട് അന്ന് ഭരണം പിടിക്കുകയായിരുന്നു.
സര്‍ക്കാരിനെ അട്ടിമറിച്ചു
എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് ബന്ധം അന്നും അധിക നാള്‍ നീണ്ടുനിന്നില്ല. എച്ച്ഡി ദേവഗൗഡയുടെ മകന്‍ കുമാരസ്വാമി ബിജെപിക്കൊപ്പം കൂടി മുഖ്യമന്ത്രിയാവുകയും ചെയ്തു. മുഖ്യമന്ത്രിക്കസേര നിശ്ചിത കാലത്തിന് ശേഷം ബിജെപിക്ക് കൈമാറാം എന്ന ധാരണയില്‍ ആയിരുന്നു ഇത്. എന്നാല്‍ സമയമായിട്ടും കുമാരസ്വാമി മുഖ്യമന്ത്രി പദവി ഒഴിയാന്‍ തയ്യാറായില്ല. ഒടുവില്‍ ആ സഖ്യവും പൊളിഞ്ഞു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തിരഞ്ഞെടുപ്പിലേക്കും എത്തി.
ബിജെപിയുടെ ചരിത്ര നേട്ടം
2008 ലെ നിയമ സഭ തിരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടം ആയിരുന്നു ബിജെപി സ്വന്തമാക്കി. രണ്ടാം തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 110 സീറ്റും നേടി. എന്നാല്‍ അതുകൊണ്ട് ഭരണം നേടുക അന്നും എളുപ്പമായിരുന്നില്ല. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ വരുന്നതിന് മുമ്പ്, യെദ്യൂരപ്പ കളിച്ച കളി ആയിരുന്നു അന്ന് ബിജെപിയെ അധികാരത്തില്‍ എത്തിച്ചത്.
ഓപ്പറേഷന്‍ ലോട്ടസ്
ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ കറുത്ത അക്ഷരങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയ പരാമര്‍ശം ആണ് 'ഓപ്പറേഷന്‍ ലോട്ടസ്'. ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ ഏറ്റവും വലിയ അടിയായിട്ടാണ് ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയും ആയ എച്ച്ഡി ദേവഗൗഡ ഇതിനെ വിലയിരുത്തിയത്. എല്ലാ നിയമങ്ങളേയും വെല്ലുവിളിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ അന്നത്തെ നീക്കം.
രാജി തന്ത്രം
എംഎല്‍എ മാരെ ചാക്കിട്ട് പിടിച്ചാല്‍ അത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ അതിന് നില്‍ക്കാതെ മറ്റൊരു തന്ത്രമാണ് യെദ്യൂരപ്പ അന്ന് പയറ്റിയത്. വന്‍ തുക വാഗ്ദാനം ചെയ്തായിരുന്നു എംഎല്‍എ മാരെ മറുകണ്ടം ചാടിച്ചത്. എംഎല്‍എ സ്ഥാനം രാജിവപ്പിച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണ് അന്ന് ചെയ്തത്. മന്ത്രി സഭയില്‍ പദവികളും വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെ ബിജെപി ചരിത്രത്തില്‍ ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് അധികാരത്തിലെത്തി.
അതേ കളികള്‍ വീണ്ടും
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിലു 2008 ലെ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അതോ 2004 ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമോ? കേവല ഭൂരിപക്ഷം സ്വന്തമാക്കാന്‍ ചുരുങ്ങിയ സീറ്റുകള്‍ മാത്രം മതി ബിജെപിക്ക്. എട്ട് എംഎല്‍എമാരുടെ പിന്തുണ കിട്ടിയാല്‍ ഭരണം കൈയ്യില്‍ ഇരിക്കും. അതിന് എന്തൊക്കെ കളികളായിരിക്കും ബിജെപി കളിക്കുക?
യെദ്യൂരപ്പ മാത്രമല്ല, ഇപ്പോള്‍ അമിത് ഷായും
തന്ത്രങ്ങള്‍ ഒരുക്കാന്‍ ഒരു യെദ്യൂരപ്പ മാത്രമല്ല ഇന്ന് ബിജെപിയില്‍ ഉള്ളത്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ബിജെപിയുടെ കീഴില്‍ കൊണ്ടുവന്ന അമിത് ഷായും ഉണ്ട്. കോണ്‍ഗ്രസ്സിലെ മൂന്നിലൊന്ന് എംഎല്‍എമാരെ പിളര്‍ത്തി കൂറുമാറ്റ നിരോധന നിയമത്തെ മറികടന്ന് സര്‍ക്കാര്‍ രൂപീകരിക്കുക ബിജെപിക്ക് അത്ര എളുപ്പമല്ല. അങ്ങനെ വേണമെങ്കില്‍ 28 കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കേണ്ടി വരും. ജെഡിഎസില്‍ നിന്നാണെങ്കില്‍ 13 പേരേയും.
എളുപ്പവഴിയുണ്ട്
നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ചില കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ അതില്‍ പങ്കെടുക്കാതെ മാറ്റി നിര്‍ത്തുക എന്നതായിരിക്കും ബിജെപിയെ സംബന്ധിച്ച് എളുപ്പവഴി. ഈ എംഎല്‍എമാരെ രാജിവപ്പിച്ചാല്‍ സംഗതി എളുപ്പത്തില്‍ നടക്കും. പിന്നീട് വീണ്ടും മത്സരിച്ചാല്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ കുരുക്കുകളില്‍ പെടാതെ രക്ഷപ്പെടുകയും ചെയ്യാം
പണവും പദവിയും
നാലോ അഞ്ചോ എംഎല്‍എമാരെ വീതം കോണ്‍ഗ്രസ്സില്‍ നിന്നും ജെഡിഎസില്‍ നിന്നും അടര്‍ത്തി മാറ്റുക എന്നതായിരിക്കും ബിജെപിയുടെ പദ്ധതി. പണവും പദവിയും വാഗ്ദാനം ചെയ്ത് തന്നെ ആയിരിക്കും ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുക. റെഡ്ഡി സഹദരങ്ങളുടെ പണക്കൊഴുപ്പിന് മുന്നില്‍ ആരൊക്കെ വീഴും വീഴാതിരിക്കും എന്നത് മാത്രമാണ് ഇനി അറിയേണ്ടതുള്ളൂ
കനലും മാൻഡ്രേക്കും പപ്പുമോനും!! സോഷ്യൽ മീഡിയയിൽ 'സംഘി'കളുടെ അർമാദം... ഔട്‌സ്‌പോക്കണിൽ പൊട്ടിച്ചിരി!!
മാന്‍ഡ്രേക്ക് വിജയനും വോട്ടിങ് മെഷീനും!!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പൊട്ടിയതിന് ഇടിവെട്ട് ട്രോളുകൾ
Recommended Video
ഗോവയും മേഘാലയയും ആവര്‍ത്തിക്കുമോ? തന്ത്രപ്പേടിയില്‍ കോണ്‍ഗ്രസ്... മുതിര്‍ന്ന നേതാക്കൾ നേരത്തെ തന്നെ