അർണബിനെ നടുവിരൽ ഉയർത്തിക്കാട്ടി, വനിതാ പോലീസിനെ എടുത്തിട്ട് പെരുമാറി, മഹുവ ചില്ലറക്കാരിയല്ല!
Recommended Video
ദില്ലി: ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ തന്നെ ബിജെപിയെ വിറപ്പിച്ച മഹുവ മൊയ്ത്ര സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തൃണമൂലില്‍ നിന്നുളള ഈ യുവ വനിതാ എംപിയാണ് മോദിയേയും ഷായേയും വരെ നിഷ്പ്രഭരാക്കി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ തിളങ്ങിയത്.
വസ്തുകളും കണക്കുകളും അക്കമിട്ട് നിരത്തി മഹുവ സഭയില്‍ ബിജെപിയെ കുറ്റവിചാരണ നടത്തി. കോര്‍പ്പറേറ്റ് ലോകത്ത് നിന്നും ആദ്യം കോണ്‍ഗ്രസിലേക്കും പിന്നീട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കും എത്തിയ മഹുവയുടെ കുറഞ്ഞ കാലത്തെ രാഷ്ട്രീയ ചരിത്രത്തിലുടനീളം ഇത്തരം തീപ്പൊരി ചിതറിയ അനുഭവങ്ങളുണ്ട്.
അമേരിക്കയിലെ ജീവിതം
1975ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച മഹുവ മൊയ്ത്ര തന്റെ പതിനഞ്ചാം വയസ്സില്‍ കുടുംബത്തിനൊപ്പം അമേരിക്കയിലേക്ക് കുടിയേറി. മാച്യുസെറ്റ്‌സിലെ പ്രസിദ്ധമായ മൗണ്ട് ഹോള്‍യോക്ക് കോളേജില്‍ കണക്കും സാമ്പത്തിക ശാസ്ത്രവും മഹുവ പഠിച്ചു. പ്രമുഖ അന്താരാഷ്ട്ര കമ്പനിയായ ജെപി മോര്‍ഗനില്‍ ജോലി കിട്ടിയ മഹുവ കമ്പനി വൈസ് പ്രസിഡണ്ട് പദവിയിലേക്ക് വരെ എത്തേണ്ടതായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഗുഡ്ബുക്കില്‍
എന്നാല്‍ നാടിനോടുളള സ്‌നേഹം കാരണം മഹുവ ജോലി രാജി വെച്ച് ഇന്ത്യയിലേക്ക് വന്നു.. 2008ല്‍ കോണ്‍ഗ്രസിലൂടെയാണ് മഹുവയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. ചുറുചുറുക്കുളള മിടുക്കിയായ യുവ നേതാവ് എളുപ്പത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഗുഡ്ബുക്കില്‍ കയറിപ്പറ്റി. തുടര്‍ന്ന് പശ്ചിമ ബംഗാളിലെ യൂത്ത് കോണ്‍ഗ്രസിന്റെ ചുമതല രാഹുല്‍ ഗാന്ധി മഹുവയെ ഏല്‍പ്പിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിലെത്തി
രാഹുല്‍ ഗാന്ധിയുടെ ആം ആദ്മി കാ സിപാഹി പദ്ധതിയിലും മഹുവ സജീവ പങ്കാളി ആയിരുന്നു. എന്നാല്‍ ബംഗാളില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്ന് തിരിച്ചറിഞ്ഞ മഹുവ 2010ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തി. മമതാ ബാനര്‍ജിയുടെ ശ്രദ്ധ പിടിച്ച് പറ്റിയ മഹുവയ്ക്ക് 2016ല്‍ ദീദീ നിയസഭാ ടിക്കറ്റും നല്‍കി. കരിംപൂരില്‍ നിന്ന് മത്സരിച്ച് ജയിച്ച് മഹുവ എംഎല്‍എയായി.
തീപ്പൊരി പാറിയ തുടക്കം
പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറിയായും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ആയും മമത ബാനര്‍ജി മഹുവയ്ക്ക് സ്ഥാനക്കയറ്റം നല്‍കി. തൃണമൂലിന്റെ 6 ദേശീയ വക്താക്കളില്‍ ഒരു സ്ത്രീ മാത്രമാണുളളത്. അത് മഹുവയാണ്. ഇക്കുറി കൃഷ്ണനഗര്‍ സീറ്റില്‍ നിന്നും മഹുവയെ മമത മത്സരിപ്പിച്ചു. ബിജെപിയുടെ കല്യാണ്‍ ചബ്ബെയെ 63,218 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലേക്ക് മഹുവയുടെ കന്നി പ്രവേശം.
അർണബിനോട് നേർക്ക് നേർ
വിവാദങ്ങള്‍ മഹുവയ്ക്ക് പുത്തരിയല്ല. സഹിഷ്ണുത ഒട്ടുമില്ലാത്ത വാര്‍ത്താ അവതാരകന്‍ എന്ന ചീത്തപ്പേരുളള അര്‍ണബ് ഗോസ്വാമിയെ ചാനല്‍ ചര്‍ച്ചയ്ക്കിടെ മഹുവ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. ചോദിച്ച ചോദ്യത്തിന് മഹുവയെ ഉത്തരം പറയാന്‍ അനുവദിക്കാതെ അര്‍ണബ് സംസാരിച്ച് കൊണ്ടിരുന്നതാണ് മഹുവയെ പ്രകോപിപ്പിച്ചത്. നിങ്ങള്‍ മറ്റാരെയും ക്ഷണിക്കാതെ സ്വയം സംസാരിച്ച് കൊണ്ടിരിക്കണം എന്ന് പറഞ്ഞാണ് മഹുവ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയത്.
പോലീസുകാരിയെ കയ്യേറ്റം ചെയ്തു
അസാമിലെ സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസുകാരിയെ കയ്യേറ്റം ചെയ്തും മഹുവ വിവാദത്തില്‍ അകപ്പെട്ടിരുന്നു. ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവരെ സന്ദര്‍ശിക്കാന്‍ പോയ തൃണമൂല്‍ സംഘത്തെ അസ്സാം പോലീസ് വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞു. ഇവരുമായുണ്ടായ തര്‍ക്കത്തിനിടെയാണ് വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ മഹുവ ആക്രമിച്ച്. ഈ പോലീസുകാരിയുടെ കൈക്ക് അന്ന് പരിക്കേറ്റിരുന്നു.
എംപിമാർ മുങ്ങി നടക്കുന്നു.. ബിജെപിയെ ചെറുക്കാൻ സഭയിൽ ആളില്ലാതെ കോൺഗ്രസ്, ഇടപെട്ട് സോണിയ!