ഒമൈക്രോണിനിടെ ആശങ്കയായി 'ഫ്ലുറോണ'; ഇസ്രായേലിൽ ആദ്യ കേസ്
ജെറുസലേം; ലോകത്ത് ഒമൈക്രോൺ ഭീതി പടരുന്നതിനിടെ ആശങ്കയായി പുതിയ രോഗം സ്ഥിരീകരിച്ചു. കൊറോണയും ഇൻഫ്ലുവൻസയും ഒരുമിച്ച് വന്ന പുതിയ രോഗാവസ്ഥ ഇസ്രായേലിലാണ് സ്ഥിരീകരിച്ചത്. ഫ്ലുറോണ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
30 വയസുള്ള ഗർഭിണിയായ സ്ത്രീയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവർ കൊവിഡിനോ ഫ്ലൂ വാക്സിനോ നേരത്തേ എടുത്തിരുന്നില്ല. നിലവിൽ അവരുടെ രോഗം ഭേഗമായെന്നും ഡിസ്ചാർജ് ചെയ്തെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ത്രീക്ക് ഗുരുതരമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൊറോണ പരിശോധനയും ഇൻഫ്ലുവൻസ പരിശോധനയും നടത്തിയിരുന്നു. ഇവ രണ്ടും പോസറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു, ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിലെ സ്പെഷ്യലിസ്റ്റ് പ്രൊഫസർ അർനോൺ വെഗ്നിറ്റ്സർ പറഞ്ഞു.
ആരോഗ്യ മന്ത്രാലയം ഇപ്പോഴും കേസ് പഠിച്ചുകൊണ്ടിരിക്കുകയാണ്, രണ്ട് വൈറസുകളുടെ സംയോജനം കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മറ്റ് രോഗികൾക്ക് "ഫ്ലോറോണ" ഉണ്ടായിട്ടുണ്ടാകാമെന്നും എന്നാൽ രോഗനിർണയം നടത്തിയിട്ടില്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്ത് ഇൻഫ്ലുവൻസ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. 1849 കേസുകളായിരുന്നു കഴിഞ്ഞയാഴ്ച രാജ്യത്ത് സ്ഥിരീകരിച്ചത് മാത്രമല്ല സപ്റ്റംബറിന് ശേഷം ആദ്യമായി കൊവിഡ് കേസുകളിലും വലിയ വർധനവാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നാലായിരം കേസുകളായിരുന്നു സ്ഥിരീകരിച്ചത്.
Recommended Video