കുൽഭൂഷന്റെ കുടുംബത്തോട് ചെയ്തത് ക്രൂരത; പാകിസ്താനോട് യുദ്ധം ചെയ്യണമെന്ന് സ്വാമി
ജാദവ് വിഷയത്തിൽ പാകിസ്താനുമായി യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്നും സ്വാമി പറഞ്ഞു.
മുംബൈ: കുൽഭൂഷൻ ജാദവിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ച വിഷയത്തിൽ പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി. ജാദവ് വിഷയത്തിൽ പാകിസ്താനുമായി യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്നും സ്വാമി പറഞ്ഞു. അമ്മയോടും ഭാര്യയോടും പാകിസ്താൻ കാണിച്ചത് ദ്രൗപദി വസ്ത്രാക്ഷേപത്തിനു സമാനമാണ്. ഇന്ത്യ ഇപ്പോൾ തന്നെ യുദ്ധത്തിനായുള്ള നടപടികൾ ആരംഭിക്കണമെന്നും സ്വാമി കൂട്ടിച്ചേർത്തു.
പാകിസ്താൻ വാക്ക് തെറ്റിച്ചു, ജാദവിന്റെ കുടുംബത്തെ അപമാനിച്ചു; വിമർശനവുമായി ഇന്ത്യ
22 മാസങ്ങൾക്കു ശേഷം പാക് ജയിലിൽ കഴിയുന്ന കുൽഭൂഷനെ കാണാൻ ജയിലെത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും നേരിടേണ്ടി വന്ന നടപടി എല്ലാവരേയും വേദനിപ്പിച്ചിട്ടുണ്ട്. ഇതിന് അവർക്ക് ഉചിതമായ മറുപടി കൊടുക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. പാകിസ്താനെതിരെ യുദ്ധം നടത്തേണ്ട കാലം അതിക്രമിച്ചു. ഉടൻ യുദ്ധം ചെയ്യണമെന്നല്ല പകരം യുദ്ധത്തിനുള്ള ഗൗരവതരമായ പഠനങ്ങള്‍ നടത്തണം. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് . എന്നാൽ അതു മിക്കപ്പോഴും പാര്‍ട്ടിയുടെ അഭിപ്രായവുമാകാറുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
ചൊവ്വാഴ്ച ഇന്ത്യ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഇതിനുള്ള മറുപടിയാണോ എന്ന ചോദ്യത്തിന് അതു നല്ലതാണെന്നും എന്നാല്‍ സ്ഥിരമായ ഒരു പരിഹാരം അത്യാവശ്യമാണെന്നും പാകിസ്താന്‍ ചിതറിപ്പിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂടാതെ പാകിസ്താനിൽ നിന്നുള്ള വർക്ക് ഇന്ത്യ മെഡിക്കൽ വിസ നൽകുന്നുണ്ട്. ഇത് വിദേശകാര്യ മന്ത്രാലയം അവസാനിപ്പിക്കണെമെന്ന സ്വാമി കൂട്ടിച്ചേർത്തു.
കുടുംബത്തെ അപമാനിച്ചു
കുൽഭൂഷൻ ജാദവിനെ കാണാനായെത്തിയ അമ്മയേയും ഭാര്യയേയും പാക് അധികൃതർ അപമാനിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇന്ത്യ ഉണ്ടാക്കിയ ധാരണകൾ പാകിസ്താൻ ലംഘിച്ചിരുന്നു. സുരക്ഷയുടെ പേരിൽ ജാദവിന്റെ കുടുംബത്തിന്റെ സംസ്കാരവും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു. ഭാര്യയുടെ താലിയും നെറ്റിയിലെ പൊട്ടും ഉൾപ്പെടെയുള്ള ആഭരണങ്ങൾ വരെ അഴിച്ചു മാറ്റിച്ചു. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ഭാര്യ ചേതനയ്ക്കു ചെരുപ്പുകള്‍ തിരികെ നൽകുകയും ചെയ്തില്ല.
ധാരണ ലംഘിച്ചു
കനത്ത സുരക്ഷയിലാണ് ജാദവും കുടുംബവും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. പാക് വിദേശ കാര്യ മന്ത്രാലയത്തിലെ ഓഫീസിൽ ഗ്ലാസ് സ്ക്രീന് ഇരു വശത്തിരുന്നാണ് ഇന്റർ കോമിലൂടെയാണ് ജാദവ് കുടുംബാംഗങ്ങളോട് സംസാരിച്ചത്. കൂടാതെ അമ്മയെ മാത്യഭാഷയായ മറാടിയിൽ സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. അതെസമയം കുൽഭൂഷൻ കുടുബാംഗങ്ങളോടൊപ്പം ജാദവിനെ കാണാൻ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷ്ണർക്കും അനുവാദം നൽകിയിരുന്നു. എന്നാൽ ധാരണയ്ക്കു വിരുദ്ധമായി ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി. സിങ്ങിനെ കൂടിക്കാഴ്ച നടന്ന മുറിയില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല.
ഭീകരവാദത്തിന്റെ മുഖം
കുൽഭൂഷൻ ജാദവ് പാകിസ്താനിലെ ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമാണെന്നും പാക് വിദേശകാര്യമന്ത്രാലയം . താൻ ചെയ്ത കുറ്റങ്ങൾ ജാദവ് സമ്മതിച്ചിട്ടുണ്ടെന്നു പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബലൂചിസ്താനില്‍ നിരവധി പേരുടെ കൊലയ്ക്ക് കാരണം കുല്‍ഭൂഷണ്‍ ആണ്. പാകിസ്താനില്‍ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ജാദവാണെന്നു പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചാരവ്യത്തി
ചാരവ്യത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷൻ ജാദവിന് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത് .ഇതിനെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ നല്‍കിയിരുന്നു. 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്ന് ജാദവിനെ അറസ്റ്റു ചെയ്‌തെന്നാണ് പാകിസ്താന്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ വിരമിച്ച ശേഷം ഇറാനില്‍ കച്ചവടം നടത്തുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.