കർണാടകയിൽ 'രാഹുൽ ഫാക്ടർ'സ്വാധീനിക്കുമോ? രമ്യ സ്പന്ദനയുടെ മറുപടി ഇങ്ങനെ,..പക്ഷെ
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളാണ് കൂടുതൽ ചർച്ചയാകേണ്ടതെന്ന് നടിയും കോൺഗ്രസ് നേതാവും മുൻ എംപിയുമായ രമ്യ സ്പന്ദന. അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ആണ് കോൺഗ്രസ് ഉയർത്തിക്കാട്ടേണ്ടതെന്നും അവർ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ 'രാഹുൽ ഫാക്ടർ' സ്വാധീനിക്കുമോയെന്ന ചോദ്യത്തിന് ഇന്ത്യ ടുഡെയുടെ കർണാടക റൗണ്ട് ടേബിൽ പരിപാടിയിൽ മറുപടി പറയുകയായിരുന്നു അവർ.
'ജനങ്ങൾ കേൾക്കുന്ന ഒരു നേതാവ് അവരോട് സംസാരിക്കണമെന്നത് അനിവാര്യമാണ്. എന്നിരുന്നാലും തിരഞ്ഞെടുപ്പിൽ കൂടുതൽ ചർച്ചയാകേണ്ടത് പ്രാദേശിക വിഷയങ്ങളാണ്. അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ, പ്രാദേശിക സംസ്കാരം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും സംസാരിക്കേണ്ടത്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ, അമൂൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ എന്നിവയാണ് ചർച്ചയാവേണ്ടത്. ഈ വിഷയങ്ങൾ ഉയർത്തി വലിയ പ്രചരണം തന്നെ നടത്തേണ്ടതുണ്ട്.

ബിജെപിക്ക് ഇത്തവണ ഏറ്റവും വലിയ തിരിച്ചടിയാവുക പ്രാദേശിക വിഷയങ്ങൾ അത്രയും ശക്തമാണെന്നുള്ളതാണ്. പ്രത്യേകിച്ച് അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ. ദേശീയ വിഷയങ്ങളാണ് അവർ ഉയർത്തിക്കാട്ടാൻ നോക്കുന്നത്. എന്നാൽ ജനങ്ങളെ സംബന്ധിച്ച് പ്രാദേശിക കാര്യങ്ങൾ ആണ് അവർ പരിഗണിക്കുക.
എന്തെങ്കിലും തരംഗം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. സത്യം പറയുന്നത് കോൺഗ്രസ് തുടരുക തന്നെ വേണം. അതോടൊപ്പം തന്നെ പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കാണിക്കുകയും വേണം. റാഫേൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ പറഞ്ഞ് കൊണ്ടിരുന്നാൽ അത് സാധാരണക്കാരനെ ബാധിക്കില്ല.
ഇക്കുറി സംസ്ഥാനത്ത് കോൺഗ്രസ് മികച്ച നിലയിലാണ് പോയിക്കോണ്ടിരിക്കുന്നത്. ജനങ്ങൾ വോട്ട് ചെയ്യണം. ഇത്തവണയും സംസ്ഥാനത്ത് തൂക്ക് സഭയ്ക്ക് സാഹചര്യം ഉണ്ടാകരുത്', രമ്യ പറഞ്ഞു.
അതിനിടെ പരിപാടിയിൽ രാഹുൽ ഗാന്ധി നൽകിയ പിന്തുണയെ കുറിച്ചും രമ്യ വാചാലയായി. 2013 ൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അന്നേ ദിവസമാണ് തന്റെ തന്റെ പിതാവ് മരിച്ചത്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ സമയമായിരുന്നു അത്. മത്സരിക്കാൻ തനിക്ക് താത്പര്യമില്ലായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അന്ന് ആ സാഹചര്യത്തെ അതിജീവിക്കാൻ എന്നെ സഹായിച്ചത് രാഹുൽ ഗാന്ധിയായിരുന്നു. എനിക്ക് ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. രാഹുൽ പിന്തുണച്ചില്ലായിരുന്നുവെങ്കിൽ ഞാൻ തിരിച്ച് വരില്ലായിരുന്നു, അവർ പറഞ്ഞു.
അയോഗ്യത നേരിട്ടതിന് പിന്നാലെയും അദാനി വിഷയത്തിൽ ഉൾപ്പെടെ കേന്ദ്രത്തിനെതിരെ സംസാരിക്കാൻ വലിയ ധൈര്യം ആവശ്യമാണെന്നും രമ്യ പറഞ്ഞു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി സോഷ്യൽ മീഡിയ സെൽ ഹെഡ് പദവിയിൽ നിന്നും രാജിവെച്ചതിന് ശേഷം കോൺഗ്രസിൽ രമ്യ സജീവമായിരുന്നില്ല. മാണ്ഡ്യയിൽ നിന്നുള്ള മുൻ എംപി കൂടിയായ രമ്യ നിയമസഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നേരത്തേ ഉണ്ടായിരുന്നു. എന്നാൽ അവർ ഈ അഭ്യൂഹങ്ങൾ തള്ളി. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 40 താരപ്രചാരക പട്ടികയിൽ രമ്യയും ഇടംപിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications