ലക്ഷ്യം വൻ ഭൂരിപക്ഷത്തിൽ അധികാരത്തുടർച്ച; ആര് നയിക്കുമെന്ന് തീരുമാനിക്കുക നേതൃത്വമെന്ന് സച്ചിൻ പൈലറ്റ്
ജയ്പൂർ: കോൺഗ്രസിൽ ഭിന്നതകൾ രൂക്ഷമാണെന്ന വാർത്തകൾ തമ്മിൽ മുൻ പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. രാജസ്ഥാനിൽ കൂട്ടായ നേതൃത്വത്തിലും വ്യക്തിഗത ഉത്തരവാദിത്തങ്ങളിലും പാർട്ടി വിശ്വസിക്കുന്നുവെന്നും ആര് നയിക്കണമെന്നത് അധികാരം ലഭിച്ചതിന് ശേഷം തീരുമാനിക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
'ഞങ്ങൾ കൂട്ടായ നേതൃത്വത്തിൽ വിശ്വസിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും, ഭൂരിപക്ഷം ഉറപ്പിച്ച ശേഷം എം എൽ എമാരും പാർട്ടി നേതൃത്വവും ചേർന്ന് ആര് ഭരിക്കണമെന്ന കാര്യം തീരുമാനിക്കും. ഈ രീതി സംബന്ധിച്ച് ആർക്കെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ തന്നെ അത് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി കാര്യങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. കോൺഗ്രസിന്റെ പാരമ്പര്യവും രീതിയും അതാണ്', സച്ചിൻ പൈലറ്റ് പറഞ്ഞു.

'പ്രഥമ പരിഗണന ഉയർന്ന ഭൂരിപക്ഷത്തിൽ അധികാരത്തുടർച്ച നേടുകയെന്നതാണ്. ജനങ്ങൾ ഞങ്ങളെ വീണ്ടും അധികാരത്തിലെത്തിക്കുകയാണെങ്കിൽ ഒരു ടേബിളിന് ചുറ്റും ഇരുന്ന് ആര് നയിക്കണം എന്നത് ഞങ്ങൾ ചർച്ച ചെയ്യും. 2018 ൽ ഇതേ രീതിയായിരുന്നു പിന്തുടർന്നിരുന്നത്. അത് തന്നെ ഇത്തവണയും തുടരം', സച്ചിൻ പൈലറ്റ് പറഞ്ഞു.
ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നത് പ്രചരണങ്ങളിൽ വ്യക്തമാണ്. ഇതോടെ അധികാരത്തുടർച്ച കോൺഗ്രസിന് ലഭിച്ചാൽ തന്നെ പാർട്ടി സംസ്ഥാനത്ത് നേരിടാനിരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
യുവ നേതാവ് കൂടിയായ സച്ചിനോട് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും താത്പര്യമുണ്ടെങ്കിലും നിലവിൽ സംസ്ഥാന കോൺഗ്രസിന്റെ കടിഞ്ഞാൺ ഗെഹ്ലോട്ടിന്റെ കൈയ്യിലാണ്. അധികാരം ലഭിച്ചാലും മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വ്യക്തമായ സൂചന ഗെഹ്ലോട്ട് നൽകി കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ട് പോകുന്നില്ലെന്നായിരുന്നു അടുത്തിടെ ഗെഹ്ലോട്ട് പറഞ്ഞത്. 2018 ന് സമാനമായി സച്ചിന് വേണ്ടി രാഹുൽ വാദിച്ചാൽ എംഎൽഎമാര അണിനിരത്തി ഈ നീക്കത്തെ വെട്ടാനായിരിക്കും ഗെഹ്ലോട്ടിന്റെ നീക്കം.
അതേസമയം ഗെഹ്ലോട്ട്-സച്ചിൻ പോര് ഇത്തവണ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി. മാത്രമല്ല കോൺഗ്രസിനേയും ബി ജെ പിയേയും മാറി മാറി പിന്തുണയ്ക്കുന്ന പതിവാണ് സംസ്ഥാനത്ത് ഉള്ളത്. അതുകൊണ്ട് തന്നെ ഇക്കുറിയും പതിവ് ആവർത്തിക്കുമെന്ന് നേതൃത്വം കണക്കാക്കുന്നു.












Click it and Unblock the Notifications