ബിജെപിക്ക് ഇനിയും വേണം 10 പേർ.. വിശ്വാസവോട്ടെടുപ്പിൽ എന്തൊക്കെ സംഭവിക്കാം.. 4 സാധ്യതകൾ ഇങ്ങനെ...
ദില്ലി: കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി യെദ്യൂരപ്പ വിശ്വാസവോട്ട് തേടുന്നത്. കര്‍ണാടക നിയമസഭയില്‍ എങ്ങനെയാണ് കരുത്ത് തെളിയിക്കുക എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. 104 സീറ്റുകള്‍ ലഭിച്ച ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. പിന്നില്‍ 78 സീറ്റുകളുമായി കോണ്‍ഗ്രസും 38 സീറ്റുകളുമായി ജനതാദള്‍ എസുമാണുള്ളത്. മൂന്ന് സീറ്റുകള്‍ സ്വതന്ത്രരാണ് നേടിയിട്ടുള്ളത്.
കര്‍ണാടകത്തിലെ 224 നിയമസഭാ മണ്ഡലങ്ങളില്‍ 222 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് മെയ് 12ന് നടന്നത്. എച്ച്ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചതിനാല്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 111 എംഎല്‍എമാരുടെ പിന്തുണ മതിയാവും. രാമനഗര, ചന്നപട്ടണ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നാണ് എച്ച്ഡി കുമാരസ്വാമി മത്സരിച്ച് വിജയിച്ചിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ നിലവില്‍ 103 സീറ്റുകളുള്ള ബിജെപിക്ക് ഭൂരിപക്ഷം നേടാന്‍ 110 സീറ്റുകള്‍ കൂടിയാണ് വേണ്ടത്.
സാധ്യതകള്‍ എന്തെല്ലാം
ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്ന ഏഴ് കോണ്‍ഗ്രസ് അല്ലെങ്കില്‍ ജെഡിഎസ് എംഎല്‍മാരെ ലഭിച്ചാലാണ് ബിജെപിക്ക് വിശ്വാസവോട്ടില്‍ ഭൂരിപക്ഷം നേടാന്‍ കഴിയുക. എന്നാല്‍ ഇത്തരത്തില്‍ വിമതരാവുന്ന എംഎല്‍എമാര്‍ കൂറുമാറ്റം സംബന്ധിച്ച നടപടികള്‍ നേരിടേണ്ടിവരും.
14 എംഎല്‍എമാരുടെ രാജി!
സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 14 കോണ്‍ഗ്രസ് അല്ലെങ്കില്‍ ജെഡിഎസ് എംഎല്‍എമാര്‍ രാജിവെക്കുകയോ സത്യ പ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയോ ചെയ്താല്‍ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നീക്കമാണ് ഉണ്ടാകുക. ഇതോടെ മൊത്തം എംഎല്‍എമാരുടെ എണ്ണം 206 ആയി ചുരുങ്ങും. ഇതോടെ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബിജെപിക്ക് 104 എംഎല്‍എമാരുടെ പിന്തുണ മതിയാവും. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ അയോഗ്യരാക്കി ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കുക. ഇവയില്‍ ഏതെങ്കിലും നീക്കങ്ങള്‍ ഉണ്ടായാല്‍ ബിജെപിക്ക് അനുകുലമായാണ് ഭവിക്കുക.
കൂറുമാറ്റത്തിന് സാധ്യത?
അവസാന നിമിഷം വരെ കൂറുമാറ്റമോ ഹാജരാകാതിരിക്കുകയോ ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് വിശ്വാസവോട്ടില്‍ വിജയിക്കാനാവും. വലിയ തര്‍ക്കങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കിടെയാണ് കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കുന്നത്.
യെദ്യൂരപ്പയുടെ രാജി!
കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നമ്പര്‍ തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിശ്വാസ വോട്ടെടുപ്പിന് മുമ്പുതന്നെ രാജി സമര്‍പ്പിക്കാം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഹതാപതരംഗം നേടാനുള്ള തന്ത്രങ്ങളും ബിജെപി പയറ്റുമെന്നാണ് സൂചന. നേരത്തെ 2007ല്‍ ഏഴ് ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന ശേഷം യെദ്യൂരപ്പ രാജിവെച്ചിരുന്നു.