ദേശീയ രാഷ്ട്രീയത്തിൽ കണ്ണുംനട്ട് കെസിആർ; മകൻ കെ ടി രാമറാവു ടിആർഎസ് വർക്കിംഗ് പ്രസിഡന്റ്
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കണ്ടത് ടിആർഎസ് തരംഗമാണ്. ചന്ദ്രശേഖര റാവുവിന്റെ പ്രഭാവത്തിന് മുമ്പിൽ കോൺഗ്രസ്- ടിഡിപിസഖ്യം തകർന്നടിഞ്ഞു. കെസ്ആറിനോളം വ്യക്തിപ്രഭാവമുള്ളൊരു നേതാവിനെ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിനായില്ല എന്നതാണ് അവർ നേരിട്ട പ്രധാന വെല്ലുവിളി. നിയമസഭ പിരിച്ചുവിട്ട് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ കെസിആറിന് കോൺഗ്രസ്- ടിഡിപി സഖ്യം പ്രചാരണ വേളയിലെങ്കിലും വെല്ലുവിളി ഉയർത്തിയിരുന്നു.
കെസിആർ സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരവും പാർട്ടിയിലെ കുടുംബാധിപത്യവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ തെലങ്കാന രൂപികരണത്തിന് തടസ്സം നിന്ന ടിഡിപിയുമായി സഖ്യത്തിലേർപ്പെട്ട കോൺഗ്രസ് വഞ്ചകരാണ് എന്നാണ് കെസിആർ തിരിച്ചടിച്ചത്. ടിആർഎസിലെ കുടുംബാധിപത്യം പരസ്യമായ രഹസ്യമാണ്. മകൻ കെ ടി രാമറാവുവിനെ ടിആർഎസിന്റെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചതോടെ ദേശീയ രാഷ്ട്രീയത്തിലാണ് കെസിആറിന്റെ കണ്ണ്.
രണ്ടാം വട്ടം
സംസ്ഥാന രൂപികരണത്തിന് ശേഷം തെലങ്കാന നേരിട്ട ആദ്യ പൂർണ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. പതിറ്റാണ്ടുകൾ നീണ്ട പ്രത്യേക സംസ്ഥാനം എന്ന ആവശ്യം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചത് കെസിആറിന്റെ നിരാഹാര സമരത്തോടുകൂടിയാണ്. ആന്ധ്രാവിഭജനത്തിന് ശേഷം കെസിആർ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി. കാലാവധി തീരാൻ 9 മാസങ്ങൾ കൂടി ബാക്കി നിൽക്കെയാണ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 9 മാസം നഷ്ടപ്പെടുത്തിയത് വരുന്ന 5 വർഷം മുമ്പിൽ ഉണ്ടെന്ന പൂർണ ആത്മവിശ്വാസത്തോടുകൂടിത്തന്നെയായിരുന്നു.
കെടിആർ മുഖ്യമന്ത്രിയാകും
അധികാരത്തിലെത്തുന്നതോടെ കെടിആറിനെ മുഖ്യമന്ത്രിയാക്കി ചന്ദ്രശേഖര റാവു ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലും ഇതിന്റെ സൂചനകൾ നൽകിയിരുന്നു. പക്ഷെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വ്യാഴാഴ്ച കെസിആർ രണ്ടാം തവണയും തെലങ്കാനയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തന്ത്രപ്രധാന പദവിയിലേക്ക്
42കാരനായ കെടിആറിനെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി നിയോഗിച്ചതോടെ തന്ത്രപരമായ നീക്കങ്ങളാണ് കെസിആർ നടത്തിയിരിക്കുന്നത്. പാർട്ടിക്കുള്ളിൽ കെടിആറിന്റെ പ്രധാന്യം ഇതോടെ വർദ്ധിച്ചിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പദ്ധതികളുടെ ആദ്യപടിയാണ് കെസിആറിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രണ്ടാം വട്ടം
തെലങ്കാനയിലെ ആദ്യ സർക്കാരിലെ ഐടി, പഞ്ചായത്ത് രാജ്, നഗരവികസന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു രാമറാവു. 89,909 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിൽസില്ല മണ്ഡലത്തിൽ നിന്നും കെടിആർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. യുവാക്കൾക്കിടയിൽ കെടിആറിന് വലിയ സ്വീകാര്യതയാണുള്ളത്. സ്റ്റാർട്ട് അപ്പ് സംരഭങ്ങൾക്കുള്ള സർക്കാർ പദ്ധതികളുടെ ചുക്കാൻ പിടിച്ചത് കെടിആർ ആയിരുന്നു.
