അവിശുദ്ധ സര്‍ക്കാര്‍ സ്വയം താഴെ വീണോളും.. കലിപ്പടങ്ങാതെ അമിത് ഷാ!!
ദക്ഷിണേന്ത്യയിൽ ആദ്യമായി കാവിക്കൊടി പാറിയ കന്നഡ മണ്ണിൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള നീക്കത്തിനേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് ബിജെപി കാമ്പ് ഇതുവരെ മുക്തമായിട്ടില്ല. ആവനാഴിയിലെ അവസാന അസ്ത്രം പുറത്തെടുത്തിട്ടും വിശ്വാസ വോട്ടെടുപ്പിന് പോലും കാത്ത് നില്‍ക്കാനാവാതെ യെദ്യൂരപ്പ സര്‍ക്കാരിന് രാജിവെക്കേണ്ടി വന്നു.
ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള അമിത് ഷായുടെ ചാണക്യതന്ത്രത്തിന് ഏറ്റ ശക്തമായ താക്കീത് കൂടിയായിരുന്നു കര്‍ണാടകയിലേത്. പരാജയം ഏല്‍പ്പിച്ച ആഘാതത്തിന് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദോശീയ അധ്യക്ഷന്‍ അമിത് ഷാ. കുമാരസ്വാമി സര്‍ക്കാര്‍ ജനവഞ്ചകരാണെന്നാണ് അമിത് ഷാ പറഞ്ഞത്.
തെളിയിക്കാനാകാതെ
ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെയാണ് യെദ്യൂരപ്പയോട് രാജിവെക്കാന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം ലഭിച്ചിരുന്നെങ്കില്‍ കര്‍ണാടകയിലെ കളി മറ്റൊന്നായേനെ. എംഎല്‍എമാര്‍ ജനവികാരം മനസിലാക്കി മനസു മാറ്റുമായിരുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്. അതേസമയം കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
അവിശുദ്ധ കൂട്ട് കെട്ട്
അതേസമയം അവിശുദ്ധമായ കൂട്ടുകെട്ടാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നതെന്നും അമിത് ഷാ വിമര്‍ശിച്ചു. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഒന്നും ചെയ്യേണ്ട. ഈ സര്‍ക്കാര്‍ സ്വയം താഴെ വീണോളും. ജനഹിതം മാനിക്കാത്ത കോണ്‍-ജെഡിഎസ് സര്‍ക്കാരിനെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചോളുമെന്നും അദ്ദേഹം പറഞ്ഞു.
കുതിരകച്ചവടം ഇല്ല
അതേസമയം ബിജെപി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തേയും അമിത് ഷാ വിമര്‍ശിച്ചു. ബിജെപി കുതിരക്കച്ചവടം നടത്തിയിരുന്നെങ്കില്‍ കര്‍ണാടകയില്‍ വിശ്വാസ വോട്ടടുപ്പിലെ വിധി മറ്റൊന്ന് ആകുമായിരുന്നു. കുതിരക്കച്ചവടം മാത്രമല്ല കുതിരാലയത്തെ മൊത്തമായി വാങ്ങുകയായിരുന്നു കോണ്‍ഗ്രസ്. പ്രതിപക്ഷത്തുള്ള ജനപ്രതിനിധികള്‍ അവരെ തെരഞ്ഞെടുത്ത ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കില്‍ ജനകീയ സമ്മര്‍ദ്ദം മൂലം അവര്‍ ബിജെപിയെ പിന്തുണയ്ക്കുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
കലാപക്കൊടി
എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് തന്നെ കോണ്‍-ജെഡിഎസ് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുന്‍കാല അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പദം കോണ്‍ഗ്രസുമായി വെച്ച് മാറില്ലെന്ന് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. അതിനിടെ സഖ്യത്തിന്‍റെ നേൃത്വം കോണ്‍ഗ്രസിന് തന്നെ വേണമെന്ന് ദ്വിഗ്വിജയ് സിങ്ങ് ആവശ്യപ്പെട്ടു. ദേശീയ താത്പര്യം മുന്‍നിറുത്തിയുള്ള വിട്ടുവീഴ്ചയാണ് കര്‍ണാകത്തില്‍ ചെയ്തതെന്ന് വാദമാണ് ലോക്സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്.