പ്രതിപക്ഷ നീക്കത്തിന് തുരങ്കം വെച്ച് കെജ്രിവാളും മമതയും മായാവതിയും! ബിജെപിക്ക് ആശ്വാസം
ദില്ലി: ഭേദഗതി നിയമത്തിന് എതിരെ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുളള കോണ്‍ഗ്രസ് നീക്കത്തിന് വന്‍ തിരിച്ചടി. മമത ബാനര്‍ജി അടക്കമുളള നേതാക്കളാണ് കേന്ദ്ര സര്‍ക്കാരിന് എതിരെ സംയുക്ത പ്രക്ഷോഭം നടത്താനുളള കോണ്‍ഗ്രസ് നീക്കത്തിന് തുരങ്കം വെച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യോഗം വിളിച്ചിരിക്കുകയാണ്. എന്നാല്‍ അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി, മായാവതി എന്നീ നേതാക്കള്‍ പ്രതിപക്ഷ യോഗം ബഹിഷ്‌ക്കരിച്ചേക്കും. പൗരത്വ നിയമത്തിന്റെ പേരില്‍ പ്രതിരോധത്തിലായ ബിജെപിക്കിത് കരുത്താകും.

ലാഭം കോൺഗ്രസിന്
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തിന് മുന്നില്‍ നില്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കും എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ന്യൂനപക്ഷ വോട്ടുകളിലേക്കാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയ ലാഭം കോണ്‍ഗ്രസിലേക്ക് പോകും എന്ന കണക്ക് കൂട്ടലാണ് സംയുക്ത യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആം ആദ്മി പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.

ആദ്യം പിന്മാറി മമത
മമത ബാനര്‍ജിയും ഇതേ വിലയിരുത്തലിലാണ്. കഴിഞ്ഞ ആഴ്ച തൊഴിലാളി യൂണിയന്‍ പണിമുടക്കിനിടെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭത്തില്‍ പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കണം എന്ന് ആവശ്യപ്പെട്ട നേതാവാണ് മമത ബാനര്‍ജി എന്നതാണ് ശ്രദ്ധേയം.

പ്രതിഷേധ സമരമല്ല അക്രമം
പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരെ ആദ്യമായി പ്രക്ഷോഭം ആരംഭിച്ചത് താനാണെന്ന് മമത ബാനര്‍ജി അവകാശപ്പെട്ടു. എന്‍ആര്‍സിയുടേയും സിഎഎയുടേയും പേരില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്നത് പ്രതിഷേധ സമരമല്ലെന്നും അക്രമം ആണെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി. ബിഎസ്പി നേതാവ് മായാവതിയും സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രവർത്തകർ കോൺഗ്രസ്
രാജസ്ഥാനില്‍ ബിഎസ്പിയുടെ ആറ് എംഎല്‍എമാര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതാണ് മായാവതിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിളിച്ച് ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത് രാജസ്ഥാനിലെ ബിഎസ്പി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും എന്നാണ് പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുളള കാരണമായി മായാവതി ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ നാടകമെന്ന്
മാത്രമല്ല രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ട ശിശുമരണത്തിന്റെ പേരില്‍ സോണിയാ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും മായാവതി വിമര്‍ശിച്ചിരുന്നു. കോട്ടയിലെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മമാരെ സന്ദര്‍ശിക്കാത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഉത്തര്‍ പ്രദേശിലെ ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്ന രാഷ്ട്രീയ താല്‍പര്യത്തിന്റെ പുറത്താണെന്നും നാടകം ആണെന്നുമാണ് മായവതി കുറ്റപ്പെടുത്തിയത്.

പ്രതിപക്ഷത്ത് വിളളൽ
പിന്നാലെ മായാവതിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തുകയും ചെയ്തു. അമ്മയാണെങ്കില്‍ മായാവതി വീട്ടില്‍ നിന്നിറങ്ങി മരിച്ച കുട്ടികളുടെ കുടുംബങ്ങളെ കാണണം എന്നാണ് പ്രിയങ്ക പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷത്ത് വിളളലുണ്ടായത് ബിജെപിക്ക് ആശ്വാസമാണ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ വെച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്.












Click it and Unblock the Notifications