പാർട്ടിയിലെ രണ്ടാമൻ
കെടിആർ ഇനി പാർട്ടിയിലെ രണ്ടാമനാണ്. പാർട്ടിയുടെ ദൈംന ദിന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് വർക്കിംഗ് പ്രസിഡന്റായിരിക്കും. ബിജെപിയേയും കോൺഗ്രസിനെയും ഒഴിവാക്കിയുള്ള ഒരു മൂന്നാം മുന്നണിയാണ് തന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ കെടിആർ പറഞ്ഞിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്നതിന് മുന്നോടിയായി ടിഎർഎസിന്റെ നിയന്ത്രണം സുരക്ഷിതമായ കൈകളിൽ തന്നെ ഏൽപ്പിക്കുക എന്നതാണ് കെസിആറിന്റെ ലക്ഷ്യം.
തിരിച്ചടി മരുമകന്
2014ൽ തെലങ്കാനയുടെ രൂപികരണം മുതൽ കെസിആറിന്റെ വലം കൈയ്യായിരുന്നു മരുമകൻ ഹരീഷ് റാവു. സർക്കാർ രൂപികരണത്തിന് ഹരീഷ് റാവുവിന് മന്ത്രി പദവിയും നൽകിയിരുന്നു. ടിആർഎസിൽ കെടിആറിനെക്കാൾ വ്യക്തിപ്രാഭാവമുള്ള നേതാവായി ഹരീഷ് റാവുവിനെ കാണുന്ന വിഭാഗം ചെറുതല്ല. കെസിആറിന്റെ പിൻഗാമി മരുമകൻ ഹരീഷ് റാവു ആണ് എന്ന പ്രവചനങ്ങളും ഉണ്ടായി.
അഞ്ച് വർഷത്തിൽ സംഭവിച്ചത്
കെസിആർ മന്ത്രിസഭയിലെ ശക്തനായ മന്ത്രിയായിരുന്നു കെടി രാമറാവു. കെടിആർ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്തപ്പോൾ ഹരീഷ് റാവുവിന് ലഭിച്ചതാകട്ടെ അപ്രധാന വകുപ്പുകൾ. പ്രധാന യോഗങ്ങളിലെല്ലാം കെടിആറിനെ ടിആർഎസിന്റെ മുഖമായി അവതരിപ്പിച്ചു. തന്റെ യുഎസ് ബിരുദവും ഒഴുക്കുള്ള ഇംഗ്ലീഷ് ഭാഷയുമെല്ലാം കെടിആറിനെ തെലങ്കാന രാഷ്ട്രീയത്തിൽ ജനപ്രീതിയുള്ള നേതാവാക്കി.
ഹരീഷ് നിസാരക്കാരനല്ല
പാർട്ടിക്കുള്ളിലെ കെടിആറിന്റെ അമിത പ്രാധാന്യത്തിൽ ഹരീഷ് രാവുവിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും പരസ്യപ്രസ്താവനകളിലേക്കോ പോരാട്ടത്തിലേക്കോ കാര്യങ്ങൾ നീങ്ങിയിട്ടില്ല. ഹരീഷ് റാവുവിനെ അനുകൂലിക്കുന്ന ഒരു വലിയ വിഭാഗം തന്നെ പാർട്ടിക്കുള്ളിലുണ്ട്. 2014 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ സ്വന്തം റെക്കോർഡുകൾ തന്നെ തിരുത്തിക്കുറിക്കുകയാണ് ഹരീഷ് റാവു. സിദ്ദിപ്പേട്ടിൽ നിന്നും 1,18000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹരീഷ് റാവു ഇത്തവണ വിജയിച്ചത്.
ഒടിയന് ഒടിവെച്ചത് മേനോന്റെ തള്ളിമറിക്കല്‍'; എഫ്ബി പേജില്‍ പൊങ്കാല, രണ്ടാമൂഴത്തില്‍ തൊട്ടുപോകരുത്
സിപിഎമ്മിലെ കാരാട്ട്-പിണറായി ഗ്രൂപ്പുകള്‍ അമിത് ഷായില്‍ നിന്ന് 100 കോടി കൈപ്പറ്റി: അബ്ദുള്ളക്കുട്ടി