നിയന്ത്രണ രേഖയിൽ പാക്ക് സൈന്യത്തിന്റെ വെടിവെയ്പ്, മൂന്ന് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടു...
ജമ്മു കശ്മീരിലെ ഖേരി സെക്ടറിലെ 120 ബ്രിഗേഡിന് നേരെയായിരുന്നു പാക്ക് സൈന്യം വെടിവെയ്പ് നടത്തിയത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്ക് സൈന്യം നടത്തിയ വെടിവെയ്പിൽ മൂന്നു ജവാൻമാർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക്ക് സൈന്യം ഇന്ത്യൻ പട്ടാളക്കാർക്ക് നേരെ വെടിയുതിർത്തത്.
ജമ്മു കശ്മീരിലെ ഖേരി സെക്ടറിലെ 120 ബ്രിഗേഡിന് നേരെയായിരുന്നു പാക്ക് സൈന്യം വെടിവെയ്പ് നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മേജർ ഓഫീസറും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വെടിവെയ്പിൽ പരിക്കേറ്റ ജവാനെ ഹെലികോപ്റ്റർ വഴി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന പാക്ക് സൈനിക മേധാവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പാക്ക് സൈനിക മേധാവിയുടെ പ്രസ്താവനയോട് അനുകൂലമായാണ് പ്രതികരിച്ചത്. ഭീകരർക്ക് നൽകിവരുന്ന പിന്തുണ അവസാനിപ്പിച്ചാൽ പാകിസ്താനുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്നായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം. ഇരുവരുടെയും പ്രസ്താവനകൾ മേഖലയിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുമെന്ന വിലയിരുത്തലുകൾക്ക് പിന്നാലെയാണ് പാക്ക് സൈന്യത്തിന്റെ ആക്രമണം.












Click it and Unblock the Notifications