അര്‍ണബ് ഗോസ്വാമിയെ വഴിയില്‍ തടഞ്ഞു, കരിമഷിയൊഴിച്ചു; പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അര്‍ണബ്
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നേരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവി ചാനല്‍ മേധാവിയും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിച്ചതും പ്രതിഷേധത്തിന് ഇടയാക്കി.
വിവാദപരാമര്‍ശത്തില്‍ അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഛത്തീസ്ഗഡ് കോൺഗ്രസ് നേതാക്കൾ അർണബിനെതിരെ പോലീസിൽ പരാതി നൽകിയത്. ആരോഗ്യ മന്ത്രി ടിഎസ് സിംഗ്ഡോ, പിസിസി അധ്യക്ഷൻ മോഹൻ മർക്കം എന്നിവരാണ് റായ്പൂർ സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
എഫ്ഐആര്‍
കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അര്‍ണബിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 153 എ (വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്നു), 295 എ (മതപരമായ വികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനപ്പൂർവ്വകരമായ നടപടികൾ), 502 (2) (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അര്‍ണബിനെതിരെ ഇന്നലെ രാത്രിയോടെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ആക്രമിച്ചു
ഇതിന് പിന്നാലെയാണ് തനിക്കും ഭാര്യക്കും നേരെ ആക്രമണമുണ്ടായെന്ന പരാതിയുമായി അര്‍ണബ് ഗോസ്വാമി രംഗത്ത് എത്തുന്നത്. ഇന്നലെ രാത്രിയിലെ ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നേയും ഭാര്യയും ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നെന്നാണ് അര്‍ണബ് ആരോപിക്കുന്നത്.
കറുത്ത മഷി
കാറിന് മുന്നില്‍ ബൈക്ക് നിര്‍ത്തി യാത്രാ തടസ്സം സൃഷ്ടിച്ച അക്രമികള്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ അക്രമണം അഴിച്ചുവിടുകയായിരുനെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. കാറിന് മുകളില്‍ കറുത്ത മഷി ഒഴിച്ചതിന് ശേഷമാണ് അക്രമികള്‍ കടന്നു കളഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കായികപരമായി ഇരുവര്‍ക്കും ആക്രമണം നേരിടേണ്ടി വന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
കോണ്‍ഗ്രസാണ്
മുംബൈയിലെ എൻഎം ജോഷി മാർഗ് പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു സംഘം ഉടന്‍ തന്നെ സ്ഥലത്തെതി അന്വേഷണം ആരംഭിച്ചു. രണ്ട് പ്രതികളെ പോലീസ് പിടികൂടിയതായാണ് സൂചന. തനിക്കും ഭാര്യക്കും നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരാണെന്നാണ് അര്‍ണബ് ആരോപിക്കുന്നത്.
സോണിയ ഗാന്ധി ഉത്തരവാദിയാണ്
'ഇതിന് പിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈകള്‍ ഉണ്ട്. തനിക്കും കുടുംബത്തിനും നേരെയുള്ള ഏത് ആക്രമണത്തിനും സോണിയ ഗാന്ധി വ്യക്തിപരമായി ഉത്തരവാദിയാണ്. എൻഎം ജോഷി പോലീസ് സ്റ്റേഷനിൽ നേരിട്ടുപോയി ഞാന്‍ പരാതി നല്‍കും. തന്‍റെ പരാതിയില്‍ നടപടിയുണ്ടാകും'- അര്‍ണബ് ഗോസ്വാമി പറഞ്ഞു.
അധിക്ഷേപം
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരും ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപ പ്രസ്താവനകള്‍ അര്‍ണബ് ഗോസ്വാമിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
നിശബ്ദയായിരിക്കുമോ
മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നായിരുന്നു അര്‍ണബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
ഇന്ത്യയല്ല ഇറ്റലിയാണ്
കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ല ഇറ്റലിയാണ്. ഹിന്ദു സന്യാസിമാരുടെ സ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികരായിരുന്നെങ്കില്‍ റോമില്‍ നിന്നു വന്ന സോണിയാ ഗാന്ധി ഇത്തരത്തില്‍ മൗനം തുടരില്ലായിരുന്നെന്നും. ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെട്ടതില്‍ സോണിയാഗാന്ധി മനസുകൊണ്ട് സന്തോഷിക്കുന്നുണ്ടാകും അവരുടെ പാര്‍ട്ടിയാണല്ലോ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അര്‍ണബ് ഗോസ്വാമി അഭിപ്രായപ്പെട്ടു.
പ്രോത്സാഹനം ലഭിക്കുന്നു
ഇന്ത്യയില്‍ ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെടുമ്പോള്‍ അവര്‍ക്ക് ഇറ്റലിയില്‍ നിന്നും പ്രോത്സാഹനം ലഭിക്കുകയാണ്. ഹിന്ദു സന്യാസിമാരെ തുടച്ചുനീക്കുന്നതില്‍ താന്‍ വിജയിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കി സോണിയാ ഗാന്ധി ഇപ്പോള്‍ ഇറ്റലിയിലേക്ക് കത്തയയ്ക്കാന്‍ തയ്യാറെടുക്കുകയായിരിക്കുമെന്നും അര്‍ണബ് ചര്‍ച്ചിക്കിടെ പറഞ്ഞു.
നേതാക്കളും പ്രവര്‍ത്തകരും
ഇതോടെയാണ് അര്‍ണബിനെതിരെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയത്. അര്‍ണബിന്റെ പ്രസ്താവന എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഇന്ന് അപലപനീയമാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ആക്ഷേപവും ഇതോടൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തരുയര്‍ത്തി.
പത്രസമ്മേളനത്തിനിടെ പറഞ്ഞത്
കോവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായ പരിശോധനകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നടത്തേണ്ടതുണ്ടെന്നും രാഹുല്‍ പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ലോക്ക് ഡൗണ്‍ കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെന്നായിരുന്നു അര്‍ണബ് റിപ്പോര്‍ട്ട് ചെയ്തത്.
Recommended Video
അടര്‍ത്തിമാറ്റി
രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ നിന്നും ഒരു വാചകം മാത്രം അടര്‍ത്തിമാറ്റി ആളുകളെ തെറ്റിദ്ധരിക്കുന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു അര്‍ണബ് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചത്തീസ്ഗഢ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ദേശീയതലത്തിലടക്കം വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. അര്‍ണബിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കേരളത്തിലും യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു
'ഗള്‍ഫിലെ അവസ്ഥ പരമദയനീയം; പിറന്നനാട്ടില്‍ അഗതികളായി വസിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ'