മക്കാ മസ്ജിദ് സ്ഫോടനക്കേസ്: വിധി പ്രസ്താവിച്ച ജഡ്ജി രാജിവെച്ചു, രാജിക്ക് പിന്നിൽ ദുരൂഹത!
ഹൈദരാബാദ്: മക്ക മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജി രാജിവെച്ചു. മക്ക മസ്ജിദ് സ്ഫോടനക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജസ്റ്റിസ് രവീന്ദർ റെഡ്ഡി രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ ദേശീയ അന്വേഷണ ഏജൻസി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈദരാബാദ് എൻഐഎ കോടതി കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടത്.
2007 മെയ് 18നാണ് ഹൈദരാബാദിലെ മക്കാ മസ്ജിദിൽ സ്ഫോടനമുണ്ടായത്. മസ്ജിദിൽ നമസ്ക്കരിക്കാനെത്തിയ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച് വന്നിരുന്ന കേസ് 2011ലാണ് എൻഐഎ ഏറ്റെടുക്കുന്നത്. അഞ്ച് പേരെയാണ് കേസില്‍ പ്രതി ചേർത്തിരുന്നത്. പത്ത് പേരിൽ അസീമാനന്ദ ഉൾപ്പെടെ അഞ്ച് പേരാണ് വിചാരണ നേരിട്ടത്.

ആർഎസ്എസ് പ്രചാരകനായിരുന്ന സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്താണ് പോലീസും എൻഐഎയും കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് 11 വര്‍ഷം പഴക്കമുള്ള കേസിൽ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടത്. മൂന്നോളം ഭീകരാക്രമണ കേസുകളാണ് അസീമാനന്ദിനെതിരെ ഉണ്ടായിരുന്നത്. കേസിൽ എൻഐഎയുടെ അധിക ചുമതലയുണ്ടായിരുന്ന പ്രഭിത അംബേദ്കറെ രണ്ട് ആഴ്ച മുമ്പാണ് തൽസ്ഥാനത്തുനിന്ന് നീക്കിയത്.












Click it and Unblock the Notifications