മമതയെ വേട്ടയാടുന്നു; ബിജെപിയുടെ ഗൂഢാലോചനയെന്ന് മായാവതി, ജനശ്രദ്ധ തിരിച്ചുവിടുന്നു
ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ബിജെപി വേട്ടയാടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി. ഭരണ പരാജയം മറച്ചുവെക്കാന്‍ പുതിയ വിഷയങ്ങള്‍ ബിജെപി ഉണ്ടാക്കുകയാണെന്നും അവര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് കീഴില്‍ സുതാര്യമായ വോട്ടെടുപ്പല്ല നടക്കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കേന്ദ്രം സമ്മര്‍ദ്ദത്തിലാക്കുകയാണ്. ഇതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുന്നു. ബിജെപിയുടെ ഗൂഢാലോചനയാണ് നടപ്പാകുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.
ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ദേശീയ തലത്തില്‍ വിവാദമായിരിക്കുകയാണ്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണം ഒരുദിവസം വെട്ടിച്ചുരുക്കാന്‍ ഉത്തരവിട്ടു. ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവുകള്‍ കൈയ്യടക്കുകയും 19ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുന്ന സംഭവവും ഉണ്ടായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ അധികാരം പ്രയോഗിച്ചത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെ എല്ലാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനാണ് നിര്‍ദേശം. വെള്ളിയാഴ്ച വൈകീട്ട് അവസാനിക്കേണ്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് ഒരുദിവസം മുമ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 324 ആണ് ബംഗാളില്‍ പ്രയോഗിച്ചിരിക്കുന്നത്.
ലോകം യുദ്ധനിഴലില്‍; അമേരിക്ക ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, ജര്‍മനി സൈനികാഭ്യാസം നിര്‍ത്തി
ബംഗാളില്‍ കമ്മീഷന്‍ നിര്‍ദേശിച്ച രാത്രി പത്തുമണി സമയവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മോദിയുടെ മൂന്ന് റാലികലാണ് ഇന്ന് ബംഗാളില്‍ നടക്കുന്നത്. ഇതു മുന്‍കൂട്ടി കണ്ടാണ് പ്രചാരണം അവസാനിപ്പിക്കാന്‍ രാത്രി പത്ത് മണി വരെ സമയം നല്‍കിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
മമതയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ കമ്മീഷന്‍ മാറ്റിയതും ബിജെപിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കമ്മീഷന്റെത് ഉചിതമായ നടപടിയാണ് എന്ന് ബിജെപി പറയുന്നു. തന്റെ റാലിയെ തടയാന്‍ മമതയ്ക്ക് ധൈര്യമുണ്ടോ എന്നാണ് മോദി ഇപ്പോള്‍ വെല്ലുവിളിച്ചിരിക്കുന്നത്.