അടിയന്തരാവസ്ഥ കാലത്ത് മോദി വഹിച്ചത് നിര്‍ണായക പങ്ക്.... വേഷം മാറി ജയിലുള്ളവരെ സഹായിച്ചു!!
അടിയന്തരാവസ്ഥയില്‍ മോദിയുടെ സഹായങ്ങള്‍
ദില്ലി: രാജ്യം അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷികത്തിലൂടെ കടന്നുപോകുകയാണ്. ജനാധിപത്യം ഒന്നാകെ തകര്‍ന്ന വര്‍ഷം കൂടിയായിരുന്നു 1975. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ ഭരണവും അതില്‍ ചവിട്ടിയരക്കപ്പെട്ടവരുടെ ജീവിതവും ഇന്നും ഉണങ്ങാത്ത മുറിവാണ്. പക്ഷേ ഈ സമയത്ത് നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര എങ്ങനെയാണ് ജീവിച്ചിരുന്നത്. അദ്ദേഹം സജീവ ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ നിന്നാണല്ലോ ബിജെപിയിലെത്തിയത്. അതുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി പലരും ഇക്കാര്യങ്ങളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്തത്.
രസകരമായ ഒരു വസ്തുതയാണ് ഇത്തരത്തില്‍ പുറത്തുവന്നിരിക്കുന്നത്. അടിയന്തരാവസ്ഥകാലത്ത് മോദി ധീരമായ പലകാര്യങ്ങളും ചെയ്തിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ മോദി നടത്തിയ പലശ്രമങ്ങളെയും സോഷ്യല്‍ മീഡിയ ഇപ്പോള്‍ വാനോളം പുകഴ്ത്തുകയാണ്. ഒരുപക്ഷേ അടിയന്തരാവസ്ഥയായിരിക്കാം മോദിയെ കോണ്‍ഗ്രസ് വിരുദ്ധനാക്കിയത് എന്ന് പോലും ചിലര്‍ പറയുന്നുണ്ട്.
നേതാക്കളെ കൂട്ടത്തോടെ ജയിലിലിട്ടു
അടിയന്തരാവസ്ഥ കാലത്ത് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലില്‍ ഇട്ടിരുന്നു. അന്ന് ജനസംഘത്തിന്റെ നേതാക്കളെ തിരഞ്ഞ് പിടിച്ചും അറസ്റ്റുണ്ടായിരുന്നു. ഭരണത്തെയും അടിയന്തരാവസ്ഥയെയും ആര് വിമര്‍ശിച്ചാലും അറസ്റ്റ് ചെയ്യാനായിരുന്നു ഇന്ദിരയുടെ കല്‍പ്പന. സിനിമകള്‍ക്ക് നിയന്ത്രണം വരെ ഏര്‍പ്പെടുത്തിയിരുന്നു. കൂട്ടം കൂടി നിന്നാല്‍ അറസ്റ്റ് ചെയ്യുക നിര്‍ബന്ധിത ഷണ്ഡീകരണം എന്നിവയൊക്കെ അതില്‍ ഭീകരമായ കാര്യങ്ങളായിരുന്നു. പല ക്രൂരതകളും അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് പുറംലോകമറിഞ്ഞത്.
മോദിയുടെ തന്ത്രങ്ങള്‍
പോലീസിനെതിരെ ഗംഭീര തന്ത്രങ്ങളാണ് മോദി പുറത്തെടുത്തത്. അതുകൊണ്ട് അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടി വന്നില്ല. പല വ്യത്യസ്ത രീതികളും ഒളിച്ചിരിക്കുന്നതിനായി മോദി സ്വീകരിച്ചിരുന്നു. സിഖുക്കാരന്റെ വേഷത്തിലാണ് അദ്ദേഹം നടന്നിരുന്നത്. സര്‍ദാര്‍ നരേന്ദ്ര സിംഗ് മോദി എന്ന് പേര് മാറ്റുകയും ചെയ്തു. പലപ്പോഴും പോലീസിന് ഇത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. അക്കാലത്ത് ആര്‍എസ്എസിന്റെ വെറുമൊരു പ്രചാരക് മാത്രമായിരുന്നു മോദി. ആര്‍എസ്എസിനകത്ത് ഇന്ദിരയുടെയും പോലീസിന്റെയും നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ യുവാക്കള്‍ തീരുമാനിച്ചിരുന്നു. അതിന്റ ഭാഗമായിരുന്നു മോദി.
