മണിപ്പൂരിന് പിന്നാലെ നാഗാലാന്റിലും; ബിജെപിക്ക് ഞെട്ടൽ, കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി അധ്യക്ഷൻമാർ
ഇംഫാൽ; കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു ഒരു കലാത്ത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. എന്നാൽ കോൺഗ്രസ് മുക്ത ഭാരതമെന്ന ആഹ്വാനവുമായി ബിജെപി തുനിഞ്ഞ് ഇറങ്ങിയതോടെ ഇവിടങ്ങളിൽ നിന്ന് കോൺഗ്രസ് പുറത്തായി. ശക്തി കേന്ദ്രങ്ങളിൽ വേരുറപ്പിച്ചും അല്ലാത്തയിടങ്ങളിൽ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടിയുമായിരുന്നു ബിജെപി അധികാരം കൈക്കലാക്കിയത്.
Recommended Video
എന്നാൽ ഇവിടങ്ങളിൽ ബിജെപിയുടെ കണക്ക് കൂട്ടലുകൾ പാടെ പിഴയ്ക്കുകയാണോ? മണിപ്പൂരിനും മേഘാലയയ്ക്കും പിന്നാലെ നാഗാലാന്റിലാണ് പുതിയ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

കണക്ക് കൂട്ടലുകൾ പിഴക്കുന്നു
ബിജെപി മുക്തമായിരുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. 2013 ൽ കേവലം 9 എംഎൽഎമാർ മാത്രമായിരുന്നു പാർട്ടിക്ക് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ 2019 ആയപ്പോഴേക്കും ഇത് 140 ആയി ബിജെപി ഉയർത്തി. പ്രാദേശിക പാർട്ടികളുടെ പിൻബലത്തിലൂടെയായിരുന്നു ഇത്. ബിജെപിയുടെ തേരോട്ടത്തിൽ ക്ഷയിച്ചത് പ്രാദേശിക പാർട്ടികൾ ആയിരുന്നില്ല.

കോൺഗ്രസിനായിരുന്നു തിരിച്ചടി
കോൺഗ്രസിനായിരുന്നു ഏറ്റവും വലിയ തിരിച്ചടി. സീറ്റുകളുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെ കുറവായിരുന്നു കോൺഗ്രസിന് സംഭവിച്ചത്. എന്നാൽ പ്രാദേശിക പാർ്ടികളുടെ സഖ്യത്തോടെ പ്രാതിനിധ്യം ഉറപ്പിച്ച ബിജെപിക്ക് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തുടരെ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

മണിപ്പൂരോടെ തുടക്കം
മണിപ്പൂരോടെയായിരുന്നു ഇതിന് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ 9 എംഎൽഎമാർ സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. മൂന്ന് ബിജെപി എംഎൽഎമാരും 4 എൻപിപി എംഎൽഎമാരും ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎയും ഒരു സ്വതന്ത്രനുമാണ് പാർട്ടി വിട്ടത്.

ഭിന്നത രൂക്ഷം
ഇതോടെ ബിജെപി സർക്കാരിനെ താഴെയിറക്കി കോൺഗ്രസ് അധികാരമേറുമെന്ന് കണക്കാക്കപ്പെട്ടെങ്കിലും അവസാന നിമിഷം കാര്യങ്ങൾ പാടെ മാറി മറിഞ്ഞു. അമിത് ഷാ ഇടപെട്ട് 4 എൻപിപി എംഎൽഎമാരെ തിരിച്ചെത്തിച്ചതോടെയായായിരുന്നു ഇത്. നാല് പേർക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കൊണ്ടായിരുന്നു ഷായുടെ ഈ നീക്കം.

