വീണ്ടും രക്ഷകനായി ഡികെ ശിവകുമാർ, അർധരാത്രിയിലെ ഇടപെടൽ! കോൺഗ്രസിന് കയ്യടി
ബെംഗളൂരു: കൊവിഡ് കാലത്ത് കയ്യടി നേടുന്ന പ്രവര്‍ത്തനങ്ങളാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കാഴ്ച വെയ്ക്കുന്നത്. അടുത്തിടെ മാത്രം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഡികെ ശിവകുമാര്‍ മലയാളികളുടെ കൂടി ഇഷ്ടം നേടുകയാണ്.
Recommended Video
നേരത്തെ കര്‍ണാടകത്തില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേക്ക് എത്തിക്കാന്‍ പ്രത്യേക ബസ്സ് ഏര്‍പ്പെടുത്തിയിരുന്നു ഡികെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. ഇപ്പോള്‍ വീണ്ടും ഡികെ മലയാളികള്‍ക്ക് രക്ഷകനായിരിക്കുകയാണ്. വിശദാംശങ്ങള്‍ അറിയാം...
പ്രതിസന്ധി നിറഞ്ഞ യാത്ര
നാട്ടിലേക്ക് മടങ്ങി വരവേ തെലങ്കാനയില്‍ വെച്ച് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചത് കേരളത്തെ ഞെട്ടിച്ചിരുന്നു. ഒന്നര വയസ്സുളള കുഞ്ഞ് ഉള്‍പ്പെടെയാണ് മൂന്ന് പേര്‍ അപകടത്തില്‍ മരണപ്പെട്ടത്. മൂന്ന് കാറുകളിലായാണ് മലയാളികള്‍ ബീഹാറില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങളുമായി നാട്ടിലേക്കുളള യാത്രയും ഇവര്‍ക്ക് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു.
അതിർത്തിയിൽ തടഞ്ഞു
മുന്നില്‍ മൃതദേഹങ്ങളുമായി ആംബുലന്‍സും പിറകില്‍ മൂന്ന് കാറുകളില്‍ കുടുംബത്തിലെ മറ്റുളളവരുമായിട്ടായിരുന്നു യാത്ര. അപകടത്തില്‍ മരിച്ച അനീഷിന്റെ ഭാര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ക്കൊപ്പം സുഹൃത്തിന്റെ 8 മാസം ഗര്‍ഭിണിയായ ഭാര്യയും ഉണ്ടായിരുന്നു. ആംബുലന്‍സിനെ അതിര്‍ത്തി കടത്തി വിട്ട കര്‍ണാടക പോലീസ് പിറകെ വന്ന കാറുകള്‍ അതിര്‍ത്തിയില്‍ തടഞ്ഞു.
സഹായം തേടി നെട്ടോട്ടം
കാര്യം എന്താണെന്ന് പോലീസിനോടും ഫോറസ്റ്റ് ഉദ്യോഗസ്ഥരോടും വിശദീകരിച്ചിട്ടും കാറുകള്‍ കടത്തി വിടാന്‍ അവര്‍ തയ്യാറായില്ല. രാത്രികാല യാത്രാ നിരോധനം ഉളള മേഖലയാണ് എന്ന് പറഞ്ഞായിരുന്നു വിലക്ക്. കാറിലുണ്ടായിരുന്ന നിഥിന്‍ കാഞ്ഞപ്പുഴയ്ക്ക് അപ്പോള്‍ തോന്നിയ ഉപായമാണ് ഇവര്‍ക്ക് രക്ഷയായത്. കെപിസിസി വൈസ് പ്രസിഡണ്ടായ ടി സിദ്ദിഖിനെ വിളിച്ച് നിഥിന്‍ സഹായം തേടി.
ഇടപെട്ട് കെസി
സിദ്ധിഖ് ഇവര്‍ക്ക് സഹായം ചെയ്യാമെന്ന് ഉറപ്പ് നല്‍കി. ഉടനെ തന്നെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ വിളിച്ചു. കര്‍ണാടകത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി കൂടിയാണ് കെസി വേണുഗോപാല്‍. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ കെസി വേണുഗോപാല്‍ ഉടനെ കര്‍ണാടകത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടു.
സിദ്ധരാമയ്യയെ വിളിച്ചു
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിളിച്ച് മലയാളികളായ കുടുംബത്തെ അതിര്‍ത്തി കടക്കാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിനേയും വിളിച്ച് കെസി വേണുഗോപാല്‍ പ്രശ്‌നം അവതരിപ്പിച്ചു. എന്നാല്‍ കര്‍ണാടക പോലീസും വനം വകുപ്പും കടുത്ത നിലപാടില്‍ തന്നെ ആയിരുന്നു.
നേരിട്ട് വരാമെന്ന് ഡികെ
കര്‍ണാടകത്തിലെ മുന്‍ മന്ത്രി ആയിരുന്ന യുടി ഖാദറും അപ്പോഴേക്കും പ്രശ്‌നം അറിഞ്ഞ് ഇടപെട്ടു. ഈ സമയം അത്രയും പരിക്കേറ്റവര്‍ അടക്കം കാറില്‍ പ്രതീക്ഷയോടെ കാത്തിരുന്നു. പോലീസ് അയയാതിരുന്നതോടെ താന്‍ അതിര്‍ത്തിയില്‍ നേരിട്ട് എത്താമെന്ന് ഡികെ ശിവകുമാര്‍ അറിയിച്ചു. ഡികെ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തിയതോടെ കേരളത്തിലേക്കുളള വാഹനങ്ങള്‍ കടത്തി വിടാമെന്ന് പോലീസും വനംവകുപ്പും സമ്മതിച്ചു.
കേരളത്തിലേക്ക് ബസ്
രാത്രി 12 മണിയോട് കൂടിയാണ് മൂന്ന് കാറുകളും കര്‍ണാടക അതിര്‍ത്തി കടന്നത്. പോലീസ് ഇന്‍സ്‌പെക്ടര്‍ നേരിട്ട് എത്തിയാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം കര്‍ണാടക കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ പ്രത്യേക ബസ്സില്‍് 25 മലയാളികള്‍ നാട്ടിലെത്തിയിരുന്നു. മലയാളികളെ സഹായിക്കാനുളള കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോണ്‍ഗ്രസ് സ്വന്തം ചെലവില്‍ മലയാളികളെ തിരികെ എത്തിച്ചത്.