കോണ്‍ഗ്രസ് പിന്തുണയില്‍ എന്‍സിപി-ശിവസേന സര്‍ക്കാര്‍? തീരുമാനം ഇന്നറിയാം, ദില്ലിയില്‍ 2 ചര്‍ച്ചകള്‍
ദില്ലി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്വിതത്വം തുടരുന്നതിനിടെ ഇന്ന് ദില്ലയ്യില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ചകള്‍. കാവല്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ദേവേന്ദ്ര ഫഡ്നാവിസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. എന്‍സിപി നേതാവ് ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയും ഇന്ന് ദില്ലിയില്‍ നടക്കും.
കഴിഞ്ഞ മാസം 24 ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി-ശിവസേന സഖ്യത്തിന് കേവല ഭൂരിപക്ഷം നേടാനായിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി പദം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ ശിവസേന കടുംപിടുത്തം തുടരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ശിവസേന ആവശ്യപ്പെടുന്നത്
മഹാരാഷ്ട്ര മന്ത്രിസഭയിൽ 50-50 ശതമാനം മന്ത്രി സ്ഥാനം വേണമെന്നും 2.5 വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നുമാണ് ശിവസേന ആവശ്യപ്പെടുന്നത്. ശിവസേനയുടെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ട അവസ്ഥ നിലവിലില്ലെന്നും അടുത്ത അഞ്ച് വർഷം മുഴുവൻ ദേവന്ദ്ര ഫഡാനാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്നുമാണ് ബിജെപിയുടെ നിലപാട്.

ഫഡ്നാവിസ് ദില്ലിയില്‍
ശിവസേനയുമായി ചേര്‍ന്ന് അധികാരം തുടരാന്‍ ഉള്ള സാധ്യതകള്‍ തന്നെയാകും ഇന്നത്തെ ഫഡ്നാവിസ്-അമിത് ഷാ ചര്‍ച്ചയില്‍ ആരായുക. ഏത് സാഹചര്യത്തിലും മുഖ്യമന്ത്രി പദം വീതം വെക്കാന്‍ തയ്യാറാവേണ്ടതില്ലെന്നാണ് ബിജെപിയുടെ തീരുമാനം. മുഖ്യമന്ത്രി പദം 5 വര്‍ഷവും ബിജെപിക്ക് തന്നെ ഉറപ്പിച്ചുള്ള പോംവഴിയാവും നേതാക്കള്‍ തേടുക.

സേന അംഗീകരിക്കുമോ
ശിവസേനയുമായി മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതിനെ കുറിച്ചും ഇന്നത്തെ ചര്‍ച്ചയില്‍ ധാരണയുണ്ടാക്കാനാണ് ശ്രമം. കൂടുതല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവികള്‍ ശിവസനേക്ക് വിട്ടുകൊടുക്കാനും തീരുമാനം ഉണ്ടായേക്കും. എന്നാല്‍ ഈ ധാരണകള്‍ ശിവസേന എത്രത്തോളം അംഗീകരിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്‍സിപിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നടത്തുന്ന നീക്കളും ബിജെപി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

170 എംഎല്‍എമാരുടെ പിന്തുണ
മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന സഞ്ജയ് റാവുത്ത് എംപിയുടെ പ്രസ്താവനയും ബിജെപിയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന ബിജെപി നേതാവിന്‍റെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിന് നിയമസഭയിൽ മതിയായ പിന്തുണയുണ്ടെന്ന് ശിവസേന അവകാശപ്പെട്ടത്.

പ്രതിപക്ഷത്തെ ഒപ്പം കൂട്ടി
മഹാരാഷ്ട്രയില്‍ 170 ലധികം എംഎല്‍എമാരുടെ പിന്തുണ നിലവില്‍ ശിവസേനക്കുണ്ട്. ചിലപ്പോള്‍ അടുത്ത ദിവസം തന്നെ അത് 175 ആകുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. രാഷ്ട്രപതി ഭരണമെന്ന ബിജെപിയുടെ ഭീഷണിയെ നേരിടാന്‍ പ്രതിപക്ഷത്തെ ഒപ്പം കൂട്ടി നേരിടാനാണ് ശിവസേനയുടെ തീരുമാനം.

