പത്മാവതി വിവാദത്തിൽ സ്മൃതി ഇറാനിയും, മോദി മന്ത്രിയെ താക്കീത് ചെയ്യണം, ഇല്ലെങ്കിൽ..
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ അതിനെ സർക്കാർ നേരിടുമെന്നു സ്മൃതി ഇറാനി ഉറപ്പു നൽകിയിരുന്നു.
ജയ്പൂർ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി രജ്പുത് മഹാസഭ രംഗത്ത്. സഞ്ജയ് ലീല ബെൻസാരി ചിത്രമായ പത്മാവദിയ്ക്ക് പിന്തുണ നൽകിയുമായി ബന്ധപ്പെട്ടാണ് സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധവുമായി രജ്പുത്സഭ രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയെ താക്കീത് ചെയ്യണമെന്നും സഭ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ അതിനെ സർക്കാർ നേരിടുമെന്നു സ്മൃതി ഇറാനി ഉറപ്പു നൽകിയിരുന്നു. ചിത്രത്തിന്റെ റിലീസിന് യാതൊരുവിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാകില്ലെന്നു മന്ത്രി അണിയറപ്രവർത്തകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതാണ് രജ്പുത് മഹാസഭയെ ചൊടിപ്പിച്ചത്. ചിത്രം തങ്ങളുടെ സംസാകാരത്തിനെ വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് രജ്പുത് മഹാസഭ രംഗത്തെത്തിയിരുന്നു. ക്ഷത്രിയ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രജപുത്ര കുടുംബാംഗവും ബിജെപി എംഎൽഎയുമായ ദിയ കുമാരി രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കണം
ഡിസംബർ 1 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. വരാൻ പോകുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ റിലീസിങ് തീയതി തീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സെൻസർ ബോർഡിനും കത്തയക്കുമെന്ന് ബിജെപി ഗുജറാത്ത് ഘടകം അറിയിച്ചിട്ടുണ്ട്. സംസ്കാരത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കിൽ ചിത്രത്തെ പ്രദർശിപ്പിക്കാതിരിക്കാനാവശ്യമായ നടപടികൾ സംസ്ഥന- കേന്ദ്ര സർക്കാരുകൾ കൈകൊള്ളണമെന്ന് ജയ്പൂർ കോൺഗ്രസ് അധ്യക്ഷൻ പ്രതാപ് സിംഗ് ഖചാരിയാവാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്കാരത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങൾ
ചിത്രത്തിന്റെ ചിത്രീകരണസമയത്തുതന്നെ പ്രതിഷേധവുമായി രജപുത്രകർണിക സേന രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ റാണി പത്മാവതിയും അലവുദ്ദീൻ കിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇതു തങ്ങളുടെ സംസ്കാരത്തിനെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് ഇവരുടെ വാദം. ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ ചിത്രീകരണ സ്ഥലം ഇവർ ആക്രമിച്ചിരുന്നു. തുടർന്ന് ഷൂട്ടിങ് മഹാരാഷ്ട്രയിലേയ്ക്ക് മാറ്റിയിരുന്നു.

അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കാൻ
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പശ്ചാത്തലത്തിൽ സംഘർഷങ്ങൾ ഒഴിവാക്കാൻ വേണ്ടി റിലീസിങിനു മുൻപ് രജ്പുത്ര നേതാക്കൾക്കു വേണ്ടി ചിത്രത്തിന്റെ പ്രദർശനം നടത്തണമെന്നും ജഡേജ ആവശ്യപ്പെട്ടുണ്ട്. എന്നാൽ ഇതേ ആവശ്യമായി മുൻ ഗുജറാത്ത് മുഖ്യമന്ത്രി യും കോൺഗ്രസ് നേതാവുമായ ശങ്കർ സിങ് വഗേലയും രംഗത്തെത്തിയിരുന്നു.

ചിത്രത്തിൽ ചരിത്രം വളച്ചൊടിക്കുന്നു
പത്മാവതി ചിത്രത്തിലൂടെ ചരിത്രത്തെ വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്നു ബിജെപി ആരോപിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ബൻസാലീയയുടെ മാനസിക വൈകല്യങ്ങൾ സഹിക്കാൻ കഴിയില്ലെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

തീയേറ്ററുകൾ കത്തിക്കും
പത്മാവതി ചിത്രം പ്രദർശിപ്പിച്ചാൽ തീയേറ്ററുകൾ കത്തിക്കുമെന്ന് ബിജെപി എംഎൽഎ രാജാസിംഗ് പറഞ്ഞിരുന്നു. ചിത്രത്തിലൂടെ ഹിന്ദപക്കളെ മോശമായി ചിത്രീകരിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. കൂടാതെ ഹിന്ദു സംസ്കാരത്തിനെ മോശമായി ചിത്രീകരിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുമെന്നും രജസിംഗ് പറഞ്ഞു.രാജ്യത്തിന്റെ ഏതു ഭാഗത്തുള്ള തിയേറ്റർ കത്തിച്ചാലും ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രാജ്സിംഗ് പറഞ്ഞിരുന്നു.












Click it and Unblock the Notifications