എൻഐഎയുടെ രാജ്യവ്യാപക റെയ്ഡ്; 10 സംസ്ഥാനങ്ങളിലായി 100 ഓളം പോപ്പുലർ ഫ്രണ്ട് നേതാക്കൾ കസ്റ്റഡിയിൽ
ദില്ലി: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എൻ ഐ എ നടത്തിയ റെയ്ഡിൽ 100 ഓളം നേതാക്കൾ കസ്റ്റഡിയിൽ. വിവിധ സംസ്ഥാനങ്ങളിലായി 40 ഓളം ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമായിട്ടായിരുന്നു വ്യാഴാഴ്ച പുലർച്ചെയോടെ റെയ്ഡ് നടന്നത്. എൻ ഐ എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചേർന്നായിരുന്നു റെയ്ഡ് നടത്തിയത്. ഇതാദ്യമായാണ് രാജ്യവ്യാപകമായി ഇത്തരത്തിലുള്ള നീക്കം അന്വേഷണ ഏജൻസികളിൽ നിന്നും ഉണ്ടാകുന്നത്.

കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ഡൽഹി, ബിഹാർ എന്നീ സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളും ഓഫീസുകളുമാണ് റെയ്ഡ് ചെയ്തത്. കേരളത്തിൽ നിന്ന് ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേരളത്തിൽ നിന്നും 13 പേരും യുപിയിൽ നിന്ന് രണ്ട് പേരും അറസ്റ്റിലായതായി റിപ്പോർട്ടുണ്ട്. ഡൽഹിയിലെ ഷഹീൻ ബാഗ്, ഗാസിപൂർ എന്നിവിടങ്ങളിൽ നിന്നും നേതാക്കളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അസമിൽ 9 പേരെ കസ്റ്റഡിയിൽ എടുത്തതായി അസം പോലീസ് അറിയിച്ചു.

അസമിൽ എൻ ഐ എയും സംസ്ഥാന പോലീസും സംയുക്തമായിട്ടായിരുന്നു റെയ്ഡ് നടത്തിയത്. രാത്രി ഗുവാഹത്തിയിലെ ഹതിഗാവ് മേഖലയിലായിരുന്നു റെയ്ഡ് നടന്നത്. തമിഴ്നാട്ടിൽ മധുര, തേനി, ഡിണ്ടിഗൽ, രാമനാഥപുരം, കടലൂർ, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പി എഫ് ഐയുടെ കടലൂർ ജില്ലാ നേതാവ് പ്യാസ് അഹമ്മദ്, മധുരൈ ജില്ലാ സെക്രട്ടറി യാസർ അറാഫത്ത് എന്നിവരെ എൻ ഐ എ ചോദ്യം ചെയ്തു.

അതേസമയം കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂ ജില്ലകളിലായിരുന്നു റെയ്ഡ്. സംസ്ഥാനത്ത് നിന്നും കസ്റ്റഡിയിലെടുത്ത 13 പേരിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അധ്യക്ഷൻ സി പി മുഹമ്മദ് ബഷീർ , ദേശീയ കൗൺസിൽ അംഗം പ്രൊഫ. പി കോയ എന്നിവർ ഉൾപ്പെടുന്നു. നേതാക്കളുടെ വീടുകളിൽ നിന്നും മൊബൈൽ ഫോണുകൾ, ലാപ് ടോപ്, ടാബ്, എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ നേതാക്കളെ കൊച്ചി എൻ ഐ എ ഓഫീസിൽ എത്തിച്ചു.

തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുക, തീവ്രവാദ ക്യാമ്പുകൾ സംഘടിപ്പിക്കുക, ഇതിനായി ആളെ ചേർക്കാനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്ത നേതാക്കൾക്കെതിരെയാണ് അന്വേഷണമെന്ന് എൻ ഐ എ വ്യക്തമാക്കി. നേരത്തേ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും 38 കേന്ദ്രങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു.

നിസാമാബാദ്, കുർണൂൽ, ഗുണ്ടൂർ, നെല്ലൂർ ജില്ലകളിലായി 23 എൻഐഎ ഉദ്യോഗസ്ഥരുടെ സംഘമായിരുന്നു ഒരേ സമയം തിരച്ചിൽ നടത്തിയത്. ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത നാല് പേർക്കെതിരെ യു എ പി എ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പി എഫ് ഐയുമായി ബന്ധപ്പെട്ട് 100 ഓളം കേന്ദ്രങ്ങളിൽ അടുത്തിടെ റെയ്ഡ് നടന്നിരുന്നതായും പത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തതായും എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.












Click it and Unblock the Notifications