കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവത്വം തിളച്ചപ്പോൾ ഇടതൻ, കൂട്ട് റാമും കാരാട്ടും! കോണ്‍ഗ്രസ് വിട്ടു, തിരിച്ചെത്തി... 'ചിദംബരസ്മരണകൾ'

Google Oneindia Malayalam News

പളനിയപ്പന്‍ ചിദംബരം എന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് ഉറപ്പുള്ള ഒരു പേരാണ്. ഏത് രീതിയില്‍ ആകും അത് എന്നതില്‍ മാത്രമായിരിക്കും തര്‍ക്കം. സമകാലിക കോണ്‍ഗ്രസിലെ അതിശക്തരായ നേതാക്കളില്‍ ഒരാളാണ് പി ചിദംബരം. ഒരുപക്ഷേ, കോണ്‍ഗ്രസിനെ ഏറ്റവും അധികം പ്രതിരോധത്തിലാക്കാന്‍ പോകുന്നതും ചിദംബരം തന്നെ ആയിരിക്കും.

<strong>ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ; ദില്ലിയിൽ നാടകീയ രംഗങ്ങൾ</strong>ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ; ദില്ലിയിൽ നാടകീയ രംഗങ്ങൾ

ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളില്‍ ധനമന്ത്രിയായിരുന്നു ചിദംബരം. ഒരുവേള ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു. യുപിഎ സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്താവുന്ന വന്‍ അഴിമതികള്‍ക്ക് കൂട്ടുനിന്നവന്‍ എന്ന ദുഷ്‌പേര് ചരിത്രവും നീതിപീഠവും ചിദംബരത്തിന് ചാര്‍ത്തിനല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്.

ഒരുകാലഘട്ടത്തില്‍ ശക്തമായ ഇടത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു. അന്ന് കൂട്ടിനുണ്ടായിരുന്നത് പിന്നീട് ദ ഹിന്ദു എഡിറ്ററായ എന്‍ റാമും സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടും ഒക്കെ ആയിരുന്നു. ഒടുവില്‍ ചിദംബരം എത്തിയത് കടുത്ത ഇടതുവിരുദ്ധ പാളയത്തിലും. പളനിയപ്പന്‍ ചിദംബരം എന്ന പി ചിദംബരത്തിന്റെ ജീവിത വഴികളിലൂടെ....

സമ്പന്ന കുടുംബത്തില്‍ ജനനം

സമ്പന്ന കുടുംബത്തില്‍ ജനനം

തമിഴ്‌നാട്ടിലെ ചെട്ടിനാട് ആണ് പി ചിദംബരത്തിന്റെ സ്വദേശം. അവിടത്തെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനനം. മുത്തച്ഛന്‍ അണ്ണാമലൈ ചെട്ടിയാറും അച്ഛന്‍ പളനിയപ്പ ചെട്ടിയാറും സമ്പന്നരായ വ്യാപാരികള്‍ ആയിരുന്നു. എന്നാല്‍ ചിദംബരം കുടുംബ ബിസിനസിലേക്ക് ഒരുകാലത്തും തിരിഞ്ഞുനോക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ അതിലും വലുതായിരുന്നു.

പഠിക്കാന്‍ മിടുക്കന്‍

പഠിക്കാന്‍ മിടുക്കന്‍

മദ്രാസ് ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട്, പ്രസിദ്ധമായ ചെന്നൈ ലയോള കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി. അതിന് ശേഷം പ്രസിഡന്‍സി കോളേജില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദം. പിന്നീട് മദ്രാസ് ലോകോളേജില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി.

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല ചിദംബരത്തിന്റെ പഠനകാലം. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി. ലയോള കോളേജില്‍ നിന്ന് മറ്റൊരു ബിരുദാനന്തര ബിരുദവും നേടി.

കടുത്ത ഇടതന്‍

കടുത്ത ഇടതന്‍

പഠനകാലത്ത് കടുത്ത ഇടതുപക്ഷവാദിയായിരുന്നു ചിദംബരം. പിന്നീട് ദ ഹിന്ദു പത്രത്തിന്റെ എഡിറ്ററായി മാറിയ എന്‍ റാം, വനിതാവകാശ പ്രവര്‍ത്തക മൈഥിലി ശിവരാമന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് 'റാഡിക്കല്‍ റിവ്യൂ' എന്നൊരു മാസികയും തുടങ്ങിയിരുന്നു ചിദംബരം ഇക്കാലത്ത്. പിന്നീട് സിപിഎം ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടുമായും ഇക്കാലത്ത് ബന്ധമുണ്ടായിരുന്നു.

യൂത്ത് കോണ്‍ഗ്രസ്സുകാരന്‍

യൂത്ത് കോണ്‍ഗ്രസ്സുകാരന്‍

ഇടത് ആഭിമുഖ്യം മെല്ലെ ഒഴിവാക്കി ചിദംബരം എത്തപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ്സിലേക്കായിരുന്നു. തമിഴ്‌നാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി. പിന്നീട് തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

അപ്പോഴേക്കും അഭിഭാഷകന്‍ എന്ന നിലയിലും ചിദംബരം പേരെടുത്തുകഴിഞ്ഞിരുന്നു. ദില്ലിയിലും ചെന്നൈയിലും ഓഫീസുകളും തുറന്നു. സുപ്രീം കോടതിയിലും പല ഹൈക്കോടതികളിലും അഭിഭാഷകനായി.

