ബിഹാറില്‍ ബിജെപിക്ക് നേട്ടം; അമിത് ഷായുടെ തന്ത്രം വിജയിച്ചു!! എല്ലാം ഓകെയെന്ന് നിതീഷ് കുമാര്‍
ദില്ലി/പട്‌ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവുമായി ബിജെപിക്ക് നേരത്തെ സഖ്യം നിലവിലുണ്ട്. എന്നാല്‍ ഏത് സമയവും സഖ്യം വിട്ടേക്കാമെന്ന സൂചന നല്‍കിയാണ് ജെഡിയു ബിജെപിക്കൊപ്പം നിന്നിരുന്നത്. സമ്മര്‍ദ്ദം ചെലുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കൈവശപ്പെടുത്താനുള്ള തന്ത്രമായിരുന്നു ജെഡിയുവിന്.
അതുകൊണ്ടുതന്നെ സീറ്റ് വിഭജനം ബിജെപിക്ക് കീറാമുട്ടിയായി. അവര്‍ മുന്നോട്ട് വച്ച നിര്‍ദേശം ജെഡിയു തള്ളിക്കളഞ്ഞു. എന്നാല്‍ അമിത് ഷാ നടത്തിയ തുടര്‍നീക്കം വിജയം കണ്ടിരിക്കുകയാണിപ്പോള്‍. എല്ലാം ഓകെ ആയെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. രമ്യമായ പരിഹാരം കണ്ടത് ബിജെപിക്ക നേട്ടമാണ്. വിവരങ്ങള്‍ ഇങ്ങനെ....
രണ്ടാഴ്ച മുമ്പ് വരെ
ബിജെപി മുന്നോട്ട് വച്ച സീറ്റ് വിഭജന ഫോര്‍മുലയില്‍ രണ്ടാഴ്ച മുമ്പ് വരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു ജെഡിയു നേതൃത്വം. ബിജെപിയുടെ ഫോര്‍മുല അംഗീകരിക്കില്ലെന്നാണ് ജെഡിയു നേതാക്കള്‍ തുറന്നുപറഞ്ഞത്. ബിജെപി വല്യേട്ടന്‍ ചമയാന്‍ നോക്കുകയാണെന്നും ജെഡിയു കുറ്റപ്പെടുത്തി. ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്.
മാന്യമായ കരാറുണ്ടാക്കി
ബിജെപിയുമായി മാന്യമായ കരാറുണ്ടാക്കാന്‍ സാധിച്ചുവെന്ന് ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഏത് രീതിയിലുള്ള കരാറാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കരാര്‍ സംബന്ധിച്ച് ഉടന്‍ വെളിപ്പെടുത്തുമെന്നും നിതീഷ് പറഞ്ഞു.
ബിജെപി ഫോര്‍മുല
ബിജെപി കഴിഞ്ഞമാസം സീറ്റ് വിഭജന കരാര്‍ ജെഡിയുവിന് സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരം ബിജെപി 20 സീറ്റില്‍ മല്‍സരിക്കും. 12 സീറ്റ് ജെഡിയുവിന് വിട്ടുനല്‍കും. ആറെണ്ണം രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്കും രണ്ടെണ്ണം ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിക്കും കൈമാറാം. ആകെ 40 ലോക്‌സഭാ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്.
ജെഡിയു പ്രതികരണം
ഇത് ആരും അംഗീകരിക്കില്ലെന്നാണ് ജെഡിയു നേതാക്കള്‍ പറഞ്ഞിരുന്നത്. ബിജെപിക്കും ഇക്കാര്യം അറിയാമെന്നും ജെഡിയു പ്രതികരിച്ചു. ഒരു പാര്‍ട്ടിക്കും അംഗീകരിക്കാന്‍ പറ്റാത്ത ഫോര്‍മുലയാണ് ബിജെപി മുന്നോട്ട് വച്ചതെന്ന് ജെഡിയു നേതാക്കള്‍ പറഞ്ഞു. തൊട്ടുപിന്നാലെ ജെഡിയു തിരിച്ചൊരു ഫോര്‍മുല വച്ചു.
