മണിപ്പൂരിൽ 2017 ആവർത്തിക്കും? കിങ് മേക്കറാകാൻ ചെറുപാർട്ടികൾ..പ്രതീക്ഷകൾ ഇങ്ങനെ
ദില്ലി; മണിപ്പൂരിൽ 2017 ൽ 60 അംഗ നിയമസഭയിൽ 31 എന്ന മാന്ത്രിക സംഖ്യ തൊടാൻ ബി ജെ പിക്കോ കോൺഗ്രസിനോ സാധിച്ചിരുന്നില്ല. 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള കരുക്കൾ നീക്കി. എന്നാൽ പ്രാദേശിക പാർട്ടികളായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) , തൃണമൂൽ കോൺഗ്രസ് (ടിഎംസി), ലോക് ജനശക്തി പാർട്ടി (എൽജെപി), ഒരു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ചു.ഇക്കുറിയും പ്രാദേശിക കക്ഷികൾ കിംഗ് മേക്കറായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന ചെറു പാർട്ടികളിൽ ഒന്ന് ജനാദതൾ (യു) ആണ്. ജെഡിയു ഇക്കുറി വലിയ അത്ഭുദങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിയുടെ പ്രതീക്ഷകൾ ഉയർത്തി കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നും രണ്ട് വീതം പ്രമുഖർ തിരഞ്ഞെടുപ്പിന് മുൻപ് ജെഡിയുവിൽ ചേർന്നിരുന്നു. മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ സാധ്യതയുള്ള ഏത് രാഷ്ട്രീയ പാർട്ടിക്കും പിന്തുണ നൽകുമെന്ന് മണിപ്പൂരിലെ പാർട്ടി ജനറൽ സെക്രട്ടറി ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു.

എൻ പി പിയും എൻ പി എഫും നിർണായക ശക്തികളാകുമെന്നും വിലയിരുത്തലുകൾ ഉണ്ട്. ബി ജെ പിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് തനിച്ചാണ് ഇക്കുറി എൻ പി പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2017 നാല് സീറ്റുകളായിരുന്നു എൻ പി പിക്ക് ലഭിച്ചത്, 9 സീറ്റുകളിലായിരുന്നു പാർട്ടി മത്സരിച്ചത്. ഇക്കുറി പക്ഷേ 40 സീറ്റുകളിൽ എൻ പി പി സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. ഇതിൽ 19 പേർ ബി ജെ പി വിട്ട് എൻ പി പിയിൽ ചേർന്നവരാണ് എന്നത് ശ്രദ്ധേയമാണ്.

കടുത്ത ആത്മവിശ്വാസത്തിലാണ് എൻ പി പി ക്യാമ്പ്. പല ബി ജെ പി സ്വാധീന മേഖലകളിലും അട്ടിമറി ഉണ്ടാക്കാൻ എൻ പി പി സാധിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എന്‍പിപി ലക്ഷ്യമിടുന്നത്. കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ വില പേശല്‍ ശക്തി കൂടുമെന്നും അന്ന് വേണമെങ്കില്‍ കോണ്‍ഗ്രസുമായോ ബിജെപിയുമായോ ചേര്‍ന്ന് സഖ്യത്തിലെത്തി അധികാരം പങ്കിടാമെന്നുമാണ് എൻ പി പി വ്യക്തമാക്കിയത്. എന്നാൽ കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കിൽ ഇക്കുറി എൻ പി പി ബി ജെ പിയുടെ 'പ്ലാൻ എ' ആകാൻ സാധ്യത ഇല്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

നാല് എന്‍പിപി മന്ത്രിമാരില്‍ രണ്ടുപേരെ നേരത്തേ ക്യാബിനറ്റില്‍ നിന്നും ബിജെപി പുറത്താക്കിയിരുന്നു. ഇത് സഖ്യത്തിനുള്ളില്‍ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. തുടർന്ന് 2020 ൽ നടന്ന അധികാരത്തര്‍ക്കത്തിനിടെ എന്‍പിപി, ബിജെപിക്കുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു. പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് എൻ പി പി സഖ്യത്തില്‍ തിരിച്ചെത്തിയത്. ഇത്തരമൊരു സാഹചര്യം മുന്നിൽ ഉള്ളതിനാൽ ഇക്കുറി ജെഡിയുവും എൻ പി എഫുമാകും ബി ജെ പിയുടെ ആദ്യ പരിഗണന.

എൻ പി പിയിൽ നിന്ന് വ്യത്യസ്തമായി എൻ പി എഫ് (4 എം എൽ എമാർ) മലയോര ജില്ലകളിൽ നാഗാ ആധിപത്യമുള്ള 10 സീറ്റുകളിൽ മാത്രമാണ് മത്സരിക്കുന്നത്. അതേസമയം ഇവിടങ്ങളിലാകട്ടെ ഭൂരിഭാഗം സീറ്റുകളിലും കോൺഗ്രസിൽ നിന്ന് കടുത്ത മത്സരമാണ് പാർട്ടി നേരിടുന്നത്.












Click it and Unblock the Notifications