ഹൈക്കമാന്‍ഡിനെ കൂസാതെ സിദ്ദു, നിര്‍ത്താതെ പ്രഖ്യാപനം, രാഹുല്‍ പോലും അറിഞ്ഞില്ല, ചന്നിക്ക് ഷോക്ക്
ദില്ലി: പഞ്ചാബില്‍ പിടിവിട്ട റോക്കറ്റ് പോലെ കുതിക്കുകയാണ് നവജ്യോത് സിംഗ് സിദ്ദു. സ്വന്തമായി പ്രഖ്യാപനങ്ങള്‍ വരെ അദ്ദേഹം നടത്തി തുടങ്ങിയിരിക്കുകയാണ്. പരസ്യമായി സംസ്ഥാനത്തിന്റെ സാഹചര്യം ദയനീയമാണെന്ന് വരെ അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്. ഇതോടെ പ്രശ്‌നങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണ്.
ഭാര്യക്ക് നട്ടെല്ലിന് സര്‍ജറി, കൈയ്യില്‍ ആകെ 750 രൂപ, നിര്‍മാതാവ് പണം തന്നില്ലെന്ന് അലി അക്ബര്‍
മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പരസ്യമായി തന്നെ സിദ്ദു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന് ഇനി അദ്ദേഹവുമായി സംസാരിക്കുമോ എന്ന് പോലും സംശയമാണ്. മുഖ്യമന്ത്രി സ്ഥാനത്തില്‍ ദളിത് ഫോര്‍മുല എന്ന കാര്‍ഡ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുന്നോട്ട് വെക്കുന്നതാണ്. പഞ്ചാബില്‍ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളിലും ഈ തന്ത്രം പ്രയോഗിക്കുന്നുണ്ട്.

സിദ്ദു ഔദ്യോഗികമായിട്ടല്ലെങ്കിലും സ്വന്തം നിലയ്ക്ക് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസിന് തലവേദനയാവുന്നത്. സ്ത്രീകള്‍ക്കായുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ പിന്തുണ നേടുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. വിദ്യാഭ്യാസത്തില്‍ സ്ത്രീകള്‍ക്കുള്ള സഹായവും പ്രഖ്യാപിച്ചവയിലുണ്ട്. വീട്ടമ്മമാര്‍ക്ക് എട്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകളാണ് സിദ്ദു പ്രഖ്യാപിച്ചത്. പ്രകടന പത്രിക തീരുമാനമാവും മുമ്പേ പ്രഖ്യാപനമാണ് സിദ്ദു നടത്തിയിരിക്കുന്നത്. അഞ്ചാം ക്ലാസ് പാസാകുന്ന പെണ്‍കുട്ടി അയ്യായിരം രൂപയും, പത്താം ക്ലാസാണെങ്കില്‍ അത് 15000 രൂപയുമായും ലഭിക്കും. കൂടുതല്‍ മുന്നോട്ടുള്ള പഠനത്തിനായിട്ടാണ് ഈ സഹായം.

പന്ത്രണ്ടാം ക്ലാസ് പാസാകുന്ന പെണ്‍കുട്ടികള്‍ക്ക് ഇരുപതിനായിരം രൂപയാണ് ധനസഹായമായി ലഭിക്കുക. പെണ്‍കുട്ടികളുടെ ഉന്നത പഠനത്തിനായി കമ്പ്യൂട്ടര്‍ ടാബ്ലെറ്റുകളും നല്‍കുമെന്ന് സിദ്ദു പ്രഖ്യാപിച്ചു. കോളേജുകളില്‍ ഉന്നത പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇരുചക്ര വാഹനങ്ങളും കോണ്‍ഗ്രസ് നല്‍കുമെന്ന് സിദ്ദു പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസത്തില്‍ രണ്ടായിരം രൂപ വെച്ച് നല്‍കും. ഒപ്പം എട്ട് ഗ്യാസ് സിലിണ്ടറുകള്‍ മാസത്തില്‍ ലഭിക്കുകയും ചെയ്യും. പഞ്ചാബിലെ ബര്‍നാല ജില്ലയിലെ പ്രചാരണത്തിലാണ് സിദ്ദു പ്രഖ്യാപനം നടത്തിയത്. ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് വനിതാ വോട്ടര്‍മാരുടെ പിന്തുണയുണ്ട്. ഇതിനെ മറികടക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്.

