മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ലീഡ് താഴേക്ക്, കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മായാവതിയുടെ ബിഎസ്പി!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സം ഖ്യയായ 116 ഒരു ഘട്ടത്തിൽ കടന്നുവെങ്കിലും ലീഡ് നില മാറി മറയുന്ന കാഴ്ചയാണ് കാണുന്നത്. 117 എന്ന ലീഡില്‍ നിന്നും കോണ്‍ഗ്രസ് 114ലേക്ക് താഴ്ന്നിരിക്കുന്നു. ബിജെപി 104 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. അതേസമയം മായാവതിയുടെ ബിഎസ്പി 8 സീറ്റുകളിലും മറ്റുളളവര്‍ 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് മായാവതിയുടേയും അഖിലേഷ് യാദവിന്റെയും പിന്തുണ തേടേണ്ടതായി വരുമായിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം കടന്നതോടെ കോണ്‍ഗ്രസിന് മായാവതിയുടേയോ അഖിലേഷിന്റെയോ പിന്തുണ വേണ്ടി വരില്ലെന്നാണ് കരുതിയത്. എന്നാൽ ലീഡ് കുറയുന്നതോടെ കോൺഗ്രസിന് സഹായം തേടേണ്ടി വരും. കോണ്‍ഗ്രസ് മുന്നേറ്റം വ്യക്തമായതോടെ ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ഉത്തരേന്ത്യയിലെ ബിജെപിയുടെ ഏറ്റവും ശക്തമായ കോട്ടകളിൽ ഒന്നായ മധ്യപ്രദേശിലെ തിരിച്ചടി പാർട്ടിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നുറപ്പാണ്. 2019ൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാകും എന്ന് കരുതപ്പെടുന്ന തെരഞ്ഞെടുപ്പിൽ തോൽവിയാണ് എന്നത് ബിജെപിയെ ശരിക്കും ഞെട്ടിച്ചിരിക്കുന്നു. മോദിയുടെ അധികാരത്തിന്റെ കോട്ട കൊത്തളങ്ങൾ ഇളകിത്തുടങ്ങുന്നുവെന്നും കോൺഗ്രസ് തകർച്ചയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നു എന്നുമുളള സൂചനയാണ് മധ്യപ്രദേശ് നൽകുന്നത്.