അതൃപ്തിയിൽ നേതാക്കൾ
എന്നാൽ ഷായുടെ ഈ നീക്കം സഖ്യത്തിനുള്ളിലെ മറ്റൊരു പ്രാദേശിക കക്ഷിയേയും കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തിയ എംഎൽഎമാരേയും ബിജെപിയിലെ തന്നെ മുതിർന്ന എംഎൽഎമാരേയും ചൊടിപ്പിച്ചിട്ടുണ്ട്. കൂടുതൽ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഉയർത്തി ഇവർ രംഗത്തെത്തിയിട്ടുണ്ട്.

മേഘാലയയിലും
അതേസമയം മണിപ്പൂരിലെ അസ്വസ്ഥതകൾ മേഘാലയിലും പ്രതിഫലിക്കുന്നുണ്ടെന്ന അഭ്യൂഹം ശക്തമാണ്. ഭരണകക്ഷിയായ എൻപിപിയിലെ ചില അംഗങ്ങൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി കോൺറോഡ് സാംഗ്മയ്ക്കെതിരെ മന്ത്രിസഭയിലെ ചില അംഗങ്ങൾ എതിർപ്പ് ഉയർത്തിയിട്ടുണ്ടെന്ന് കോൺഗ്രസും അവകാശപ്പെട്ടിരുന്നു.

കത്തയച്ച് നേതാക്കൾ
ഇതിനിടെ നാഗാലാന്റിലും വലിയ പൊട്ടിത്തെറിയാണ് പാർട്ടിയിൽ ഉണ്ടായിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 10 ബിജെപി ജില്ലാ അദ്ധ്യക്ഷന്‍മാര്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. അധ്യക്ഷൻ തെംജെന്‍ ഇമ്‌നയേയും മന്ത്രിയും നേതാവുമായ ലേംഗ്കുമേറിനേയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് നേതാക്കളുടെ ആവശ്യം.

കത്ത് നൽകി
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള രാം മാധവ്, നാഗാലാന്റ് മുഖ്യമന്ത്രി വൈ പാട്ടൺ, ദേശീയ ജനറൽ സെക്രട്ടറി അജയ് ജാംവാൾ എന്നിവർക്കാണ് കത്ത് നൽകിയിരിക്കുന്നത്. വോഖ, കിപ്ഹിരേ , കൊഹിമ, പേരേൻ, മോൻ, ടുവെൻസാംഗ്, നോക്ലാക്ക്, അബോയ് എന്നിവടങ്ങളിൽ നിന്നുള്ള സെക്രട്ടറിമാരാണ് കത്തയച്ചിരിക്കുന്നത്.

കാരണമില്ലാതെ പുറത്താക്കി
പേക്ക് ജില്ലാ അദ്ധ്യക്ഷനെ പുറത്താക്കിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ജൂൺ 23 നാണ് അദ്ദേഹത്തെ പാർട്ടി നേതൃത്വം തത്സാനത്ത് നിന്ന് പുറത്താക്കിയത്. അദ്ദേഹത്തെ ഒരു കാരണവുമില്ലാതെയാണ് പുറത്താക്കിയതെന്നും മുൻകൂട്ടി യാതൊരു അറിയിപ്പും നൽകിയിരുന്നില്ലെന്നും നേതാക്കൾ പറയുന്നു.

നാല് പേരേയും
നാല് ജില്ലാ അധ്യക്ഷൻമാരേയും ഉടൻ പുറത്താക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ, ജില്ലാ അധ്യക്ഷൻമാർ ആരോപിച്ചു. തെംജെന്‍ ഇമ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഒരാള്‍ക്ക് ഒരു പദവി എന്ന നയം മനാഗാലാന്‍ഡിലും നടപ്പിലാക്കണമെന്നും ജില്ല അദ്ധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടു.

നാഗാലാന്റിൽ
2019 ൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നില്ല. 60 അംഗ സഭയിൽ ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 26 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. 17 സീറ്റുള്ള നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടിയെ 12 സീറ്റുള്ള ബിജെപി പിന്തുണച്ച് കൊണ്ടായിരുന്നു അധികാരം പിടിച്ചത്.












Click it and Unblock the Notifications