കോണ്‍ഗ്രസ്-എന്‍സിപി
എട്ട് സ്വതന്ത്രര്‍ കൂടി ചേരുമ്പോള്‍ ശിവസേന ക്യാമ്പില്‍ എംഎല്‍എമാര്‍ 62 പേരാകും. പുറത്ത് നിന്നുള്ള പിന്തുണ ഉള്‍പ്പടെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം 110 എംഎല്‍എമാരുണ്ടെന്നാണ് അവകാശവാദം. ഇവരെല്ലാം ഒരുമിച്ച നിന്നാള്‍ നിയമസഭയിലെ ഭൂരിപക്ഷം 170 കടക്കും. ഇത് മുന്നില്‍ കണ്ടാണ് സഞ്ജയ് റാവത്ത് ബിജെപിയെ വെല്ലുവിളിച്ചത്.

അനുകൂല നയം
മഹരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടേയും പിന്തുണ ഉറപ്പാക്കിയെന്ന് ശിവസേന അവകാശപ്പെട്ടിരുന്നു. ശിവസേനയുമായുള്ള ചര്‍ച്ചകളോട് അനുകൂല നയമാണ് പാര്‍ട്ടിയുടേതെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്കും പ്രതികരിച്ചിരുന്നു.

എസ്എംഎസ് ക്ഷണം
ശിവസേനയില്‍ നിന്ന് ലഭിച്ച എസ്എംഎസ് ക്ഷണം എന്‍സിപി നേതാവ് അജിത് പവാര്‍ ഉയര്‍ത്തിക്കാട്ടിയതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ‘ഉടൻ ചിത്രം തെളിയും' എന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രതികരിച്ചു. ഇതോടെ ഇന്ന് നടക്കുന്ന ശരദ് പവാര്‍ - സോണിയാ ഗാന്ധി ചര്‍ച്ചക്കും പ്രാധാന്യമേറി.

പവാര്‍ ദില്ലിയില്‍
മഹാരാഷ്ട്രിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാവും സോണിയാ ഗാന്ധിക്ക് മുന്നില്‍ പവാര്‍ വിശദീകരിക്കുക. ശിവസേന ബന്ധത്തിന്‍റെ സാധ്യതകളും അതുണ്ടാക്കുന്ന നേട്ടങ്ങളും ഗുണങ്ങളും വിശദമായി തന്നെ പവാര്‍-സോണിയ ഗാന്ധി കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യും.

ഫോണില്‍ ബന്ധപ്പെട്ടിരുന്നു
ശരദ് പവാറും സോണിയാ ഗാന്ധിയും തമ്മില്‍ നേരത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ശിവസേന ബന്ധത്തില്‍ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായാല്‍ എന്‍സിപി-ശിവസേന സര്‍ക്കാരായിരിക്കും നിലവില്‍ വരിക. മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നല്‍കും. മന്ത്രിസഭയില്‍ അംഗമാവതെ സര്‍ക്കാറിനെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കും.

പരസ്യമായ നീക്കം വേണ്ട
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് ലക്ഷ്യമെങ്കിലും അതിനായി പരസ്യമായ നീക്കം നടത്തേണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണച്ചാലും ഉയര്‍ന്ന് വരാവുന്ന വിമര്‍ശനങ്ങളേയും കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നുണ്ട്. അതേസമയം തന്നെ ശിവസേനയും ബിജെപി വിരുദ്ധതയില്‍ എത്രത്തോളം ആത്മാര്‍ത്ഥയുണ്ടെന്ന കാര്യത്തിലും കോണ്‍ഗ്രസിന് ആശങ്കയുണ്ട്.












Click it and Unblock the Notifications