വിമാനയാത്രയ്ക്ക് 1.3 കോടി.. രാജ്ഭവന് മോടി കൂട്ടാൻ 4 കോടി.. ഗവർണർ വാജുഭായ് വാലയുടെ ധൂർത്തിന്റെ കണക്ക്
Recommended Video
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രിയപ്പെട്ടവന്‍, ഗുജറാത്തിലെ മോദി സര്‍ക്കാരില്‍ ധനകാര്യമന്ത്രി, മോദിക്ക് വേണ്ടി സ്വന്തം സീറ്റ് വരെ ഒഴിഞ്ഞ് കൊടുത്ത വിധേയത്വം.. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് അങ്ങനെ പ്രത്യേകതകള്‍ പലതുണ്ട്. ബിജെപി സര്‍ക്കാരിന് അധികാരത്തില്‍ വരുന്നതിന് വേണ്ടി അധികാരം ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണം നേരിട്ട് കൊണ്ടിരിക്കുകയാണ് വാജുഭായ് വാല ഇപ്പോള്‍. വാജുഭായ് വാലയെന്ന ഗവര്‍ണറെക്കുറിച്ച് മറ്റ് ചില കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട്. അത് അദ്ദേഹം ഗവര്‍ണറായി അധികാരമേറ്റതിന് ശേഷം നടത്തിയ വന്‍ ധൂര്‍ത്തിനെ കുറിച്ചാണ്.
കടുത്ത ബിജെപിക്കാരൻ
2014 സെപ്റ്റംബറിലാണ് വാജുഭായ് വാല കര്‍ണാടക ഗവര്‍ണറായി ചുമതലയേറ്റെടുക്കുന്നത്. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ബിജെപി നേതാവായ വാജുഭായ് വാലയെ ഗവര്‍ണര്‍ സ്ഥാനത്ത് ഇരുത്തുന്നത്. ഗുജറാത്തിലെ മോദി സര്‍ക്കാരിന് കീഴിലടക്കം വര്‍ഷങ്ങളോളം മന്ത്രിയായിരുന്നു വാജുഭായ് വാല. ഗുജറാത്ത് നിയമസഭാ സ്പീക്കറുമായിരുന്നു അദ്ദേഹം.
മോദിക്ക് വേണ്ടി സീറ്റൊഴിഞ്ഞു
2001ല്‍ മോദിക്ക് വേണ്ടി രാജ്‌കോട്ടിലെ നിയമസഭാ മണ്ഡലം വാജുഭായ് വാല ഒഴിഞ്ഞ് കൊടുത്തിട്ടുണ്ട്. മോദിയുടെ അരങ്ങേറ്റ മത്സരമായിരുന്നു അത്. ബിജെപിയോടും മോദിയോടുമുള്ള വിധേയത്വം കര്‍ണാടകത്തില്‍ ഗവര്‍ണര്‍ സ്ഥാനമേറ്റപ്പോഴും കൃത്യമായി വാജുഭായ് വാല പാലിച്ച് പോരുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. വ്യക്തമായ ഭൂരിപക്ഷം കോണ്‍ഗ്രസ്- ജെഡിഎസ് മുന്നണിക്കുണ്ടായിട്ടും ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് ബിജെപിയെ ആണ്.
ചെലവ് കോടികൾ
തീര്‍ന്നില്ല, സുപ്രീം കോടതി ഉത്തരവ് വരെ മറികടന്ന് ബിജെപിക്ക് വേണ്ടപ്പെട്ട നേതാവായ കെജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായും നിയമിച്ചിരിക്കുന്നു. ഇനി ഈ വിവാദ ഗവര്‍ണറുടെ മറ്റൊരു വശം കൂടി കാണേണ്ടതുണ്ട്. അത് തികഞ്ഞ ധൂര്‍ത്തിന്റേതാണെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാജുഭായ് വാല ചുമതലയേറ്റതിന് ശേഷം രാജ്ഭവന്റെ ചെലവ് വന്‍തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.
വിമാനയാത്രയ്ക്ക് 1.3 കോടി
ചുമതലയേറ്റതിന് ശേഷമുള്ള 9 മാസത്തെ ഗവര്‍ണറുടെ ചെലവ് 5 കോടിയില്‍ അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 1.3 കോടി ചെലവഴിച്ചിരിക്കുന്നത് വഡോദരയിലേക്കും അഹമ്മദാബാദിലേക്കും സൂറത്തിലേക്കുമുള്ള ചാര്‍ട്ടേഡ് വിമാനയാത്രയ്ക്ക് വേണ്ടിയാണ്. ബാക്കി 4 കോടിയിലധികം രൂപ ചെലവഴിച്ചിരിക്കുന്നത് രാജ്ഭവന്‍ മോടി പിടിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലക്ഷങ്ങളുടെ കാർ
ഗവര്‍ണര്‍ക്ക് വേണ്ടി 85-95 ലക്ഷത്തോളം രൂപ വിലവരുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍ വാങ്ങാനും രാജ്ഭവന്‍ സിദ്ധരാമയ്യ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന സമയത്ത് രാജ്ഭവനിലേക്ക് വാങ്ങിയത് 2.3 ലക്ഷം രൂപ വില വരുന്ന ടിവിയാണ്. ഇതും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
സ്റ്റാഫ് നിയമനം വിവാദത്തിൽ
ഗവര്‍ണറുടെ സ്റ്റാഫ് നിയമനങ്ങളും നേരത്തെ തന്നെ വിവാദത്തിലായിട്ടുള്ളവയാണ്. ഏഴോളം പേരെ ഗുജറാത്തില്‍ നിന്നുമാണ് സ്റ്റാഫിലേക്ക് നിയമിക്കാന്‍ വിളിച്ച് വരുത്തിയത്. മാത്രമല്ല ഗുജറാത്തില്‍ 11,000 രൂപ ശമ്പളം വാങ്ങിയിരുന്ന കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് രാജ്ഭവനില്‍ നല്‍കിയിരുന്ന ശമ്പളം 40,000 രൂപയാണ്. ഇത് 60,000 രൂപയാക്കാനാണ് രാജ്ഭവന്‍ താല്‍പര്യപ്പെട്ടിരുന്നത് എങ്കിലും സര്‍ക്കാര്‍ ആ ആവശ്യം തള്ളിക്കളയുകയായിരുന്നു.
ചെലവിന് ഓഡിറ്റിംഗ് ഇല്ല
സെക്രട്ടറിയുടെ മകന്റെ വിവാഹത്തിന് പോകാന്‍ ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ച ഗവര്‍ണറുടെ നടപടി നേരത്തെ വിവാദത്തിലായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടി പറഞ്ഞിരുന്നില്ല. പ്രതികരിക്കുന്നത് ശരിയല്ല എന്നാണ് നിയമമന്ത്രിയായിരുന്ന ടിബി ജയചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞത്. രാഷ്ട്രപതി ഭവന്റെ കാര്യത്തിലെന്ന പോലെ രാജ്ഭവന്റെ ചെലവുകളും ഓഡിറ്റ് ചെയ്യപ്പെടാറില്ല.