ആര്‍എസ്എസ് നിരോധിക്കപ്പെട്ടു
അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസിനെ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തകരെ എവിടെ വെച്ച് കണ്ടാലും അറസ്റ്റ് ചെയ്യാനായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ഓര്‍ഡര്‍. അതുകൊണ്ടാണ് വേഷം മാറുക എന്ന തന്ത്രം സ്വീകരിച്ചത്. അക്കാലത്ത് നിരോധിച്ച സാഹിത്യവും കൊണ്ട് ദില്ലിയിലേക്ക് അദ്ദേഹം യാത്ര ചെയ്തിരുന്നു. സിഖ് വേഷവും കൊണ്ടായിരുന്നു യാത്ര. ജനസംഘം നേതാക്കളെ ജയിലില്‍ വച്ച് കാണുകയും ചെയ്തിരുന്നു. അന്ന് 25 വയസ്സുണ്ടായിരുന്ന മോദി സന്ന്യാസിയുടെ വേഷത്തില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ പോലുള്ള പ്രമുഖ നേതാക്കളെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രമുഖ നേതാക്കളെ സഹായിച്ചു
അടിയന്തരാവസ്ഥ കാലത്ത് മോദി സാധാരണ പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ താഴേക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നു. പ്രമുഖ നേതാക്കളുമായി ബന്ധപ്പെടാനുള്ള ഇടനിലക്കാരനായിട്ടാണ് മോദി പ്രവര്‍ത്തിച്ചത്. നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ രാജ്യം മുഴുവന്‍ അദ്ദേഹം പ്രചരിപ്പിച്ചിരുന്നു. ഈ പുസ്തകത്തിലുള്ള ആശയങ്ങള്‍ വഴി അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായി. പുറം ലോകം ഈ പ്രതിഷേധങ്ങളിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞിരുന്നത്. ഇത് വലിയ രീതിയില്‍ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു.
നേതാവായി ഉയര്‍ന്നു...
ഇന്ന് കാണുന്ന നേതാവായി മോദിയെ വളരാന്‍ സഹായിച്ചത് ഒളിവ് ജീവിതത്തില്‍ വഹിച്ച കാര്യങ്ങളാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം മോദിയുടെ വീക്ഷണങ്ങള്‍ വലിയ രീതിയില്‍ ആര്‍എസ്എസിനെ പോലും സ്വാധീനിക്കുന്നതാണ് കണ്ടത്. വലിയ രീതിയിലുള്ള പിന്തുണയും അദ്ദേഹത്തിന് ആര്‍എസ്എസില്‍ നിന്ന് ലഭിച്ചു. ചിന്തിക്കുന്ന മനുഷ്യന് എന്ന ലേബല്‍ അങ്ങനെയാണ് അദ്ദേഹം ഉണ്ടാക്കിയെടുത്തത്. പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായതും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയതും ഈ ഗുണങ്ങള്‍ കൊണ്ടാണ്. ആര്‍എസ്എസിനകത്ത് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത നിരവധി മുതിര്‍ന്ന നേതാക്കളുമുണ്ടായിരുന്നു.
മെയില്‍ ഷോവനിസ്റ്റ് പിഗുകള്‍.... മോഹന്‍ലാല്‍ രാജിവെക്കണം, അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് എന്‍എസ് മാധവന്
ജസ്ന തിരോധാനം: സഹോദരൻ ജെയ്സ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തള്ളി