പരിപാലനത്തിന് 15 ലക്ഷം, കണ്ണ് ചിമ്മാതെ കാവൽക്കാർ... ഇതാണ് ആ വിവിഐപി മരം
24 മണിക്കൂറും സുരക്ഷ ഉദ്യോഗസ്ഥരുടെ കാവലുള്ള ഒരുമരത്തെ കുറിച്ച് അറിയുമോ?. പരിചരണത്തിനായി മാത്രം 12 ലക്ഷം രൂപ സർക്കാർ ചിലവിടുന്ന ഈ വിഐപി മരത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെങ്കിൽ വിശദമായി തന്നെ അറിഞ്ഞോളൂ...
മധ്യപ്രദേശിലെ സൽമത്പൂരി മേഖലയിലെ ഒരു കുന്നിൻ മുകളിലാണ് സവിശേഷമായ ഈ മരം നിലനിർത്തിയിരിക്കുന്നത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിനും വിദിഷ പട്ടണത്തിനും ഇടയിൽ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സാഞ്ചി ബുദ്ധ കോംപ്ലക്‌സിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ.

മരത്തെ സംരക്ഷിക്കാനായി 4 സെക്യൂരിറ്റി ഉദ്യോഗസ്ഥൻമാരാണുള്ളത്. 24 മണിക്കൂറും ഇവർ മരത്തിന് സംരക്ഷണം ഉറപ്പാക്കുന്നു. ഓരോ 15 ദിവസത്തിലും വൃക്ഷത്തിന്റെ മെഡിക്കൽ പരിശോധന നടത്തും. എല്ലാ ആഴ്ചയിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഈ മരം സന്ദർശിക്കാൻ എത്താറുണ്ട്. മരത്തിന്റഎ ഒരു കൊമ്പൊടിഞ്ഞാൽ പോലും ജില്ല ഭരണകൂടത്തിന് ഉറക്കം കെടുമെന്ന് ചുരുക്കം.

ഇനി എന്താണ് ഈ വൃക്ഷത്തിന്റെ പ്രത്യേകത എന്നറിയാം. സാക്ഷാൽ ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ച അതേ ബോധി വൃക്ഷമാണിതെന്നാണ് ബുദ്ധമതക്കാർ വിശ്വസിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് യഥാർഥ ബോധിവൃക്ഷത്തിന്റെ ഒരു ശിഖരം ശ്രീലങ്കയിലെ അനുരാധപുരയിൽ എത്തിച്ച് അവിടെ നട്ടു വളർത്തിയിരുന്നു. 2012ൽ ഇന്ത്യ സന്ദർശിച്ച അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ അനുരാധപുരയിലെ ബോധിവൃക്ഷത്തിൽ നിന്നു എടുത്തുകൊണ്ടുവന്ന ശിഖരമാണ് ഇന്ന് 20 അടി ഉയരത്തിൽ ബോധിവൃക്ഷമായി തലയെടുപ്പോടെ ഇവിടെ നിൽക്കുന്നത്.

സലാമത്പൂരിലെ ബുദ്ധിസ്റ്റ് സർവകലാശാലയിലെ സാഞ്ചി സ്തൂപത്തിനടുത്തുള്ള നൂറേക്കറിൽ പരന്നു കിടക്കുന്ന വിജനമായ സ്ഥലത്താണ് ഈ മരം നട്ടിരിക്കുന്നത്. പ്രതിവർഷം 12 മുതൽ 15 ലക്ഷം രൂപ വരെ മരത്തിന്റെ സംരക്ഷണത്തിനായി മാത്രം ചെലവഴിക്കപ്പെടുന്നുണ്ട്. ബോധി വൃക്ഷത്തിനു വേണ്ട വെള്ളം ശേഖരിക്കുന്നതിനായി മാത്രം ഒരു പ്രത്യേക വാട്ടർ ടാങ്കും ഇവിടെ നിർമിച്ചിട്ടുണ്ട്.മരത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഇത്രയേറെ കരുതൽ സർക്കാർ നൽകുന്നത് കണ്ടാണ് ആളുകൾ അതിനെ വിവിഐപി മരം എന്ന് വിളിക്കാൻ തുടങ്ങിയത്. 5 അടിയോളം ഉയരമുള്ള ഇരുമ്പ് വലയ്ക്കുള്ളിൽ സദാസമയവും ഹോം ഗാർഡുകളുടെ നിരീക്ഷണത്തിലാണ് ഈ വിവിഐപി മരം.

വിനോദസഞ്ചാരികളും ഇവിടെ മരം കാണാൻ ധാരാളമായി എത്താറുണ്ട്. ഉന്നത ഉദ്യോഗസ്ഥരും എല്ലാ ആഴ്ചയും ഇവിടെയെത്തി വൃക്ഷത്തിന്റെ നില വിലയിരുത്തുന്നു.മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും ബോധിവൃക്ഷത്തിന് കേടുപാടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായി ചുറ്റും വേലിയും സ്ഥാപിച്ചിട്ടുണ്ട്. ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റ്, റവന്യൂ, പോലീസ്, സാഞ്ചി മുനിസിപ്പൽ കൗൺസിൽ എന്നിവയാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. വൃക്ഷത്തെ കാണാനും പഠിക്കാനുമൊക്കെയായി ബോധി വൃക്ഷത്തെക്കുറിച്ച് കേട്ടറിഞ്ഞും ഒരുപാട് പേർ സ്ഥലത്തേക്ക് എത്തുന്നുണ്ട്.












Click it and Unblock the Notifications