ജെഡിയു ഫോര്‍മുല
ബിജെപിയും ജെഡിയുവും 17 വീതം സീറ്റില്‍ മല്‍സരിക്കുക. ബാക്കി വരുന്ന ആറെണ്ണം രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിക്ക് കൈമാറാം. ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിക്ക് സീറ്റ് നല്‍കേണ്ടതില്ല. അവര്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് ജെഡിയു പറഞ്ഞത്.
ജെഡിയു തോറ്റ തിരഞ്ഞെടുപ്പ്
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന 2014ല്‍ ബിഹാറില്‍ ബിജെപിക്കായിരുന്നു നേട്ടം. അന്ന് ജെഡിയു എന്‍ഡിഎ സഖ്യത്തില്‍ ഇല്ലായിരുന്നു. 17 വര്‍ഷമായി തുടര്‍ന്നിരുന്ന ബിജെപി ബന്ധം വേര്‍പ്പെടുത്തിയാണ് ജെഡിയു മല്‍സരിച്ചത്. പക്ഷേ, ജെഡിയു അമ്പേ പരാജയപ്പെടുന്നതായിരുന്നു കാഴ്ച.
ബിജെപിയുടെ മികച്ച പ്രകടനം
2014ല്‍ ബിജെപി 22 സീറ്റിലാണ് ജയിച്ചത്. എന്‍ഡിഎ കക്ഷികള്‍ മൊത്തമായി 31 സീറ്റുകള്‍ നേടുകയും ചെയ്തു. ജെഡിയുവിന് രണ്ട് സീറ്റില്‍ തൃപ്തിപ്പെടേണ്ടിവന്നു. നിതീഷ് കുമാര്‍ പിന്നീട് അടവ് മാറ്റിയാണ് തൊട്ടടുത്ത വര്‍ഷം വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്.
കോണ്‍ഗ്രസ് സഖ്യത്തില്‍
ബിജെപിയോടൊപ്പം ജെഡിയു പോയില്ല. പകരം കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം ഈ സഖ്യം കൊയ്യുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തില്‍ ജെഡിയു ഏറെ കാലം നിന്നില്ല. അവര്‍ വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കി.
കോണ്‍ഗ്രസ് കാത്തിരുന്നു
ഈ സാഹചര്യത്തിലാണ് സീറ്റ് വിഭജനം നിര്‍ണായകമായത്. മതിയായ സീറ്റ് ലഭിച്ചില്ലെങ്കില്‍ ജെഡിയു സഖ്യം വിടുമെന്ന സൂചനയും വന്നു. സഖ്യം വിട്ടാല്‍ കോണ്‍ഗ്രസ് ഇവരെ കാത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. സാഹചര്യം മാറുന്നുവെന്ന് മനസിലാക്കിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ടത്.
ഷായുടെ ഇടപെടല്‍ വിജയം
അമിത് ഷാ ഒന്നിലധികം തവണ ബിഹാറിലെത്തി. ജെഡിയു നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തി. കൂടാതെ ബിജെപി നേതാക്കളെയും കണ്ടു. വിട്ടുവീഴ്ച്ച ചെയ്യാന്‍ ബിജെപി ഒരുങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലം നിലനിലനില്‍ക്കവെയാണ് മാന്യമായ കരാറിലെത്തിയെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരിക്കുന്നത്.
ബിജെപിയുടെ ആവശ്യം
ബിജെപിയെ സംബന്ധിച്ചിടത്തോളം ബിഹാറില്‍ ശക്തമായ പിന്തുണ ലഭിക്കേണ്ടതുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരം പിടിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ്. ജെഡിയു പിന്തുണ ലഭിച്ചാല്‍ ബിഹാറില്‍ കാര്യങ്ങള്‍ എളുപ്പമാകും. ഈ സാഹചര്യത്തില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ ജെഡിയുവിന് വിട്ടു നല്‍കിയോ എന്നാണ് ഇനി അറിയേണ്ടത്.
ഗോവയില്‍ ബിജെപി പെട്ടു; തമ്മിലടിച്ച് ഭരണകക്ഷികള്‍!! സഭ പിരിച്ചുവിട്ടേക്കും, കണ്ണുംനട്ട് കോണ്‍ഗ്രസ്
ത്രിപുരയില്‍ സിപിഎമ്മിന് ശവപ്പെട്ടി ഒരുക്കി ബിജെപി; 96 ശതമാനം സീറ്റിലും എതിരില്ല!! ദയനീയ കാഴ്ച