രാജീവ് യുഗത്തിനൊപ്പം

രാജീവ് യുഗത്തിനൊപ്പം

1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ ശിവഗംഗ മണ്ഡലത്തില്‍ നിന്ന് ചിദംബരം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയിലെ രാജീവ് ഗാന്ധി യുഗത്തിനൊപ്പം ഉയര്‍ന്നുവന്ന നേതാവായിരുന്നു ചിദംബരം. 1985 ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്നു അദ്ദേഹം. പിന്നീട് വന്ന നരസിംഹറാവു മന്ത്രിസഭയിലും ചിദംബരം ഇടം നേടി. മികച്ച മന്ത്രിയെന്ന പേരും നേടിയിരുന്നു ഇക്കാലത്ത്.

കോണ്‍ഗ്രസ് വിട്ട് ടിഎംസിയിലേക്ക്

കോണ്‍ഗ്രസ് വിട്ട് ടിഎംസിയിലേക്ക്

ഇതിനിടെ മറ്റൊന്ന് കൂടി സംഭവിച്ചു. പി ചിദംബരം കോണ്‍ഗ്രസ് വിട്ടു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ത്തിയുണ്ടാക്കിയ തമിഴ് മാനില കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നു. 1996 ലെ പൊതുതിരഞ്ഞെടുപ്പില്‍ ടിഎംസി കൂടി ഉള്‍പ്പെട്ട സഖ്യമായി അധികാരത്തിലെത്തിയത്. ചിദംബരത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ സര്‍ക്കാര്‍.

ക്യാബിനറ്റ് പദവിയോടെ ധനമന്ത്രി

ക്യാബിനറ്റ് പദവിയോടെ ധനമന്ത്രി

1996 ല്‍ രൂപീകരിച്ച സഖ്യസര്‍ക്കാരിന് രണ്ട് വര്‍ഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. എച്ച്ഡി ദേവഗൗഡയും ഐകെ ഗുജ്‌റാളും ഇക്കാലയളവില്‍ പ്രധാനമന്ത്രിമാരായി. സഖ്യസര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയോടെ ധനമന്ത്രിയായിട്ടായിരുന്നു പി ചിദംബരത്തെ അവരോധിച്ചത്. 1997 ല്‍ ചിദംബരം അവതരിപ്പിച്ച ബജറ്റ് ഇന്ത്യയുടെ എക്കാലത്തേയും സ്വപ്‌ന ബജറ്റ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

തിരികെയെത്തിയപ്പോഴും ശക്തന്‍

തിരികെയെത്തിയപ്പോഴും ശക്തന്‍

1996 മുതല്‍ 2004 വരെയുള്ള കാലഘട്ടം ചിദംബരത്തിന്റെ രാഷ്ട്രീയ പരീക്ഷണങ്ങളുടേയും കാലമായിരുന്നു. 2001 ല്‍ ടിഎംസി വിട്ട ചിദംബരം സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കി. കോണ്‍ഗ്രസ് ജനായക പേരവൈ എന്നായിരുന്നു അതിന്റെ പേര്. സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായിരുന്നു ആ നീക്കം. പക്ഷേ, അത് പൂര്‍ണമായും പരാജയപ്പെട്ടു. അങ്ങനെ 2004 ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ചിദംബരം തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു.

ധനകാര്യ മന്ത്രി

ധനകാര്യ മന്ത്രി

2004 ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ചിദംബരത്തെയാണ് ധനമന്ത്രിയാക്കിയത്. ധനകാര്യവിദഗ്ധനായ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ ധനമന്ത്രിയാകാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് വര്‍ഷത്തോളം ചിദംബരം ആഭ്യന്തര മന്ത്രിയായി. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതോടെ ആയിരുന്നു ഇത്. സര്‍ക്കാരിന്റെ അവസാനകാലത്ത് ചിദംബരം ധനമന്ത്രാലയത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

വിവാദങ്ങള്‍

വിവാദങ്ങള്‍

ഒരുപാട് വിവാദങ്ങളിലും പെട്ടിട്ടുണ്ട് പി ചിദംബരം. വേദാന്ത റിസോഴ്‌സറിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായതും എയര്‍സെല്‍ മാക്‌സിസ് കേസും 2ജി അഴിമതിയും എല്ലാം ചിദംബരത്തിന്റെ പേരുമായികൂട്ടിചേര്‍ക്കപ്പെട്ടവയാണ്. ഒടുവില്‍ ഐഎന്‍എക്‌സ്-മീഡിയ കേസില്‍ ആണ് ചിദംബരത്തെ സിബിഐ കെട്ടിവരിഞ്ഞിരിക്കുന്നത്. മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരിലും പി ചിദംബരം ഒരുപാട് പഴികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

English summary
P Chidambaram: From a leftist to Congress power center- complete profile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X