കര്‍ണാടക സർക്കാരിന്റെ ഭാവി നിർണയിക്കാൻ ബിഎസ്പിയും.. വിജയിച്ചത് ഒരേ ഒരാൾ.. പക്ഷേ കനലൊരു തരി മതി!
ബെംഗളൂരു: കർണാടകയിൽ ആര് ഭരിക്കുമെന്ന അനിശ്ചിതത്വത്തിലാണ് എല്ലാവരും. ബിജെപിക്കും കോൺഗ്രസിനും വ്യക്തമായ ഭൂരിപക്ഷം ഇതുവരെ ലഭിച്ചില്ല. വലിയ ഒറ്റ കക്ഷിയെന്ന തരത്തിൽ സർക്കാരുണ്ടാക്കാൻ തങ്ങളെ ക്ഷണിക്കണമെന്ന അവകാശവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഗവർണറെ ഉപോഗിച്ചുള്ള രാഷ്ട്രീയ കളികൾക്ക് ചുട്ടമറുപിടി കൊടുത്ത് ജെഡിഎസിന്റെ നേതൃത്വത്തിൽ മന്ത്രിസഭ ഉണ്ടാക്കാനാണ് ഇപ്പോൾ കോൺഗ്രസ് ശ്രമിക്കുന്നത്.
ജെഡിഎസാണ് കർണാടക സർക്കാരിന്റെ ഭാവി തീരുമാനിക്കുന്നത്. സർക്കാർ ഏതാകുമെന്ന് തീരുമാനിക്കുന്നതിൽ ബിഎസ്പിയും മുഖ്യ പങ്ക് വഹിക്കും. കര്‍ണാടകയില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും അക്കൗണ്ട് തുറന്നു. കൊല്ലഗല്‍ മണ്ഡലത്തില്‍ ജെഡിഎസ് പിന്തുണയോടെ മത്സരിച്ചാണ് ബിഎസ്പി അക്കൗണ്ട് തുറന്നത്. 31,326 വോട്ടുകളാണ് ബിഎസ്പിയുടെ എന്‍.മഹേഷ് വിജയിച്ചത്.
പോൾ ചെയ്ത് വോട്ടിന്റെ നാൽപ്പത് ശതമാനവും അദ്ദേഹം നേടി. 2008 തിരഞ്ഞെടുപ്പില്‍ 11,798 വോട്ടിന്റെ ഭൂരിപക്ഷത്തിലും 2013 കര്‍ണാടക തിരഞ്ഞെടുപ്പില്‍ 10,193 വോട്ടിന്റെ ഭൂരിപക്ഷത്തിലും കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണ് കൊല്ലഗൽ അവിടെയാണ് ജെഡിഎസിന്റെ പിന്തുണയോടെ ബിഎസ്പി വിജയക്കൊടി പാറിച്ചിരിക്കുന്നത്. ആകെ 2,09,122 വോട്ടുകളാണ് മണ്ഡലത്തിലുള്ളത് അതിൽ 32 ശതമാനെ വോട്ട് മാത്രമേ കോൺഗ്രസിന് നേടാൻ സാധിച്ചുള്ളു.