കർണാടകയിൽ അനിശ്ചിതത്വം തുടരുന്നു! ബിജെപിയും ജെഡിഎസും വീണ്ടും ഗവർണറെ കാണും...
കഴിഞ്ഞദിവസം ഇരു പാർട്ടി നേതാക്കളും ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.
Recommended Video

ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കർണാടകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയും ജെഡിഎസും വീണ്ടും ഗവർണറെ കാണും. ശക്തമായ വാദങ്ങളും എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന രേഖകളുമടക്കമായിരിക്കും ബിജെപിയും ജെഡിഎസും ബുധനാഴ്ച വീണ്ടും ഗവർണറെ കാണുക. കഴിഞ്ഞദിവസം ഇരു പാർട്ടി നേതാക്കളും ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.
ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാണ് ബിജെപിയുടെ വാദം. ബിഎസ് യെദ്യൂരപ്പ ഇക്കാര്യം ഗവർണറെ അറിയിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേകാര്യം തന്നെയാകും ബിജെപി ബുധനാഴ്ചയും ആവർത്തിക്കുക.

എംഎൽഎമാരുടെ യോഗം...
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിയും കോൺഗ്രസും ജെഡിഎസും തങ്ങളുടെ എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇതിനുശേഷമായിരിക്കും ഇരു പാർട്ടി നേതാക്കളും ഗവർണറെ കാണുക. കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന രേഖകൾ സഹിതമാകും ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി ബുധനാഴ്ച രാജ്ഭവനിലെത്തുന്നത്. 117 എംഎൽഎമാരുടെ പിന്തുണയുള്ള തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാണ് ജെഡിഎസിന്റെ വാദം. അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി തങ്ങളാണെന്ന വാദത്തിൽ ബിജെപിയും സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കും.

കുതിരക്കച്ചവടം...
ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ കർണാടകയിൽ കുതിരക്കച്ചവടത്തിനുള്ള സാദ്ധ്യതയും സജീവമാണ്. ഈ സാഹചര്യത്തിൽ ജെഡിഎസ് തങ്ങളുടെ എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ജെഡിഎസ് എംഎൽഎമാർ ഒരു തരത്തിലുള്ള പ്രലോഭനങ്ങളിലും വീഴില്ലെന്ന് എച്ച്ഡി കുമാരസ്വാമി കഴിഞ്ഞദിവസം വ്യക്തമായിരുന്നു. പക്ഷേ, ബിജെപി പണമെറിഞ്ഞ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ നീക്കം നടത്തിയേക്കുമെന്ന സൂചനയെ തുടർന്നാണ് ജെഡിഎസ് എംഎൽഎമാർക്ക് വിപ്പ് നൽകിയത്.

സർക്കാർ രൂപീകരിക്കണം..
78 എംഎൽഎമാരുടെ നിരുപാധിക പിന്തുണ അറിയിച്ച കോൺഗ്രസ് നേതാക്കളും എച്ച്ഡി കുമാരസ്വാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന ബിജെപിയുടെ വാദം അവസരവാദമാണെന്നും, അങ്ങനെയാണെങ്കിൽ ഗോവയിലും മണിപ്പൂരിലും മേഘാലയിലും സംഭവിച്ചതെന്താണെന്നുമാണ് കോൺഗ്രസിന്റെ ചോദ്യം. ഗോവ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സുപ്രീംകോടതി വിധിയും കോൺഗ്രസ് വാദത്തിന് ശക്തി പകരുന്നു.

യോഗത്തിന് ശേഷം...
ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന അടിയന്തര യോഗം ബുധനാഴ്ച ബെംഗളൂരുവിൽ ചേരുന്നുണ്ട്. പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. ഈ യോഗത്തിന് ശേഷമായിരിക്കും ബിഎസ് യെദ്യൂരപ്പയും സംഘവും ഗവർണറെ കാണുന്നത്. അതിനിടെ, കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഗവർണറുടെ കോർട്ടിൽ...
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കർണാടകയിൽ ഇപ്പോൾ പന്ത് ഗവർണറുടെ കോർട്ടിലാണ്. ഗവർണർ വാജുബായ് വാല എന്ത് തീരുമാനമെടുക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവർണർ ക്ഷണിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ബിഎസ് യെദ്യൂരപ്പ നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കർണാടകയിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സാദ്ധ്യതയേറെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.












Click it and Unblock the Notifications