ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം വലിച്ചിഴച്ചു; ബംഗാളിൽ വ്യാപക പ്രതിഷേധം
കൊൽക്കത്ത; പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം.ബംഗാളിലെ കല്യാൺ ഗഞ്ചിൽ പ്രദേശവാസികൾ പോലീസിനെതിരെ രംഗത്തെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധിക്കാർ റോഡ് ഉപരോധിച്ചതോടെ പോലീസ് ലാത്തി വീശി. പ്രതിഷേധക്കാർക്കെതിരെ കണ്ണീർവാതകവും പ്രയോഗിച്ചു.
പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പുർ ജില്ലയിലെ ഗംഗുവ ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് ട്യൂഷന് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടയിൽ വെള്ളിയാഴ്ച രാവിലെയോടെ സമീപത്തുള്ള കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉടൻ തന്നെ സംഭവ സ്ഥലത്ത് പോലീസ് എത്തുകയും പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി അയക്കുകയും ചെയ്തു.

എന്നാൽ പെൺകുട്ടിയുടെ മൃതദേഹം പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോകുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. തുടർന്ന് പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഇന്ന് പ്രദേശത്തുള്ളവർ പ്രതിഷേധം നടത്തുകയായിരുന്നു.അതേസമയം പോലീസ് എത്തിയതോടെ നാട്ടുകാർ തെരുവിലിറങ്ങുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തി വീശിയത്.
അതേസമയം തെളിവുകൾ സംരക്ഷിക്കുന്നതിനും കാലതാമസം കൂടാതെ പോസ്റ്റ്‌മോർട്ടം നടത്തുന്നത് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പെൺകുട്ടിയുടെ മൃതേദഹം വേഗത്തിൽ മാറ്റിയതെന്നും അന്തരീക്ഷം അക്രമാസക്തമായതിനാലാണ് പെൺകുട്ടിയുടെ മൃതദേഹവുമായി വേഗത്തിൽ പോയതെന്നുമാണ് പോലീസ് വിശദീകരണം. മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം പൂരോഗമിക്കുകയാണെന്നും ദിനാജ്പൂർ പോലീസ് സൂപ്രണ്ട് സന അക്തർ പറഞ്ഞു.
അതിനിടെ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബി ജെ പി രംഗത്തെത്തി. ഇരയുടെ കുടുംബത്തെ കാണാൻ പോലീസ് തങ്ങളെ അനുവദിച്ചില്ലെന്നും തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ് മാന്യമല്ലാത്ത രീതിയിൽ ഇരയുടെ മൃതദേഹം വലിച്ചിഴച്ചതെന്നും ബി ജെ പി നേതാക്കൾ വിമർശിച്ചു. പ്രദേശത്തെ തൃണമൂൽ നേതാക്കളെ പോലീസ് തടഞ്ഞില്ലെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു.
പോലീസ് പെൺകുട്ടിയുടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ട് പോകുന്ന വിഡിയോ ബിജെപി നേതാവ് അമിത് മാളവ്യയും പങ്കുവെച്ചിട്ടുണ്ട്. തെളിവുകൾ ഇല്ലാതാക്കുന്നതിനും കുറ്റം മൂടിവെയ്ക്കുന്നതിനുമാണ് ഇത്തരം തിടുക്കം പലപ്പോഴും കാണുന്നതെന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. അതേസമയം മൃതദേഹം വലിച്ചിഴച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ ബംഗാൾ ഡിജിപിയോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications