അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് തോൽക്കില്ല, മായാവതിയും അഖിലേഷും ഒപ്പമുണ്ട്!
ദില്ലി: ദക്ഷിണേന്ത്യയില്‍ തരംഗമുണ്ടാക്കാന്‍ വയനാട്ടിലേക്ക് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമോ എന്നുളളതാണ് ദേശീയ രാഷ്ട്രീയത്തിലെ ഇന്നത്തെ സജീവ ചര്‍ച്ചാ വിഷയം. രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്നും വേണ്ടെന്നും കോണ്‍ഗ്രസിനുളളില്‍ രണ്ട് അഭിപ്രായമാണ് ഉളളത്.
ഈ ചര്‍ച്ചകളെ ബിജെപിയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അമേഠിയില്‍ സ്മൃതി ഇറാനിയെ ഭയന്നാണ് രാഹുല്‍ സുരക്ഷിത മണ്ഡലം തേടിപ്പോകുന്നത് എന്നാണ് ബിജെപി പരിഹസിക്കുന്നത്. അമേഠിയില്‍ മത്സരിച്ചാല്‍ ഇത്തവണ രാഹുല്‍ ഗാന്ധി തോല്‍ക്കുന്ന സാഹചര്യമാണോ ഉളളത് ?
കോൺഗ്രസിന്റെ സ്വന്തം അമേഠി
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പുളള രണ്ട് മണ്ഡലങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും. അമേഠി എന്നും കോണ്‍ഗ്രസിനേയും ഗാന്ധി കുടുംബത്തിനേയും ചേര്‍ത്ത് പിടിച്ചിട്ടേ ഉളളൂ. മോദി തരംഗമുണ്ടായ 2014ല്‍ ഉത്തര്‍ പ്രദേശ് ബിജെപി തൂത്ത് വാരിയപ്പോഴും അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിനെ കൈവിട്ടില്ല.
രാജീവ് മുതൽ രാഹുൽ വരെ
രണ്ട് തവണ മാത്രമാണ് ചരിത്രത്തില്‍ ഇതുവരെ അമേഠി കോണ്‍ഗ്രസിന് കൈവിട്ട് പോയിട്ടുളളത്. രാജീവ് ഗാന്ധി മാത്രം നാല് തവണ അമേഠിയില്‍ നിന്ന് മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. രാജീവ് ഗാന്ധിക്ക് ശേഷം സോണിയാ ഗാന്ധി അമേഠിയിലെത്തി.
മിന്നും ഭൂരിപക്ഷം
സോണിയയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി. 2004, 2009, 2014 വര്‍ഷങ്ങളിലായി തുടര്‍ച്ചയായി മൂന്ന് തവണ രാഹുല്‍ വിജയിച്ച മണ്ഡലമാണ് അമേഠി. അതും മിന്നുന്ന ഭൂരിപക്ഷത്തിലുളള വിജയങ്ങള്‍. 2014ല്‍ മാത്രമാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ അമേഠി നിരാശപ്പെടുത്തിയിട്ടുളളത്.
2014ലെ മോദി തരംഗം
2004ല്‍ ലോക്‌സഭയിലേക്കുളള ആദ്യത്തെ മത്സരത്തില്‍ രാഹുല്‍ ഗാന്ധിക്ക് അമേഠി 2,90,853 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി. 2009ല്‍ 3,70,198 ആയി രാഹുല്‍ ഗാന്ധി ഭൂരിപക്ഷം ഉയര്‍ത്തി. 2014ല്‍ രാജ്യമെങ്ങും മോദി തരംഗം ആഞ്ഞ് വീശിയ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ 80ല്‍ 70ന് മുകളില്‍ സീറ്റുകള്‍ ബിജെപി തൂത്ത് വാരി.
സ്മൃതിയുടെ വരവ്
എന്നാല്‍ അമേഠി രാഹുലിനെ കൈവിട്ടില്ല. സ്മൃതി ഇറാനിയെ ആദ്യമായി രാഹുലിന് എതിരെ ബിജെപി നിയോഗിച്ച തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെങ്കിലും ഭൂരിപക്ഷം മൂന്ന് ലക്ഷത്തില്‍ നിന്നും 1,07,903 ആയി കുറഞ്ഞു. ഇത്തവണ മണ്ഡലത്തില്‍ നേരത്തെ മുതല്‍ക്കേ തന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി.
മോദി തരംഗത്തിലും ഇടറാതെ
2014ലെ കണക്കുകളാണ് അമേഠിയില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാലതിനെ കോണ്‍ഗ്രസ് നേരിടുന്നത് യുപിയിലെ പുതിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ്. 2014ലെ മോദി തരംഗത്തില്‍ പോലും ഒരു ലക്ഷം ഭൂരിപക്ഷം രാഹുലിന് നേടാനായി.
മോദിക്ക് ഒത്ത എതിരാളി
2019ലെത്തുമ്പോള്‍ രാജ്യത്ത് പഴയത് പോലെ മോദി തരംഗമില്ല. മാത്രമല്ല ദേശീയ നേതാവ് എന്ന നിലയ്ക്ക് രാഹുല്‍ മോദിക്കൊത്ത എതിരാളിയായി വളര്‍ന്നിരിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ വരവാകട്ടെ യുപിയില്‍ കോണ്‍ഗ്രസിന് ജീവശ്വാസവും നല്‍കിയിരിക്കുന്നു. ഇതെല്ലാം കോണ്‍ഗ്രസിന് അനുകൂലമാണ്.
വിജയം ഉറപ്പിക്കുന്ന ഘടകങ്ങൾ
രാഹുല്‍ ഇത്തവണ വന്‍ വിജയം അമേഠിയില്‍ നേടും എന്ന് ഉറപ്പിച്ച് പറയാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്ന രണ്ട് ഘടകങ്ങള്‍ മായാവതിയുടെ എസ്പിയും അഖിലേഷ് യാദവിന്റെ ബിഎസ്പിയും ആണ്. 2014ല്‍ കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും ഒരുമിച്ച് ആയിരുന്നില്ല തിരഞ്ഞെടുുപ്പിനെ നേരിട്ടത്.
മായാവതിയും അഖിലേഷും
അന്ന് ബിഎസ്പി 57,716 വോട്ടുകളും എസ്പി 25,527 വോട്ടുകളും സ്വന്തമാക്കിയിരുന്നു. 2019ല്‍ എത്തി നില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മായാവതിയും ഒരേ ചേരിയിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ എസ്പിയുടേയും ബിഎസ്പിയുടേയും വോട്ടുകള്‍ കൂടി അമേഠിയില്‍ രാഹുലിന് ലഭിക്കും.
ബിജെപിയുടെ പ്രതീക്ഷ
മാത്രമല്ല ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിനാല്‍ ആ വോട്ടുകളും രാഹുലിന് പ്രതീക്ഷിക്കാം. അങ്ങനെ വരുമ്പോള്‍ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. എന്നാല്‍ ബിജെപിയുടെ പ്രതീക്ഷ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിലാണ്.
അമേഠി കോണ്‍ഗ്രസിനെ കൈവിട്ടു
ബിജെപി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പില്‍ അമേഠി കോണ്‍ഗ്രസിനെ കൈവിട്ടു. അമേഠിയിലെ ഒരു നിയമസഭാ മണ്ഡലം പോലും കോണ്‍ഗ്രസിന് സ്വന്തമാക്കാനായില്ല. നാല് മണ്ഡലങ്ങളിലും ജയിച്ച് കയറിയത് ബിജെപിയാണ്. ഒരു മണ്ഡലം എസ്പിയും നേടി. എന്നാല്‍ അന്ന് കോണ്‍ഗ്രസും ബിഎസ്പിയും എസ്പിയും ഒരുമിച്ചായിരുന്നില്ല എന്നതും ഇപ്പോള്‍ ഒരുമിച്ചാണ് എന്നതുമാണ്് കോണ്‍ഗ്രസിനെ ആശ്വസിപ്പിക്കുന്ന ഘടകം.
വെന്തുരുകി കേരളം! സൂര്യാഘാതം 118 പേർക്ക്, രണ്ട് മരണം! അതീവ ജാഗ്രതാ മുന്നറിയിപ്പ്