ബിജെപിക്ക് കനത്ത തിരിച്ചടി! യുപി മന്ത്രിസഭയില്‍ നിന്ന് സഖ്യകക്ഷി മന്ത്രി ചുതലയൊഴിഞ്ഞു
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കനത്ത തിരിച്ചടികളാണ് യുപിയില്‍ ബിജെപി നേരിടുന്നത്. എസ്പിയും ബിഎസ്പിയും ചേര്‍ന്ന് ബിജെപിക്കെതിരെ സഖ്യത്തിലാണ് ഇവിടെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ തുറുപ്പെന്ന നിലയില്‍ പ്രിയങ്കാ ഗാന്ധിയെ യുപിയിലെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുമുണ്ട്. ഇതിനെല്ലാം പുറമേയാണ് സഖ്യകക്ഷികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി.
നേരത്തേ തന്നെ സഖ്യകക്ഷിയായ അപ്നാദള്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സഖ്യകക്ഷിയായ എസ്ബിഎസ്പിയും ബിജെപിക്കെതിരെ വാളെടുത്തു കഴിഞ്ഞു. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കി എസ്ബിഎസ്പി നേതാവും യുപി സര്‍ക്കാരില്‍ മന്ത്രിയുമായ ഓം പ്രകാശ് രാജ്ബാര്‍ തന്‍റെ വകുപ്പൊഴിഞ്ഞു.
സംവരണം
ഒബിസി ക്വട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് എസ്ബിഎസ്പി മുന്നോട്ടു വെക്കുന്ന ആവശ്യം. ഇത് അംഗീകരിച്ചാല്‍ മാത്രമെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ഉണ്ടാവുകയുള്ളു എന്ന് എസ്ബിഎസ്പി നേരത്തേ വ്യക്തമാക്കിയിരുന്നു.
100 ദിവസത്തെ സമയം
മുന്നണിയിലെ ചെറുപാര്‍ട്ടികളോട് ബിജെപി നിഷേധാത്മകമായ നിലപാടാണ് തുടരുന്നതെന്ന വിമര്‍ശനവും എസ്ബിഎസ്പി ഉന്നയിച്ചിരുന്നു.ഒബിസി ക്വാട്ടയില്‍ 27 ശതമാനം സംവരണമെന്ന് ആവശ്യം നടപ്പിലാക്കാന്‍ 100 ദിവസത്തെ സമയമായിരുന്നു എസ്ബിഎസ്പി അധ്യക്ഷനും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഒം പ്രകാശ് രാജ്ബര്‍ ബിജെപിക്ക് നല്‍ക്കിയിരുന്നത്.
വകുപ്പൊഴിഞ്ഞു
എന്നാല്‍ ഇതിനിടയില്‍ പിന്നോക്ക ക്ഷേമ കമ്മീഷനിലേക്കുള്ള തസ്തികയില്‍ പിന്നോക്കക്കാരെ തഴഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ നടപടിയാണ് രാജ്ഭറിനെ ചൊടിപ്പിച്ചത്. താന്‍ വകുപ്പ് ഒഴിയുകയാണെന്നും ഇനി വകുപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാദ് കൈകാര്യം ചെയ്യട്ടേയെന്ന് രാജ്ഭര്‍ പറഞ്ഞു.
28 പേരുടെ ലിസ്റ്റ്
പിന്നാക്ക സമുദായാംഗങ്ങളായ നിരവധി പേര്‍ ഉത്തര്‍പ്രദേശ് പിന്നോക്ക കമ്മീഷന്‍റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 28 പേരുടെ ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ
എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിയ ലിസ്റ്റില്‍ 27 പിന്നാക്കക്കാരും തഴയപ്പെട്ടു. പിന്നാക്ക ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് കമ്മീഷനെ തിരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേങ്കില്‍ പിന്നെ മന്ത്രിയായി തുടരുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും ചുമതലയൊഴിഞ്ഞ് കൊണ്ട് രാജ്ഭര്‍ ചോദിച്ചു.
സബ്കാ സാത് സബ്കാ വികാസ്
യുപിയില്‍ 44 ശതമാനം പിന്നാക്ക വിഭാഗക്കാരാണ്. സബ്കാ സാത് സബ്കാ വികാസ് എന്നാണ് മന്ത്രിസഭാ നയമെങ്കില്‍ എല്ലാവരുടേയും വികസനം ഉന്നമനമിട്ടുളളതാകണം സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം.
വോട്ട് ബാങ്ക് ലക്ഷ്യം
അല്ലാതെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആകരുത് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും രാജ്ഭര്‍ പറഞ്ഞു. ഇനി പിന്നോക്ക ക്ഷേമ വകുപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ കൈകാര്യം ചെയ്യട്ടേ.
എസ്ബിഎസ്പി
പകരം വികലാംഗ ക്ഷേമ വകുപ്പില്‍ താന്‍ തന്നെ തുടരുമെന്നും രാജ്ഭര്‍ വ്യക്തമാക്കി. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റില്‍ 312 സീറ്റുകളായിരുന്നു ബിജെപി നേടിയത്. നാല് സീറ്റുകളായിരുന്നു സഖ്യകക്ഷിയായ എസ്ബിഎസ്പി സ്വന്തമാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പ്
ഒബിസി ക്വട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് എസ്ബിഎസ്പി മുന്നോട്ടു വെക്കുന്ന ആവശ്യം. ഇത് അംഗീകരിച്ചാല്‍ മാത്രമെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ഉണ്ടാവുകയുള്ളു എന്നും രാജ്ഭര്‍ വ്യക്തമാക്കിയിരുന്നു.
ഒറ്റയ്ക്ക് മത്സരിക്കും
ആവശ്യം നടപ്പായില്ലേങ്കില്‍ യുപിയിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നാണ് എസ്ബിഎസ്പിയുടെ നിലപാട്. അതേസമയം രാജ്ഭറിന്‍റെ ചുമതലാ പിന്‍മാറ്റം മുതലെടുക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
ചെറുപാര്‍ട്ടികള്‍
ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന കക്ഷികളെ എന്‍ഡിഎയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. എസ്പിയും ബിഎസ്പിയും സഖ്യം രൂപീകരിച്ചു കഴിഞ്ഞതിനാല്‍ മറ്റു പ്രാദേശിക പാര്‍ട്ടികളിലേക്കാണ് കോണ്‍ഗ്രസ് നോട്ടം ഉന്നയിച്ചിരിക്കുന്നത്. മന്ത്രി സഭയില്‍ നിന്നുള്ള രാജ്ഭറിന്‍റെ പിന്‍മാറ്റത്തോടെ വന്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ യുപി വേദിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.