സിദ്ദുവിന്റെ പോര് അവിടെ കൊണ്ടും തീര്‍ന്നിട്ടില്ല. പഞ്ചാബ് കടബാധ്യതയിലൂടെയാണ് കടന്നുപോകുന്നതെന്നും, വൈകാതെ പാ്പ്പരാകുമെന്നും സിദ്ദു തുറന്നടിച്ചു. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണ്. ജനക്ഷേമമാണ് എനിക്ക് ആവശ്യം. എങ്ങനെയാണ് നമ്മള്‍ ജനക്ഷേമ സംസ്ഥാനമാകുക. നമ്മള്‍ കടക്കെണിയിലാണ്. സ്വാധീനമുള്ളവരാണ് ജനങ്ങളുടെ പണം ഉപയോഗിക്കുന്നത്. ഈ കൊള്ളയാണ് അവസാനിപ്പിക്കേണ്ടത്. ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ സര്‍ക്കാരിനെ കുറിച്ച് നല്ലത് പറയാന്‍ ഞാനില്ല. ജനങ്ങള്‍ അത് തീരുമാനിക്കട്ടെ. ആരുമായും മത്സരത്തിനില്ല. എന്നോട് തന്നെയാണ് മത്സരമെന്നും സിദ്ദു പ്രഖ്യാപിച്ചു.

ക്യാപ്റ്റന്റെ കൈകള്‍ ഇഡിയും ഐടിയും ചേര്‍ന്ന് ബന്ധിച്ചിരിക്കുകയാണ്. ബിജെപി പറയുന്നത് കേട്ടാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഓരോന്ന് ചെയ്യുന്നത്. ബിജെപി ഈ തന്ത്രമാണ് എല്ലായിടത്തും ഉപയോഗിക്കുന്നത്. ബീഹാറിലും ബംഗാളിലും അവര്‍ ഇതേ രീതിയാണ് പ്രയോഗിക്കുന്നത്. സര്‍വേകള്‍ക്കായി കോണ്‍ഗ്രസ് ലക്ഷങ്ങളാണ് ചെലവാക്കിയത്. കോണ്‍ഗ്രസിലും മാറ്റമില്ല. പഞ്ചാബ് മോഡലിന് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആവശ്യമില്ല. എഎപി കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തോറ്റതാണ്. ജനകീയ വിഷയങ്ങളിലെ നിലപാടാണ് ജനങ്ങള്‍ നോക്കുക. ആ അജണ്ടയ്ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനില്ലെന്നും സിദ്ദു വ്യക്തമാക്കി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഞ്ച് ലക്ഷം തൊഴില്‍ ഉറപ്പായും നല്‍കുമെന്ന് സിദ്ദു പറയുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സിദ്ദു വ്യക്തമാക്കി. ഇതും കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുയാണ്. പഞ്ചാബിലെ പാവപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങളായി പതിമൂന്നിന പരിപാടികള്‍ താന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു. കര്‍ഷകരെ പേടിച്ച് ജലന്ധറില്‍ ഓഫീസ് പോലും തുറക്കാത്തവരാണ് ബിജെപിക്കാര്‍. അവരുടെ പാര്‍ട്ടിയില്‍ ഭയപ്പെടുത്തിയാണ് ആളുകളെ ചേര്‍ക്കുന്നത്. ഒന്നുകില്‍ ജയിലില്‍ പോവുക ഇല്ലെങ്കില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക എന്നതാണ് അവരുടെ ശൈലി. ദില്ലിയില്‍ 22000 അധ്യാപകര്‍ തെരുവില്‍ ഇരിക്കുകയാണ്. അവിടെ കെജ്രിവാള്‍ ഒന്നും ചെയ്യുന്നില്ല. ഇവിടെ വന്ന് വീരവാദം പറയുകയാണെന്നും സിദ്ദു ആരോപിച്ചു.

അതേസമയം ഹൈക്കമാന്‍ഡ് ആകെ അമ്പരന്ന് നില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധി പോലും അറിയാതെയാണ് സിദ്ദു പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. പഞ്ചാബിന് ഒരുപാട് ബാധ്യതകള്‍ ഉള്ളതിനാല്‍ ഇത്രയും വലിയ പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി പോലും സിദ്ദു നടത്താന്‍ പോകുന്ന പ്രഖ്യാപനം അറിഞ്ഞിരുന്നില്ല. ഹൈക്കമാന്‍ഡ് നേതാക്കള്‍ കടുത്ത അസംതൃപ്തിയിലാണ്. ഒറ്റക്കെട്ടായി നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുകയാണ്. സിദ്ദുവിനോട് എത്ര പറഞ്ഞിട്ടും പ്രശ്‌നം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ രാഹുല്‍ മടങ്ങി വന്നാല്‍ നടപടിയെടുക്കാനാണ് സോണിയ താല്‍പര്യപ്പെടുന്നത്. സിദ്ദുവിന്റെ ടീമിനെ തന്നെ വെട്ടിനിരത്താനാണ് സാധ്യത.












Click it and Unblock the Notifications