പെല്ലറ്റ് തോക്കുകള്‍ അവസാന ആയുധമാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
ദില്ലി: പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. പെല്ലറ്റ് തോക്കുകള്‍ അക്രമികളെ പിരിച്ചുവിടാന്‍ മറ്റു മാര്‍ഗങ്ങളെല്ലാം വിഫലമാകുമ്പോള്‍ ഉപയോഗിക്കുന്ന അവസാന ആയുധം മാത്രമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്താഗിയാണ് കേന്ദ്രത്തിനുവേണ്ടി കോടതിയില്‍ ഹാജരായത്.
റബ്ബര്‍ ബുള്ളറ്റുകള്‍ ഉള്‍പ്പെടെയുള്ളവ സൈന്യം ഉപയോഗിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും കേന്ദ്ര പറയുന്നു. ജമ്മു കാശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനാണ് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പെല്ലറ്റ് തോക്കുകള്‍ സാധാരണക്കാരെ മാരകമായി പരിക്കേല്‍പ്പിക്കുന്നതാണെന്നാണ് വാദം.
കേസില്‍ ആലോചിച്ചശേഷം രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കോടതി അസോസിയേഷനോട് നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 28ലേക്ക് കേസ് നീട്ടിവെക്കുകയും ചെയ്തു. കാശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞവര്‍ഷം മാസങ്ങളോളം നീണ്ടുനിന്ന അക്രമ സംഭവങ്ങളാണ് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്ന കാര്യം വീണ്ടും സജീവമായത്. 78 പേരോളം മരിച്ചിരുന്നു. 100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2016 ജൂലൈയില്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരമായി മറ്റൊരു ആയുധം പ്രയോഗിക്കുന്ന കാര്യം പരിഗണനയിലെത്തിയിരുന്നു. ശാരീരികമായി പരിക്കേല്‍പ്പിക്കാതിരിക്കുന്നതും എന്നാല്‍ താത്കാലികമായി അസ്വസ്ഥതയുണ്ടാക്കുന്നതുമായ ആയുധമാണ് പരിഗണനയിലെത്തിയത്.