ജനസംഖ്യയുടെ 40 ശതമാനത്തിനും മിനിമം വേതനം ഉറപ്പ്; ഒന്നാം യുപിഎ സർക്കാരിന്റെ വഴിയെ രാഹുൽ ഗാന്ധിയും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ശേഷിക്കെ ചരിത്രപരമായൊരു വാഗ്ദാനമാണ് രാഹുൽ ഗാന്ധി മുന്നോട്ട് വച്ചത്. രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസം പകരുന്ന , എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടിയ വാഗ്ദാനം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കോൺഗ്രസിന്റെ ഏറ്റവും വലിയ വാഗ്ദാനമായാണ് ഇതിനെ കണക്കാക്കുന്നത്, അധികാരത്തിലെത്തായാൽ രാജ്യത്തെ പാവപ്പെട്ടവർക്ക് മിനിമം വേതനം ലഭ്യമാക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ ഉറപ്പ്.
തന്ത്രപരമായ യുപിഎ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് രാഹുൽ ഗാന്ധിയുടെ വാഗ്ദാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സാമൂഹിക ക്ഷേമത്തിനായി വിപ്ലവകരമായ പല പദ്ധതികളും യുപിഎ സർക്കാരിന്റെ കാലത്തും രണ്ടാം യുപി എ സർക്കാരിന്റെ കാലത്തും നടപ്പിലാക്കിയിട്ടുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും, ഭക്ഷ്യാവകാശ നിയമവും വിവരാവകാശ നിയമവുമൊക്കെ അതിൽ ഉൾപ്പെടും. ഇത്തരം ജനപ്രീയ പദ്ധതികളുടെ തുടർച്ചായാണ് രാഹുൽ ഗാന്ധിയും ഉദ്ദേശിക്കുന്നത്.
2009ലെ വിജയം
2009ലെ പൊതുതിരഞ്ഞെടുപ്പിൽ യുപിഎ സർക്കാരിന് ഭരണത്തുടർച്ച നേടിക്കൊടുത്ത് അവർ നടപ്പിലാക്കിയ ജനപ്രീയ പദ്ധതികൾ തന്നെയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും 60,000 കോടിയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളാനായതും സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചു.
മിനിമം വേതനം
പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന വാദ്ഗാനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ രാഹുൽ ഗാന്ധി പുറത്ത് വിട്ടിട്ടില്ല. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പട്ടിക പുറത്തിറങ്ങും വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ജന സംഖ്യയിലെ 40 ശതമാനം ആളുകൾ മിനിമം വേതനം പദ്ധതിയുടെ കീഴിൽ വരുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. ചെറുകിട കർഷകരും ഇതിൽ ഉൾപ്പെടും. അങ്ങനെയെങ്കിൽ രാജ്യത്തെ കർഷക പ്രതിസന്ധിക്ക് വലിയൊരളവിൽ പരിഹാരം കാണുന്ന തീരുമാനമാകും ഇത്.
ഹിന്ദി ഹൃദയഭൂമിയിലെ വിജയം
നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജനപ്രിയ പദ്ധതികൾ ഉൾപ്പെടുത്തിയായിരുന്നു കോൺഗ്രസിന്റെ പ്രകടന പത്രിക. അധികാരത്തിലേറിയ ഉടൻ തന്നെ കാർഷിക കടങ്ങൾ എഴുതിത്തള്ളിയത് സർക്കാരിന്റെ പിന്തുണ വർദ്ധിപ്പിച്ചിട്ടുണ്ട്. കാർഷിക കടാശ്വാസത്തിന് പുറമെ തൊഴിലില്ലായ്മ വേതനവും പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിൽ പതിനായിരും രൂപയും രാജസ്ഥാനിൽ 35,00 രൂപയും തൊഴിലില്ലായ്മ വേതനം നൽകുമെന്നാണ് പ്രഖ്യാപനം. പാവപ്പെട്ടവർക്ക് ആശ്വാസമായ ഇത്തരം പദ്ധതികൾ രാജ്യം മുഴുവൻ നടപ്പിലാക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ വാഗ്ദാനം.
ബജറ്റിന് മുമ്പ്
കേന്ദ്ര ബജറ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രാഹുൽ ഗാന്ധി മിനിമം വേതനം ഉറപ്പ് നൽകുന്നത് എന്നും ശ്രദ്ധേയമാണ്. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നത് ഉൾപ്പെടെ വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016-17 സാമ്പത്തിക സർവ്വേയിൽ മിനിമം വേതനം നൽകുന്നതിനെക്കുറിച്ച് പരാമർശമുണ്ട്. എൻഡിഎ സർക്കാർ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയേക്കുമെന്ന സൂചനകൾക്കിടയിലാണ് ബിജെപിയെ ഞെട്ടിച്ച് രാഹുലിന്റെ വാഗ്ദാനം.
യുപിഎയുടെ തുടർച്ച
രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനായി യുപിഎ സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ തുടർച്ചായായാണ് മിനിമം വേതനമെന്ന രാഹുലിന്റെ വാഗ്ദാനമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ചെറുകിട കർഷകർ ഉൾപ്പെടെ രാജ്യത്തെ 40 ശതമാനം ആളുകൾക്ക് ഇതിന്റെ ഗുണം ലഭ്യമാക്കാനാണ് പദ്ധതി.
ചരിത്രപരമായ പ്രഖ്യാപനം
ഇന്ത്യയിലെ പാവപ്പെട്ടവർക്കാണ് രാജ്യത്തെ വിഭവങ്ങളിൽ ആദ്യം അവകാശമുള്ളത്. രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ചരിത്രപരമാണെന്നാണ് മുൻ കേന്ദ്രധനമന്ത്രി പി ചിദംബരം പ്രതികരിച്ചത്. രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതത്തിൽ ഇതൊരു വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2004നും 2014നും ഇടയിൽ രാജ്യത്തെ 14 കോടി ജനങ്ങളെയാണ് ദാരിദ്രത്തിൽ നിന്നും കരകയറ്റിയത്. 2019ൽ വീണ്ടും അധികാരത്തിലെത്തുമ്പോൾ രാജ്യത്തെ ദാരിദ്രം തുടച്ചുനീക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്.
പ്രഖ്യാപനം ഗംഭീരം, പ്രശ്നം ഫണ്ട്
വിവിധ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് യൂണിവേഴ്സൽ ബേസിക് ഇൻകം. പാവപ്പെട്ടവർക്കും തൊഴിൽരഹിതരായവർക്കും മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്നതാണ് പദ്ധതി. മിനിമം വേതനം ഉറപ്പുവരുത്തുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിട്ടുണ്ട്. എന്നാൽ ജനസംഖ്യയിൽ ഇത്രയും മുന്നിലുള്ള രാജ്യത്ത് പദ്ധതി നടപ്പിലാക്കാനുള്ള ഫണ്ട് കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി.