ഉയരുന്ന രോഗവ്യാപനവും ആശങ്കയും; തുടർച്ചയായ രണ്ടാം ദിവസവും രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,23,354 പേർ രോഗമുക്തി നേടിയത് ആശ്വാസമാണെങ്കിലും രോഗികളുടെ എണ്ണത്തിലെ വലിയ വർധനവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ. അതിവേഗം ഉയരുന്ന രോഗവ്യാപനം ആശങ്കയും വർധിപ്പിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,34,692 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 1,45,26,609 ആയി.
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,23,354 പേർ രോഗമുക്തി നേടിയത് ആശ്വാസമാണെങ്കിലും രോഗികളുടെ എണ്ണത്തിലെ വലിയ വർധനവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 1,341 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 1,26,71,220 പേർ രോഗമുക്തി നേടിയപ്പോൾ 1.75,649 പേരാണ് മരണപ്പെട്ടത്. നിലവിൽ 16,79,740 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.
ഡൽഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവും കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തി. 19,486 പേർക്കാണ് ഡൽഹിയിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 63,729 പേർക്കും രോഗം ബാധിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഇരു സംസ്ഥാനങ്ങളിലും രോഗനിരക്ക് ഇത്രയും ഉയരുന്നത്. 803623 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെങ്കിൽ മഹാരാഷ്ട്രയിലത് 3703584 ആണ്.
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്താണ്യ 1,197301 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പിന്നിൽ കർണാടകയും തമിഴ്നാടും ആന്ധ്രപ്രദേശുമാണ്. കേരളത്തിൽ ഇന്നലെ 10,031 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,32,267 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,933 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Recommended Video
ആഗോള തലത്തിലും കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ലോകമെമ്പാടും 140,299,224 പേർക്ക് മാരകമായ പകർച്ചവ്യാധി ബാധിച്ചിരിക്കുന്നു. 119,215,697 പേർ സുഖം പ്രാപിച്ചപ്പോൾ 3,006,449 പേർ മരിച്ചു. അമേരിക്കയിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. പിന്നിൽ ഇന്ത്യയാണ്. ബ്രസീലിലും ഫ്രാൻസിലും റഷ്യയിലുമെല്ലാം കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേള വെട്ടിച്ചുരുക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേള രോഗവ്യാപനം കുത്തനെ ഉയരാൻ കാരണമാകുമെന്ന ആശങ്ക നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ചടങ്ങുകൾ ചുരുക്കാൻ പ്രധാനമന്ത്രി സംഘാടകരോട് ആവശ്യപ്പെട്ടത്. കുംഭമേള നടത്തുന്ന സന്യാസിമഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു.