രാജ്യസഭയ്ക്ക് പുതിയ റെക്കോര്‍ഡ്; എങ്കിലും ലോക്‌സഭ തന്നെ മുന്നില്‍... അത്ര കേമമല്ല
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം നടക്കുകയാണ്. കഴിഞ്ഞ സമ്മേളനത്തെ പോലെ ഇത്തവണയും ബഹളത്തില്‍ മുങ്ങിയാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. സര്‍ക്കാരിന്റെ ഓരോ വിവാദ നടപടികളും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ബഹളവും വാക് പോരുമാണ് കഴിഞ്ഞ ദിവസം കൂട്ട സസ്‌പെന്‍ഷനിലേക്ക് എത്തിയത്. തിങ്കളാഴ്ച ലോക്‌സഭയില്‍ നിന്ന് നാല് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത് 19 പ്രതിപക്ഷ അംഗങ്ങളെയാണ്.

ജിഎസ്ടി വര്‍ധനവ്, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണ് ബഹളത്തിന് കാരണം. രാജ്യസഭയില്‍ നിന്ന് ഇത്രയും പേരെ ഒറ്റയടിക്ക് സസ്‌പെന്റ് ചെയ്യുന്നത് ആദ്യമാണ്. അടുത്ത ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏഴ് എംപിമാര്‍, ഡിഎംകെയുടെ ആറ് എംപിമാര്‍, ടിആര്‍എസിന്റെ മൂന്ന് എംപിമാര്‍, സിപിഎമ്മില്‍ നിന്ന് രണ്ടു പേര്‍, സിപിഐയില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് സസ്‌പെന്റ് ചെയ്തവരുടെ കണക്ക്.
സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതാണ് നടപടിക്ക് കാരണം. എന്നാല്‍ പാര്‍ലമെന്റില്‍ സസ്‌പെന്‍ഷന്‍ നടപടി ഇതാദ്യമല്ല. 2019 ജനുവരിയില്‍ ലോക്‌സഭയില്‍ നിന്ന് 45 എംപിമാരെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതാണ് സസ്‌പെന്‍ഷനിലുള്ള റെക്കോഡ്. അന്ന് പുറത്താക്കിയത് ടിഡിപിയുടെയും എഐഎഡിഎംകെയുടെയും അംഗങ്ങളെയായിരുന്നു. സുമിത്ര മഹാജനായിരുന്നു സ്പീക്കര്‍.
ജനാധിപത്യമാണ് സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് തൃണമൂല്‍ എംപി ദരക് ഒബ്രിയന്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജനാധിപത്യത്തെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ചര്‍ച്ചയ്ക്കുള്ള എല്ലാ വഴികളും അവര്‍ അടയ്ക്കുകയാണെന്നും ഒബ്രിയന്‍ കുറ്റപ്പെടുത്തി.
കടുത്ത വേദനയോടെയാണ് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തതെന്ന് മന്ത്രി പീയുഷ് ഗോയല്‍ പ്രതികരിച്ചു. സഭാ അധ്യക്ഷന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന മാനിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തിയാല്‍ ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചുവെന്നും ഗോയല്‍ പറഞ്ഞു.












Click it and Unblock the Notifications