എക്സിറ്റ് പോളുകൾ പ്രവചിച്ചതെന്ത്.. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ത്?
ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രധാനപ്പെട്ട അഞ്ച് എക്സിറ്റ് പോളുകളിൽ മൂന്നെണ്ണവും കോൺഗ്രസ് മുന്നേറ്റമായിരുന്നു പ്രവചിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാൻ സാധിച്ചില്ല എങ്കിലും ഭരണം പിടിക്കാനായി. എക്സിറ്റ് പോൾ ഫലങ്ങളും യാഥാർത്ഥ്യവും തമ്മിലുളള താരതമ്യം നോക്കാം.
ടൈംസ് നൗ മധ്യപ്രദേശില്‍ ബിജെപിയുടെ വിജയമാണ് പ്രവചിച്ചത്. ബിജെപിക്ക് 126 സീറ്റുകളും കോണ്‍ഗ്രസിന് 89 സീറ്റുകളുമാണ് ടൈംസ് എക്‌സിറ്റ് പോള്‍ പ്രവചനം. ഇത് ഫലം വന്നപ്പോള്‍ അടപടലം തെറ്റി. ഇന്ത്യാ ടുഡേ സര്‍വ്വേ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിച്ചത്. 104 മുതല്‍ 122 സീറ്റുകള്‍ വരെ ലഭിക്കും എന്നായിരുന്നു പ്രവചനം. ബിജെപിക്ക് 102 മുതല്‍ 120 വരെ സീറ്റുകള്‍ ലഭിക്കുമെന്നും. ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ ശരിയായി എന്ന് വേണമെങ്കില്‍ പറയാം.
ന്യൂസ് എസ്‌ക് നേതായുടെ പ്രവചനമാണ് തെരഞ്ഞെടുപ്പ് ഫലത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. കോണ്‍ഗ്രസിന് 112 സീറ്റുകള്‍ ലഭിക്കുമെന്നും ബിജെപിക്ക് 106 സീറ്റുകള്‍ ലഭിക്കും എന്നുമായിരുന്നു എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് 114ഉം ബിജെപി 109 സീറ്റുകള്‍ നേടി. എബിപി ന്യൂസ് കോണ്‍ഗ്രസിന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. 126 സീറ്റുകള്‍ ലഭിക്കും എന്നായിരുന്നു പ്രവചനം. ബിജെപിക്ക് 94 സീറ്റുകളും. കണക്കുകള്‍ ശരിയായില്ല എങ്കിലും മുന്നില്‍ കോണ്‍ഗ്രസ് തന്നെയെത്തി.
റിപ്പബ്ലിക് സി വോട്ടര്‍ എക്‌സിറ്റ് പോളും തെരഞ്ഞടുപ്പ് ഫലത്തോട് അടുത്ത് നില്‍ക്കുന്നു. ബിജെപി 106ഉം കോണ്‍ഗ്രസ് 110 മുതല്‍ 126 വരെയും സീറ്റുകള്‍ നേടും എന്നായിരുന്നു പ്രവചനം. ന്യൂസ് നേഷന്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം പ്രവചിച്ചത്. ബിജെപി 108 മുതല്‍ 112 വരെ സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 105 മുതല്‍ 109 വരെ സീറ്റുകള്‍ നേടും എന്നുമായിരുന്നു എക്‌സിറ്റ് പോള്‍.
റിപ്പബ്ലിക് ജന്‍ കി ബാത്ത് പ്രവചിച്ചത് ബിജെപിക്ക് 126 സീറ്റ് വരെ ആയിരുന്നു. കോണ്‍ഗ്രസ് 115 വരെ നേടി കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തുമെന്നും പ്രവചിച്ചു. ടുഡേയ്‌സ് ചാണക്യ കോണ്‍ഗ്രസ് 125 സീറ്റുകള്‍ നേടി അധികാരം പിടിക്കും എന്നാണ് പ്രവചിച്ചത്. എന്നാല്‍ നേടിയത് 114 മാത്രം. ബിജെപി 103 നേടുമെന്ന് പ്രവചിച്ചപ്പോള്‍ ഫലം 109.
Visuals of Congress workers celebration from Bhopal, #MadhyaPradesh. #AssemblyElectionResults2018 pic.twitter.com/EoiaeCegNR
— ANI (@ANI) December 12, 2018